Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പി. ശശി നല്ലൊരു രാഷ്ട്രീയ ആയുധമാണ്..

കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള ലീഗ് നേതാക്കൾ കോടിയേരി ബാലകൃഷ്ണനുമായി  അടുപ്പം പുലർത്തുന്നവരാണ്. പി. ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പദവിയിലേക്ക് വരുമ്പോൾ ഈ അടുപ്പം ഒന്നുകൂടി തീവ്രമാകും. പി.കെ. കുഞ്ഞാലിക്കുട്ടി പെൺവാണിഭക്കേസിൽ കുടുങ്ങിയപ്പോൾ ഇ.കെ. നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറി പദത്തിലിരുന്ന് കുഞ്ഞാലിക്കുട്ടിയെ സംരക്ഷിച്ചത് ശശിയാണെന്ന് മുൻപ് തന്നെ പലരും ആരോപണമുന്നയിച്ചതാണ്. കേസിൽ ശശിയുടെ കാര്യമായ സഹായം ലഭിച്ചിരുന്നില്ലെങ്കിൽ ഇന്ന് കുഞ്ഞാലിക്കുട്ടി ലീഗിന്റെ നേതൃപദവിയിലുണ്ടാകുമോയെന്ന കാര്യം സംശയമാണ്. ശശി പൊളിറ്റിക്കൽ സെക്രട്ടറിയുടെ കസേരയിലേക്കെത്തുമ്പോൾ ഇത്തരത്തിലുള്ള പഴയ കടപ്പാടിന്റെ ഓർമകൾ കൂടി കേരള രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നുണ്ട്. 

 

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി. ശശി നിയമിതനാകുമ്പോൾ സി.പി.എമ്മിൽ വിരുദ്ധ ശബ്ദങ്ങളുയരുകയാണ്. പാർട്ടി തലത്തിൽ എന്ത് തീരുമാനം കൈക്കൊള്ളുമ്പോഴും അത് ഏകകണ്ഠമാണെന്ന് വരുത്താനും സി.പി.എം നേതൃത്വത്തിന് പ്രത്യേക മിടുക്കാണ്. പാർട്ടിയിൽ നേതൃത്വം പറയുന്നതാണ് തീരുമാനം. അതിൽ പാർട്ടി അംഗങ്ങൾക്ക്  യോജിക്കാം, വിയോജിക്കാം. പക്ഷേ തീരുമാനം ഏകകണ്ഠമായിരിക്കണം. ഇതാണ് പാർട്ടിയുടെ രീതിയും നിലപാടും. എന്നാൽ പി. ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിച്ചുകൊണ്ടുള്ള തീരുമാനം സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ അതിനെതിരെ വിമർശനം ഉയർന്നെന്ന് മാത്രമല്ല, പാർട്ടിയുടെ ഇരുമ്പ് മറക്കപ്പുറത്തേക്ക് ഇതിന്റെ അലയൊലികൾ എത്തുകയും ചെയ്തു.
ശശിയെ നിയമിച്ചതിനെതിരെ സംസ്ഥാന സമിതിയിൽ കണ്ണൂരിലെ മുതിർന്ന നേതാവ് പി. ജയരാജനാണ് രംഗത്തെത്തിയത്. ജയരാജന്റെ വാദങ്ങൾ മറ്റു ചിലരും പരോക്ഷമായെങ്കിലും ഏറ്റുപിടിച്ചുവെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. പി. ശശിക്ക് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി എന്തിന്റെ പേരിലാണ് നിയമനം നൽകിയതെന്നും സൂക്ഷ്മതയില്ലാത്ത തീരുമാനത്തിന്റെ പേരിൽ വീഴ്ചകൾ ആവർത്തിക്കാൻ സാധ്യതയുണ്ടെന്നുമാണ് ജയരാജൻ തുറന്നടിച്ചത്. ശശിക്കെതിരെ പാർട്ടി പ്രവർത്തകയിൽ നിന്ന് തന്നെ സ്ത്രീ പീഡന പരാതി ഉയർന്നതും അതിനെ തുടർന്ന് പാർട്ടിക്ക് പുറത്തായതും അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജയരാജൻ വിമർശനം ഉന്നയിച്ചത്. 
