ലക്ഷങ്ങളുടെ സാധനങ്ങളുമായി ആറ് അസം സ്വദേശികള്‍ മുങ്ങി

കാസര്‍കോട്- അസംസ്‌കൃതസാധനങ്ങള്‍ കയറ്റി അയക്കുന്ന കാസര്‍കോട്ടെ കമ്പനിയില്‍ നിന്ന് പതിനഞ്ചര ലക്ഷത്തിലേറെ രൂപയുടെ സാധനങ്ങളുമായി ആറ് അസം സ്വദേശികള്‍ കടന്നുകളഞ്ഞു. കാസര്‍കോട് ചൗക്കി മജലിലെ സ്ഥാപനത്തില്‍ നിന്നാണ് ഇത്രയും തുകയുടെ സാധനങ്ങള്‍ കടത്തിയത്. കമ്പനിയുടെ മുറ്റത്തുണ്ടായിരുന്ന സ്‌കൂട്ടറുകളും കാണാതായിട്ടുണ്ട്.  സ്ഥാപന ഉടമ വയനാട് തോമാട്ടും ചാലിലെ അബ്ദുല്‍ അസീസിന്റെ(38) പരാതിയില്‍ അസം സ്വദേശികളായ അസ്‌റത്ത് അലി, അഷ്‌റഫുല്‍ ഇസ് ലാം എന്ന ബാബു, ഷെഫീഖുല്‍, മുഖീബുല്‍, ഉമറുല്‍ ഫാറൂഖ് , ഹൈറുല്‍ എന്നിവര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. പോത്തിന്റെ കുടലുകളും മറ്റും ഉണക്കി ഉപ്പിലിട്ട ശേഷം ദല്‍ഹി, ബംഗളൂരു എന്നിവിടങ്ങളിലേക്ക് കയറ്റി അയക്കുന്ന കമ്പനി അബ്ദുല്‍ അസീസ് ഉടമയും ഉളിയത്തടുക്കയിലെ മുഹമ്മദ് ഷാഫി പാര്‍ട്ണറുമായി ആറുവര്‍ഷം മുമ്പാണ് ചൗക്കി മജലില്‍ പ്രവര്‍ത്തനമാരംഭിച്ചത്. അസം സ്വദേശികളായ ആറുപേര്‍ അഞ്ചുവര്‍ഷം മുമ്പാണ് ഈ സ്ഥാപനത്തില്‍ ജോലിക്ക് ചേര്‍ന്നത്. ശനിയാഴ്ച രാത്രി 11 മണിവരെ അസം സ്വദേശികള്‍ കമ്പനിയിലുണ്ടായിരുന്നു. ഇന്നലെ ഉടമ എത്തിയപ്പോള്‍ സ്ഥാപനത്തിന്റെ മുറ്റത്തുണ്ടായിരുന്ന മൂന്ന് സ്‌കൂട്ടറുകള്‍ കണ്ടില്ല. തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ 80 ചാക്കുകളില്‍ സൂക്ഷിച്ചിരുന്ന ഏഴിലധികം ടണ്‍ സാധനങ്ങള്‍ മോഷണം പോയതായി കണ്ടെത്തി. ഇത്രയും സാധനങ്ങള്‍ വലിയ വാഹനത്തില്‍ മാത്രമേ കടത്തിക്കൊണ്ടുപോകാന്‍ കഴിയൂ. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

 

 

Latest News