Sorry, you need to enable JavaScript to visit this website.

ട്രാന്‍സിറ്റ് യാത്രക്കാരുടെ എണ്ണം പത്തിരട്ടിയായി ഉയര്‍ത്താന്‍ പദ്ധതി

റിയാദ് - സൗദിയിലൂടെ കടന്നുപോകുന്ന ട്രാന്‍സിറ്റ് വിമാന യാത്രക്കാരുടെ എണ്ണം 2030 ഓടെ പത്തിരട്ടിയായി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനില്‍ സ്ട്രാറ്റജികാര്യ വിഭാഗം മേധാവി എന്‍ജിനീയര്‍ മുഹമ്മദ് അല്‍ഖുറൈസി വെളിപ്പെടുത്തി. 2019 ല്‍ സൗദിയിലൂടെ ട്രാന്‍സിറ്റ് ആയി 30 ലക്ഷം യാത്രക്കാരാണ് കടന്നുപോയത്. 2030 ഓടെ ഇത് മൂന്നു കോടിയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. സൗദിയിയിലെ ആകെ വിമാന യാത്രക്കാരില്‍ പത്തു ശതമാനമായി ട്രാന്‍സിറ്റ് യാത്രക്കാരുടെ എണ്ണം ഉയര്‍ത്തുകയാണ് ലക്ഷ്യം. നിലവില്‍ ഇത് മൂന്നു ശതമാനമാണ്.  
സൗദിയില്‍ വിമാന യാത്രക്കാരുടെ എണ്ണം മൂന്നിരട്ടിയായി ഉയര്‍ത്താനും ലക്ഷ്യമിടുന്നു. സൗദി സന്ദര്‍ശകരുടെ എണ്ണം ഉയര്‍ത്താന്‍ സൗദി അറേബ്യ ആഗ്രഹിക്കുന്നു. അന്താരാഷ്ട്ര സര്‍വീസുകളുടെ എണ്ണം ഉയര്‍ത്താനും വിപുലമാക്കാനും പദ്ധതിയുണ്ട്. സൗദി നഗരങ്ങളില്‍ നിന്ന് വിമാന സര്‍വീസ് നടത്തുന്ന വിദേശ നഗരങ്ങളുടെ എണ്ണം 250 ആയി ഉയര്‍ത്തുകയാണ് ലക്ഷ്യം. 2030 ഓടെ സൗദി വിമാനത്താവളങ്ങളിലൂടെ പ്രതിവര്‍ഷം നീക്കം ചെയ്യുന്ന എയര്‍ കാര്‍ഗോ 45 ലക്ഷം ടണ്‍ ആയി ഉയര്‍ത്താന്‍ ഉന്നമിടുന്നു. 2019 ല്‍ എയര്‍ കാര്‍ഗോ ഒമ്പതു ലക്ഷം ടണ്‍ ആയിരുന്നെന്നും എന്‍ജിനീയര്‍ മുഹമ്മദ് അല്‍ഖുറൈസി പറഞ്ഞു.
2030 ഓടെ ഗതാഗത, ലോജിസ്റ്റിക് മേഖലയില്‍ ആഗോള കേന്ദ്രമായി പരിവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി കഴിഞ്ഞ വര്‍ഷം സൗദി അറേബ്യ അറിയിച്ചിരുന്നു. 2030 ഓടെ ഇന്റര്‍നാഷണല്‍ യാത്രക്കാരുടെ എണ്ണം 33 കോടിയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പൊതുവരുമാന സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കാനും ലക്ഷ്യമിട്ടുള്ള സാമ്പത്തിക നയങ്ങളുടെ ഭാഗമായ വ്യോമയാന മേഖലാ തന്ത്രം നടപ്പാക്കാന്‍ അര ലക്ഷം കോടി റിയാലിന്റെ നിക്ഷേപങ്ങള്‍ ആവശ്യമാണ്.

 

 

Latest News