ജയരാജന്റെ വിമർശനങ്ങൾ ശശിയിലേക്കല്ല പതിക്കുന്നത്, മറിച്ച് മുഖ്യമന്ത്രി പിണറായി വിജയനിലേക്കാണ്. ശശിയെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കിയത് പാർട്ടിയുടെ തീരുമാനമല്ല, മറിച്ച് മുഖ്യമന്ത്രിയുടെ മാത്രം തീരുമാനമാണ്. ശശിയെ പൊളിറ്റിക്കൽ സെക്രട്ടറി പദവിയിലെത്തിക്കാൻ പാർട്ടിയുടെ കീഴ്‌വഴക്കത്തെയും ചട്ടക്കൂടിനെയുമെല്ലാം പൊളിച്ചു മാറ്റുകയാണ് പിണറായി വിജയൻ ചെയ്തത്. അതായത് കേവലം ജില്ലാ കമ്മിറ്റി അംഗത്വത്തിൽ നിന്ന് സംസ്ഥാന കമ്മറ്റിയിലേക്കും അതുവഴി പൊളിറ്റിക്കൽ സെക്രട്ടറി പദവിയിലേക്കും ശശിയെ എത്തിക്കാൻ പാർട്ടിയുടെ സംഘടനാ വേലിക്കെട്ടിനെ ചാടിക്കടക്കുകയാണ് പിണറായി ചെയ്തിട്ടുള്ളത്. പാർട്ടിയിൽ പിണറായിയുടെ കോപത്തിന് ഇരയായി മൂലക്കിരിക്കേണ്ടി വന്ന പി. ജയരാജന് പിണറായിയുടെ പത്തിക്കിട്ട് അടിക്കാൻ കിട്ടിയ ആയുധമാണ് ശശി. അതുകൊണ്ട് തന്നെ കിട്ടിയ അവസരം ജയരാജൻ നന്നായി ഉപയോഗിച്ചെന്ന് മാത്രം.
പി. ജയരാജൻ ശക്തമായ വിമർശനം തന്നെയാണ് സംസ്ഥാന സമിതിയിൽ ഉയർത്തിയതെന്നതിന്റെ തെളിവാണ് അതിനെതിരെ എൽ.ഡി.എഫ് കൺവീനറായി കഴിഞ്ഞ ദിവസം സ്ഥാനക്കയറ്റം ലഭിച്ച ഇ.പി. ജയരാജൻ  മാധ്യമങ്ങൾക്ക് നൽകിയ മറുപടി. ശശിയുടെ നിയമനം സംബന്ധിച്ച് സംസ്ഥാന സമിതിയിൽ പല അഭിപ്രായങ്ങളും ഉയർന്നു വന്നിട്ടുണ്ടാകാമെന്നും പക്ഷേ ഇക്കാര്യത്തിൽ ഏകകണ്ഠമായ തീരുമാനമാണ് ഉണ്ടായിട്ടുള്ളതെന്നുമാണ് ഇ.പി. ജയരാജൻ പറഞ്ഞത്. ശശിക്ക് യാതൊരു വിധ അയോഗ്യതയുമില്ലെന്നും ചില വിഷയങ്ങളിൽ അദ്ദേഹത്തിനെതിരെ പാർട്ടി നടപടിയെടുത്തിട്ടുണ്ടെന്നും ഒരിക്കൽ പുറത്താക്കപ്പെട്ടയാൾ ആജീവനാന്തം പുറത്ത് നിൽക്കേണ്ട ആളാണെന്നത് തെറ്റായ ചിന്തയാണെന്നുമാണ് ഇ.പി. ജയരാജൻ പറഞ്ഞത്. 
