കൊലയാളിയെ ഒളിവില്‍ പാര്‍പ്പിച്ച  രേഷ്മയെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു 

പുന്നോല്‍- ഹരിദാസന്‍ വധക്കേസിലെ പ്രതിയെ ഒളിവില്‍ പാര്‍പ്പിച്ച രേഷ്മയ്‌ക്കെതിരെ സ്‌കൂള്‍ അധികൃതരുടെ നടപടി. രേഷ്മയെ തലശേരി അമൃത വിദ്യാലയം സസ്‌പെന്‍ഡ് ചെയ്തു. ഇവിടെ അദ്ധ്യാപികയായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു രേഷ്മ. കേസിന്റെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കുന്നതെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. സ്‌കൂളിന്റെ പേരിനെ ബാധിക്കാതിരിക്കാനുള്ള സ്വാഭാവിക നടപടിയാണിതെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്.
രേഷ്മയ്ക്ക് ബിജെപി ബന്ധമില്ലെന്ന് ജില്ലാ നേതൃത്വം കുറച്ച് മുന്‍പ് വിശദീകരിച്ചിരുന്നു. രേഷ്മയും കുടുംബവും സിപിഐഎം ക്യാമ്പിലുള്ളവരാണെന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് ആവര്‍ത്തിക്കുന്നത്. ജയിലില്‍ നിന്നിറങ്ങിയ രേഷ്മയെ ബിജെപി കൗണ്‍സിലര്‍ സ്വീകരിച്ചത് ജനപ്രതിനിധിയെന്ന നിലയിലാകും. ഇതിനെപ്പറ്റി അന്വേഷിക്കുമെന്നും ഹരിദാസ് പറഞ്ഞു. തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുകയാണെന്ന് ആരോപിച്ച് എം വി ജയരാജനും കാരായി രാജനുമെതിരെ രേഷ്മ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു. എം വി ജയരാജന്‍ അശ്ലീല പദപ്രയോഗം നടത്തിയെന്ന് പരാതിയില്‍ ആരോപിക്കുന്നു. സി പി ഐ എം അനുഭാവി കുടുംബമാണ് തങ്ങളുടേതെന്നും രേഷ്മ പരാതിയില്‍ പറയുന്നു. ഹരിദാസ് വധക്കേസിലെ പ്രതി നിജില്‍ ദാസിനെ ഒളിത്താവളം ഒരുക്കിയതിന് പിടിയിലായതിന് പിന്നാലെയാണ് രേഷ്മയ്‌ക്കെതിരെ സൈബര്‍ ആക്രമണമുണ്ടായത്.


 

Latest News