അമേരിക്കയും ചൈനയും വിപണിയിൽ അങ്കം കുറിക്കാൻ കച്ച മുറുക്കിയത് ഏഷ്യൻ-യൂറോപ്യൻ ഓഹരി നിക്ഷേപകരുടെ ഹൃദയമിടിപ്പ് വർധിപ്പിച്ചു. വരാനിരിക്കുന്നത് കടുത്ത പരീക്ഷണങ്ങളുടെ ദിനങ്ങളെന്ന തിരിച്ചറിവ് ഫണ്ടുകളെ വിൽപനക്കാരുടെ മേലങ്കി അണിയിക്കാൻ ഇടയുണ്ട്. വാരാവസാനം അമേരിക്കൻ ഓഹരി ഇൻഡക്‌സുകളും തകർച്ചയെ അഭിമുഖീകരിച്ചു.
ഇന്ത്യൻ വിപണിയിൽ തകർച്ച രണ്ട് ശതമാനത്തിൽ ഒതുങ്ങി. എന്നാൽ ചൈന, ജപ്പാൻ മാർക്കറ്റുകളിലെ ഓഹരി സൂചികകൾ മൂന്ന് മുതൽ നാലര ശതമാനം വരെ തകർന്നു. യു എസിൽ ഡൗ ജോൺസ് സൂചിക 2016 ജനുവരിക്ക് ശേഷമുള്ള താഴ്ന്ന റേഞ്ചിലാണ്. ചൈനീസ് ഉൽപന്നങ്ങൾക്ക് വൻ താരിഫ് ഏർപ്പെടുത്താനുള്ള അമേരിക്കൻ നീക്കമാണ് ഓഹരി വിപണികളെ ഞെട്ടിച്ചത്. യുഎസ് ഫെഡ് റിസർവ് പലിശ നിരക്കിൽ 25 ബേസിസ് പോയന്റ് വർധന വരുത്തി.
നിഫ്റ്റി ഫ്യൂച്ചേഴ്‌സ് ആന്റ് ഓപ്ഷൻസിൽ മാർച്ച് സീരീസ് സെറ്റിൽമെന്റ് ഈ വാരമാണ്. വിപണി മുൾമുനയിൽ നിൽക്കുന്നത് ഓപറേറ്റർമാരെ കവറിങിന് നിർബന്ധിതരാക്കുമോ അതോ റോൾ ഓവറിന് പ്രേരിപ്പിക്കുമോയെന്നത് വരുന്ന മൂന്ന് ദിവസങ്ങളിൽ വ്യക്തമാകും. നിഫ്റ്റി പിന്നിട്ട വാരം 197 പോയന്റ് താഴ്ന്നു. എറെ പ്രതീക്ഷ നിലനിർത്തിയ 10,000 പോയന്റിലെ താങ്ങ് സൂചികയ്ക്ക് നഷ്ടപ്പെട്ടത് ഹ്രസ്വകാലയളവിൽ വിപണിയെ പിരിമുറുക്കത്തിലാക്കാം. 200 ദിവസങ്ങളിലെ ശരാശരിയായ 10,172 ലെ സപ്പോർട്ട് കൈമോശം വന്നത് നിക്ഷേപ താൽപര്യത്തെ ബാധിക്കും.
നിഫ്റ്റി 10,224 വരെ ഉയർന്നതിനിടയിലാണ് പ്രതികൂല വാർത്തകൾ ഫണ്ടുകളുടെ മനോഭാവത്തിൽ മാറ്റം വരുത്തിയത്. വിൽപന തരംഗത്തിൽ 9951 വരെ ഇടിഞ്ഞ എസ് എസ് ഇ ക്ക് മുൻവാരം സൂചിപ്പിച്ച സെക്കൻഡ് സപ്പോർട്ടായ 9993 ന് അൽപം മുകളിൽ 9998 ൽ വ്യാപാരം അവസാനിപ്പിക്കാനായി. ഡെയ്‌ലി ചാർട്ടിൽ നിഫ്റ്റിക്ക് 9711 ൽ ശക്തമായ താങ്ങുണ്ട്. ഈ വാരം 9891 ലെ താങ്ങ് നിലനിർത്തിയാൽ സൂചിക 10,164 ലേയ്ക്ക് തിരിച്ചുവരവ് നടത്താം. എന്നാൽ ആദ്യ താങ്ങ് നിലനിർത്താൻ വിപണിക്കായില്ലെങ്കിൽ നിഫ്റ്റി 9784-9618 വരെ സാങ്കേതിക പരീക്ഷണങ്ങൾക്ക് മുതിരാം.