പിണറായിയുടെ തീരുമാനത്തിന് അംഗീകാരം നൽകേണ്ട ബാധ്യതയാണ് സി.പി.എം സംസ്ഥാന കമ്മറ്റിക്കുണ്ടായിരുന്നത്. അത് അവർ നിറവേറ്റുകയും ചെയ്തു. പി. ശശിയെ പൊളിറ്റക്കൽ സെക്രട്ടറിയാക്കാനുള്ള നീക്കം പിണറായി വിജയൻ നടത്താൻ തുടങ്ങിയിട്ട് മാസങ്ങൾ പലതായി. ഇക്കാര്യം ഇപ്പോൾ വിമർശനം ഉന്നയിക്കുന്ന പി. ജയരാജനും അറിയാത്തതല്ല. എറണാകുളത്ത് നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധി പോലും അല്ലാതിരുന്ന പി. ശശിയെ പിണറായി വിജയൻ നേരിട്ട് സംസ്ഥാന കമ്മിറ്റിയിൽ എത്തിച്ചപ്പോൾ തന്നെ പിണറായിയുടെ മനസ്സിലിരിപ്പ് പല നേതാക്കൾക്കും പിടികിട്ടിയിരുന്നു. 
ഇതുവരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പുത്തലത്ത് ദിനേശൻ പിണറായി വിജയന്റെ മനഃ-സാക്ഷി സൂക്ഷിപ്പുകാരനാണ്. മാത്രമല്ല, പാർട്ടി സിദ്ധാന്തങ്ങളിൽ ഉറച്ച് നിന്ന് പ്രവർത്തിക്കുകയും എഴുതുകയും ചെയ്യുന്ന അടിയുറച്ച കമ്യൂണിസ്റ്റുകാരനാണ് അദ്ദേഹം. എ.കെ.ജി സെന്ററിൽ കാലങ്ങളോളമിരുന്ന് ചുക്കാൻ പിടിച്ച പരിചയവും അദ്ദേഹത്തിനുണ്ട്. എന്നാൽ ഒരു പൊളിറ്റിക്കൽ സെക്രട്ടറിക്ക് വേണ്ട തന്ത്രവും കുതന്ത്രവുമൊന്നും ദിനേശന് അത്ര വശമില്ല. പി. ശശിക്കാകട്ടെ അത് വേണ്ടുവോളമുണ്ടുതാനും. ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറി പദവിയിലിരുന്ന് ശശി അത് തെളിയിച്ചതുമാണ്. അപ്പോൾ പണ്ട് നടന്ന ഒരു സ്ത്രീപീഡനക്കേസിന്റെ പേരിൽ പാർട്ടി ശിക്ഷിക്കുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്ത ശശിയെ ഇപ്പോഴും ക്രൂശിക്കേണ്ട കാര്യമുണ്ടോയെന്ന ചോദ്യം ഉയർന്നുവരാം.
എന്നാൽ ശശിക്കെതിരെയുള്ള ഇപ്പോഴത്തെ വിമർശനത്തിന്റെ ലക്ഷ്യം അതൊന്നുമല്ല. പുത്തലത്ത് ദിനേശന് പൊളിറ്റിക്കൽ സെക്രട്ടറി പദത്തിൽ വേണ്ടത്ര ശോഭിക്കാനാകുന്നില്ലെങ്കിൽ അതിന് പറ്റിയ ഒരുപാട് പേർ പാർട്ടിയിൽ ക്യൂ നിൽക്കുന്നുണ്ട്. അവരെയെല്ലാം ഒഴിവാക്കിക്കൊണ്ട് പി. ശശിയെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കിയതിന് പിന്നിൽ പിണറായി വിജയന് കൃത്യമായ അജണ്ടയുണ്ട്. ചില രാഷ്ട്രീയ നീക്കങ്ങളും നീക്കുപോക്കുകളും ശശിയിലൂടെ നടത്താൻ പിണറായി ഉദ്ദേശിക്കുന്നുണ്ട്. 
