അന്യന്റെ ഭാര്യയോട് ചാറ്റരുത്; രണ്ടുദിവസം 'തടവില്‍' കഴിഞ്ഞ യുവാവ് രക്ഷപ്പെട്ടു

തിരുവനന്തപുരം- യുവാവിനെ വീട്ടിലേക്ക് വിളിച്ച് വരുത്തി പൂട്ടിയിട്ട് പണം തട്ടാന്‍ ശ്രമിച്ച മൂന്നംഗ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. വിഴിഞ്ഞം പോലീസ് സ്റ്റേഷനില്‍ ഓടിക്കയറിയാണ് യുവാവ് രക്ഷപ്പെട്ടത്.  അടിമലത്തുറ പുറംപോക്ക് പുരയിടത്തില്‍ സോണി (18) ആണ് പിടിയിലായത്.

വിഴിഞ്ഞം കല്ലുവെട്ടാന്‍ കുഴി സ്വദേശിയായ ഇരുപതുകാരനാണ് തട്ടിപ്പിനിരയായത്. മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്തിരുന്ന യുവാവ് ഷോപ്പില്‍ എത്തിയ അടിമലത്തുറ സ്വദേശിനിയായ യുവതിയെ പരിചയപ്പെട്ട് വാട്‌സ് ആപ് സന്ദേശങ്ങള്‍ അയച്ചു. ഭാര്യക്കു വന്ന സന്ദേശം തപ്പിയെടുത്ത ഭര്‍ത്താവ് യുവാവുമായി യുവതിയെന്ന പേരില്‍ ചാറ്റിംഗ് നടത്തി ഇയാളെ വീട്ടിലേക്ക് ക്ഷണിച്ചു.

വീട്ടില്‍ എത്തിയ യുവാവിനെ പ്രതികള്‍ രണ്ടു ദിവസം മുറിക്കുള്ളില്‍ പൂട്ടിയിട്ടു. തുടര്‍ന്ന് യുവാവിന്റെ കാറും ഒരു ലക്ഷം രൂപയും ആവശ്യപ്പെട്ടു. മുന്‍കൂറായി പതിനായിരം രൂപ നല്‍കിയ യുവാവ് കഴക്കൂട്ടത്തുള്ള സുഹൃത്തുക്കളില്‍നിന്ന് ബാക്കി പണം വാങ്ങി നല്‍കാമെന്ന് ഉറപ്പു നല്‍കി.

ഇതനുസരിച്ച് യുവതിയുടെ ഭര്‍ത്താവും പിടിയിലായ പ്രതിയും മറ്റൊരാളുമായി കാറില്‍ കഴക്കൂട്ടത്തേക്കു തിരിച്ചു. യാത്രക്കിടയില്‍ വിഴിഞ്ഞം പോലീസ് സ്റ്റേഷന് സമീപം കാര്‍ നിര്‍ത്തി യുവാവ് സ്റ്റേഷന്‍ വളപ്പിലേക്ക് ഓടിക്കയറി. ഇതു കണ്ട് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.

 

 

Latest News