ബോംബെ സെൻസെക്‌സ് 579 പോയന്റാണ് പോയവാരം താഴ്ന്നത്. വാരാരംഭത്തിലെ ഉണർവിൽ 33,351 വരെ സഞ്ചരിച്ച സെൻസെക്‌സ് വാരത്തിന്റെ രണ്ടാം പകുതിയിലെ വിൽപന സമ്മർദ്ദത്തിൽ 32,483 പോയന്റിലേയ്ക്ക് ഇടിഞ്ഞ ശേഷം 32,596 ൽ ക്ലോസ് ചെയ്തു. ഈ വാരം 32,269 സപ്പോർട്ടിൽ പിടിച്ചു നിന്നാൽ 33,137 പോയന്റിലേയ്ക്ക് ഉയരാം. എന്നാൽ ആദ്യ സപ്പോർട്ട് നഷ്ടപ്പെട്ടാൽ സെൻസെക്‌സ് 31,942 ലേയ്ക്കും തുടർന്ന് 31,401 ലേയ്ക്കും തളരാം. സെൻസെക്‌സ് അതിന്റെ 200 ഡി എം എ ആയ 32,877 പോയന്റിലും 50 ഡി എം എ ആയ 32,427 ലും താഴെയാണ്.
ജനുവരി 29 ന് ശേഷം സെൻസെക്‌സ് 3683 പോയന്റ് ഇടിഞ്ഞു. ഏതാണ്ട് പതിനഞ്ച് മാസം നീണ്ടു നിന്ന ബുൾ റാലിക്ക് ശേഷമാണ് ഇന്ത്യൻ മാർക്കറ്റ് ശക്തമായ സാങ്കേതിക തിരുത്തലിന്റെ പിടിയിൽ അകപ്പെടുന്നത്. റെക്കോർഡായ 36,283 ൽ നിന്ന് ഇതിനകം പത്ത് ശതമാനം താഴ്ന്നു. ഈ കാലയളവിൽ നിഫ്റ്റി സൂചിക 10.2 ശതമാനം കുറഞ്ഞ് തകർച്ച 1132 പോയന്റായി.
റിയാലിറ്റി, സ്റ്റീൽ, ബാങ്കിങ്, ഓയിൽ ആന്റ ഗ്യാസ്, ഹെൽത്ത് കെയർ, ഓട്ടോമൊബൈൽ, കാപിറ്റൽ ഗുഡ്‌സ്, ടെക്‌നോളജി, എഫ് എം സി ജി, പവർ, കൺസ്യൂമർ ഗുഡ്‌സ് വിഭാഗങ്ങൾക്ക് പിന്നിട്ട വാരം തിരിച്ചടി നേരിട്ടു. മുൻനിര ഓഹരികളായ എൻ റ്റി പി സി, എച്ച് യു എൽ, എൽ ആന്റ റ്റി എന്നിവയ്ക്ക് തളർച്ച നേരിട്ടപ്പോൾ യെസ് ബാങ്ക് ഓഹരി വില 8.37 ശതമാനം ഇടിഞ്ഞ് 286 രൂപയായി. ഐ സി ഐ സി ഐ ബാങ്ക് ഓഹരി വില 7.48 ശതമാനം താഴ്ന്ന് 275 രൂപയിലും എസ് ബി ഐ ഓഹരി വില 7.13 ശതമാനം നഷ്ടത്തിൽ 234 രൂപയിലും ടാറ്റാ സ്റ്റീൽ അഞ്ചര ശതമാനം കുറഞ്ഞ് 566 ലുമാണ്.
ആഗോള തലത്തിൽ പ്രമുഖ ഇൻഡക്‌സുകൾ എല്ലാം വിൽപനക്കാരുടെ നിയന്ത്രണത്തിലേക്ക് തിരിഞ്ഞു. രണ്ട് മാസത്തിനിടയിലെ തളർച്ചക്ക് ഇടയിൽ ലോകത്തിലെ 500 ധനികർക്ക് മൊത്തം 436 ബില്യൺ ഡോളറിന്റെ നഷ്ടം സംഭവിച്ചു.