ശശി പൊളിറ്റിക്കൽ സെക്രട്ടറി പദത്തിലെത്തുമ്പോൾ സർക്കാരിലും സി.പി.എമ്മിലും സംഭവിക്കാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ച് പി. ജയരാജനെപ്പോലുള്ളവർക്ക് കൃത്യമായ ബോധ്യമുണ്ട്. കണ്ണൂരിലെ സി.പി.എം സമവാക്യങ്ങളിൽ പോലും അത് മാറ്റമുണ്ടാക്കുമെന്ന് പി. ജയരാജൻ മനസ്സിലാക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് പി. ജയരാജൻ സംസ്ഥാന കമ്മറ്റിയിൽ ശശിയുടെ നിയമനത്തെ നഖശിഖാന്തം എതിർത്തത്. മാത്രമല്ല, കണ്ണൂർ രാഷ്ട്രീയത്തിൽ പി. ജയരാജനടക്കം പല നേതാക്കളും പി. ശശിയെ എതിർക്കുന്നവരാണ്. അവരോടൊപ്പം ചേർന്ന് പാർട്ടിക്കുള്ളിൽനിന്നുകൊണ്ടുള്ള ഒരു പോരാട്ടത്തിനാണ് പി. ജയരാജൻ ഇപ്പോൾ വഴിമരുന്നിട്ടത്. എന്നാൽ അതിനെ മറികടക്കാനുള്ള കരുത്ത് പിണറായി-കോടിയേരി കൂട്ടുകെട്ടിനുണ്ട്. അത് മനസ്സിലാക്കിയാണ് പി. ശശിയോട് വ്യക്തിപരമായി വിരോധമുള്ളവർ പോലും സംസ്ഥാന കമ്മിറ്റിയിൽ അദ്ദേഹത്തിന്റെ നിയമനത്തിന് കൈയടിച്ചത്. 
മുസ്‌ലിം ലീഗ് ഇടതുപക്ഷത്തേക്ക് അടുക്കുന്നു എന്ന തരത്തിലുള്ള ചർച്ചകൾ പല കോണുകളിൽ നിന്നും ഉയർന്നു വരുന്ന സമയമാണിത്. ലീഗിനെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സി.പി.എമ്മിന് യാതൊരു മടിയുമില്ല. മുസ്‌ലിം ലീഗ് ഇടതുപക്ഷത്തേക്ക് വരാൻ തയാറാണെങ്കിൽ അവർ വർഗീയ കക്ഷിയാണെന്ന പഴയ നിലപാടൊക്കെ അറബിക്കടലിലെറിയാൻ സി.പി.എം തയാറാണുതാനും. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള ലീഗ് നേതാക്കൾ കോടിയേരി ബാലകൃഷ്ണനുമായി  അടുപ്പം പുലർത്തുന്നവരാണ്. പി. ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പദവിയിലേക്ക് വരുമ്പോൾ ഈ അടുപ്പം ഒന്നുകൂടി തീവ്രമാകും. പി.കെ. കുഞ്ഞാലിക്കുട്ടി പെൺവാണിഭക്കേസിൽ കുടുങ്ങിയപ്പോൾ ഇ.കെ. നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറി പദത്തിലിരുന്ന് കുഞ്ഞാലിക്കുട്ടിയെ സംരക്ഷിച്ചത് ശശിയാണെന്ന് മുൻപ് തന്നെ പലരും ആരോപണമുന്നയിച്ചതാണ്. കേസിൽ ശശിയുടെ കാര്യമായ സഹായം ലഭിച്ചിരുന്നില്ലെങ്കിൽ ഇന്ന് കുഞ്ഞാലിക്കുട്ടി ലീഗിന്റെ നേതൃപദവിയിലുണ്ടാകുമോയെന്ന കാര്യം സംശയമാണ്. ശശി പൊളിറ്റിക്കൽ സെക്രട്ടറിയുടെ കസേരയിലേക്കെത്തുമ്പോൾ ഇത്തരത്തിലുള്ള പഴയ കടപ്പാടിന്റെ ഓർമകൾ കൂടി കേരള രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നുണ്ട്. 
പിണറായി വിജയനെ സംബന്ധിച്ചിടത്തോളം പി. ശശി നല്ലൊരു രാഷ്ട്രീയ ആയുധമാണ്. പിണറായി-കോടിയേരി അച്ചുതണ്ടിനൊപ്പം ശശിയും കൂടി ചേരുമ്പോൾ സി.പി.എമ്മിന്റെ തന്ത്രങ്ങൾക്ക് മൂർച്ച കൂടുമെന്നുറപ്പ്. അതുകൊണ്ട് തന്നെയാണ് എല്ലാ എതിർപ്പുകളെയും മറികടന്നുകൊണ്ട് ശശിക്ക് വേണ്ടി പിണറായി നിലകൊണ്ടത്.

 

Latest News