Sorry, you need to enable JavaScript to visit this website.

കൊച്ചിയിലെ വിവാദ ഹോട്ടലില്‍ പെണ്‍കുട്ടിക്ക്  കെണിയൊരുക്കിയത്  അഞ്ജലി റിമ ദേവ്

കൊച്ചി- കൊച്ചിയിലെ വിവാദ ഹോട്ടലില്‍ പെണ്‍കുട്ടിക്ക്  കെണിയൊരുക്കിയത്  അഞ്ജലി റിമ ദേവാണെന്ന് പോലീസ്. ഫോര്‍ട്ട്‌കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് ജെ.വയലാറ്റ് ഒന്നാം പ്രതിയായ പോക്‌സോ കേസിന്റെ ആസൂത്രക മൂന്നാം പ്രതിയും കോഴിക്കോട്ടെ സ്വകാര്യ സംരംഭകയുമായ അഞ്ജലി റിമ ദേവാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പോക്‌സോ കേസിലെ പരാതിക്കാരിയായ അമ്മയോടും മകളോടും കടം വാങ്ങിയിരുന്ന 13 ലക്ഷം രൂപ തിരികെ കൊടുക്കാതിരിക്കാന്‍ അഞ്ജലി ഒരുക്കിയ കെണിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി അകപ്പെടുകയായിരുന്നു.
റോയ് കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി പെണ്‍കുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തുകയായിരുന്നു അഞ്ജലിയുടെ ഗൂഢലക്ഷ്യം. അഞ്ജലിയുടെ ഈ തട്ടിപ്പിനെ കുറിച്ച് അറിയില്ലെന്നാണ് റോയിയുടെ മൊഴി. മിസ് കേരള മുന്‍ ജേതാക്കളായ മോഡലുകള്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ റോയിയുടെ കൂട്ടുപ്രതിയായ സൈജു എം. തങ്കച്ചനാണ് പോക്‌സോ കേസിലെ രണ്ടാം പ്രതി. സൈജു വഴിയാണ് റോയിയുടെ വഴിവിട്ട താല്‍പര്യങ്ങളെ കുറിച്ച് അഞ്ജലി അറിയുന്നത്. ഇവര്‍ ഇരുവരും ചേര്‍ന്ന് ഒരുക്കിയ കെണിയില്‍ പെണ്‍കുട്ടിയും അമ്മയും അകപ്പെടുകയായിരുന്നു.
ഫാഷന്‍ രംഗത്ത് മികച്ച തൊഴില്‍ അവസരം ഒരുക്കാന്‍ കഴിയുന്ന കൊച്ചിയിലെ സംരംഭകന്‍ എന്ന നിലയിലാണ് അഞ്ജലി പെണ്‍കുട്ടിക്കും അമ്മയ്ക്കും റോയിയെ പരിചയപ്പെടുത്തിയത്. പോക്‌സോ കേസിനു പുറമേ അഞ്ജലിക്കും സൈജുവിനും എതിരെ മനുഷ്യക്കടത്ത് കേസും പോലീസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫാഷന്‍ രംഗത്തെ മികച്ച തൊഴിലവസരം വാഗ്ദാനം ചെയ്തു ഒട്ടേറെ പെണ്‍കുട്ടികളെ അഞ്ജലി കൊച്ചിയിലേക്കു കൂട്ടിക്കൊണ്ടു വന്നിരുന്നു. അപമാനം കാരണമാണ് പലരും പരാതി നല്‍കാന്‍ തയാറാകാത്തത്.
കേസിലെ 3 പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചെങ്കിലും ഈ ആഴ്ച തന്നെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് കേസിനു വഴിയൊരുക്കിയ സംഭവം നടന്നത്. അത് കഴിഞ്ഞ് ഒരാഴ്ചയ്ക്കു ശേഷമാണ് മോഡലുകള്‍ കൊല്ലപ്പെട്ട കേസുണ്ടായത്. ഇതേത്തുടര്‍ന്നു റോയിയും സൈജുവും നമ്പര്‍ 18 ഹോട്ടലിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ നശിപ്പിച്ചതിനാല്‍ പോക്‌സോ കേസിന്റെ ഡിജിറ്റല്‍ തെളിവുകളും ഇതിനൊപ്പം നഷ്ടമായിരുന്നു.
 

Latest News