Sorry, you need to enable JavaScript to visit this website.

സൗദിവല്‍ക്കരണം മറികടക്കാന്‍ ബിനാമി ബിസിനസുകാര്‍ നിക്ഷേപകരായി, പരാതിയുമായി സ്വദേശി വ്യാപാരികള്‍

റിയാദ്- ബിനാമി ബിസിനസുകാര്‍ വിദേശ നിക്ഷേപകരായി മാറി രാജ്യം നല്‍കുന്ന ആനുകൂല്യങ്ങള്‍ ദുരുപയോഗിക്കുന്നത് തങ്ങള്‍ക്ക് തിരിച്ചടിയായെന്ന പരാതിയുമായി ജ്വല്ലറി മേഖലയിലെ സ്വദേശികള്‍.

ജ്വല്ലറികളില്‍ 100 ശതമാനം സൗദിവല്‍ക്കരണം നടപ്പാക്കാനുള്ള തീരുമാനം ശരിയായതും നല്ലതുമായിരുന്നു. എന്നാല്‍ ചില ജ്വല്ലറികള്‍ സൗദിവല്‍ക്കരണ തീരുമാനത്തെ വളഞ്ഞ വഴികളിലൂടെ മറികടക്കുന്നുണ്ട്. നേരത്തെ ബിനാമിയായി ജ്വല്ലറികള്‍ നടത്തിയിരുന്ന ചില വിദേശികള്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി ഇപ്പോള്‍ പദവികള്‍ ശരിയാക്കിയിട്ടുണ്ട്. വിദേശ നിക്ഷേപകര്‍ എന്ന നിലയിലാണ് ഇവര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. വിദേശ നിക്ഷേപകര്‍ക്ക് 100 ശതമാനം സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കാത്തത് ഇവര്‍ പ്രയോജനപ്പെടുത്തുകയാണ്. ഇത് വിദേശികള്‍ നടത്തുന്ന ജ്വല്ലറികളുടെ പ്രവര്‍ത്തന ചെലവുകള്‍ വലിയ തോതില്‍ കുറക്കുന്നുമുണ്ട്.
ചില സൗദി ആഭരണ വ്യാപാരികള്‍ മൂല്യവര്‍ധിത നികുതി ഇല്ലാതെ സ്വര്‍ണം വില്‍ക്കുന്നതാണ് മറ്റൊരു വെല്ലുവിളി. നിയമാനുസൃത വ്യാപാരികള്‍ ഇങ്ങനെ ചെയ്യില്ല. ഇതും നിയമാനുസൃതം പ്രവര്‍ത്തിക്കുന്നവര്‍ക്ക് വെല്ലുവിളിയാണ്. മൂല്യവര്‍ധിത നികുതിയില്‍ തട്ടിപ്പുകള്‍ നടത്തി, നികുതി കൂടാതെ സ്വര്‍ണം വില്‍ക്കുന്നവരെ കണ്ടെത്തി ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധനകള്‍ ഊര്‍ജിതമാക്കണം. നിയമ ലംഘകര്‍ കുറഞ്ഞ വിലയിലാണ് സ്വര്‍ണം വില്‍ക്കുന്നത്. വിശിഷ്യാ, കൂടുതല്‍ അളവില്‍ സ്വര്‍ണം വാങ്ങുന്ന ഉപയോക്താക്കള്‍ക്കാണ് നികുതി ഇല്ലാതെ ഇത്തരക്കാര്‍ സ്വര്‍ണം വില്‍ക്കുന്നത്. ചില ഉപയോക്താക്കളും പൊതുതാല്‍പര്യം പരിഗണിക്കാതെ തങ്ങളുടെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ മാത്രമാണ് നോക്കുന്നതെന്നും വ്യാപാരികള്‍ പറയുന്നു.  

 

 

Latest News