ഇറച്ചിവെട്ട് യന്ത്രത്തില്‍ കടത്തിയ 2232.42 ഗ്രാം സ്വര്‍ണം കൊച്ചിയില്‍ പിടികൂടി

നെടുമ്പാശ്ശേരി-  കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കാര്‍ഗോ വിഭാഗം വഴി അനധികൃതമായി കടത്തികൊണ്ടു പോകുവാന്‍ ശ്രമിച്ച 2232.42 ഗ്രാം സ്വര്‍ണം പിടികൂടി. വിപണിയില്‍ 112 ലക്ഷം രൂപ ഇതിന് വിലയുണ്ട്. രഹസ്യവിവരം ലഭിച്ചതനുസരിച്ച് കൊച്ചിയില്‍നിന്നു എത്തിയ കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥന്‍മാരുടെ സംഘമാണ് സ്വര്‍ണ്ണം പിടിച്ചത് . കാര്‍ഗോയില്‍ പരിശോധന പൂര്‍ത്തിയാക്കി വാഹനത്തില്‍ കയറ്റി പുറത്തേക്ക് കൊണ്ടുപോകാന്‍ തയാറെടുക്കുമ്പോഴാണ് കൊച്ചിയില്‍ നിന്നു വന്ന ഉദ്യോഗസ്ഥര്‍ സ്വര്‍ണം പിടിച്ചത്. സമീപകാലയളവില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കാര്‍ഗോ വഴിയുള്ള സ്വര്‍ണ കള്ളക്കടത്ത് പിടിച്ചിട്ടില്ല.
 ഇറച്ചിവെട്ട് യന്ത്രത്തിനകത്ത് ഒളിപ്പിച്ചാണ് സ്വര്‍ണം കൊണ്ടുവന്നത് . ഒരു കിലോഗ്രാം വീതം തൂക്കമുള്ള രണ്ട് സ്വര്‍ണ്ണ ബിസ്‌ക്കറ്റുകളും രണ്ട് ചെറിയ സ്വര്‍ണ ബിസ്‌ക്കറ്റുമാണ് പിടിച്ചത്. ദുബായില്‍നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ ഏപ്രില്‍ 17നാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്ന കാര്‍ഗോ കൊണ്ടുവന്നത.  തൃക്കാകരയിലെ തുരുത്തുമ്മല്‍ എന്റര്‍പ്രൈസസിന്റെ മേല്‍വിലാസത്തിലായിരുന്നുകാര്‍ഗോ . സിറാജുദ്ദിന്‍ എന്നയാളുടെ പേരാണ് കാര്‍ഗോയിലെ രേഖകളില്‍ ഉണ്ടായിരുന്നത്.സിറാജുദ്ദിനു വേണ്ടി കാര്‍ഗോ ഏറ്റുവാങ്ങുവാന്‍ നകുല്‍ എന്നയാളാണ് വിമാനത്താവളത്തില്‍ വന്നത്. നകുലിനെ കസ്റ്റഡിലെടുത്തിട്ടുണ്ട്. തുരുത്തുമേല്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തെ കേന്ദ്രീകരിച്ച് കസ്റ്റംസ് ഊര്‍ജിത അന്വോഷണം  തുടങ്ങി. മുന്‍ കാലങ്ങളിലും കാര്‍ഗോ വഴി സ്വര്‍ണ കള്ളക്കടത്ത് നടന്നിട്ടുണ്ടാകാമെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥന്‍മാരുടെ നിഗമനം

 

 

Latest News