Sorry, you need to enable JavaScript to visit this website.

വിവാഹ വാഗ്ദാനം നല്‍കി ആലപ്പുഴക്കാരിയില്‍ നിന്ന്  പത്ത്  ലക്ഷം തട്ടിയ നൈജീരിയന്‍ യുവാവ് അറസ്റ്റില്‍

ആലപ്പുഴ- യുഎസില്‍ പൈലറ്റാണെന്ന് വിശ്വസിപ്പിച്ച് വിവാഹ വാഗ്ദാനം നല്‍കി ആലപ്പുഴ സ്വദേശിനിയില്‍നിന്നു 10 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നൈജീരിയന്‍ യുവാവ് അറസ്റ്റില്‍. എനുക അരിന്‍സി ഇഫെന്നയെ (36) ആണ് പ്രത്യേക അന്വേഷണ സംഘം ദല്‍ഹി ഗ്രേറ്റര്‍ നോയിഡയില്‍ പിടികൂടിയത്. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട മുന്‍ പ്രവാസിയായ വനിതയ്ക്കു വിവാഹവാഗ്ദാനം നല്‍കിയശേഷം ഒന്നരക്കോടി രൂപയുടെ സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തു. ഡോളറായി എത്തിച്ച ഒന്നരക്കോടി രൂപ ദല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും വിട്ടുകിട്ടാനുള്ള നടപടിക്കായി 10 ലക്ഷം രൂപ വേണമെന്നും യുവതിയോട് ആവശ്യപ്പെട്ടു. പല തവണയായി യുവതി ബാങ്ക് അക്കൗണ്ട് വഴി 10 ലക്ഷം കൊടുത്തു. വീണ്ടും 11 ലക്ഷം കൂടി ആവശ്യപ്പെട്ടു. ഇതു നല്‍കാന്‍ ഇവര്‍ നഗരത്തിലെ ബാങ്കില്‍ എത്തിയപ്പോള്‍ സംശയം തോന്നിയ ബാങ്ക് മാനേജര്‍ വിവരം പോലീസിനെ അറിയിച്ചതോടെയാണ് തട്ടിപ്പു പുറത്തറിഞ്ഞത്.
പ്രതിയുടെ താമസ സ്ഥലം മനസ്സിലാക്കിയ പോലീസ് ഗ്രേറ്റര്‍ നോയിഡയിലെ ഫ്‌ലാറ്റിനു സമീപമെത്തിയെങ്കിലും ഇയാള്‍ കാറില്‍ കടന്നു. നോയിഡ സ്വദേശിയായ സഹായിയെ പോലീസ് പിടികൂടി. ഇതിനിടെ പ്രതി സഹായിയുടെ ഫോണില്‍ വിളിച്ച് ഒരു എടിഎം കൗണ്ടറിനു മുന്നില്‍ എത്താന്‍ ആവശ്യപ്പെട്ടു. ഇതു പോലീസിന് സഹായമായി. ഇവിടെയെത്തിയപ്പോള്‍ പോലീസ് സാന്നിധ്യം മനസ്സിലാക്കിയ പ്രതി ആറു വരിപ്പാതയിലേക്കു ചാടി ഒരു കിലോമീറ്ററോളം ഓടി. പോലീസ് പിന്തുടര്‍ന്നു.
ഓടുന്നതിനിടെ പ്രതിയുടെ ഷൂ ഊരിത്തെറിച്ചു. ഉച്ചവെയിലില്‍ ചൂടുമൂലം കാല്‍ റോഡില്‍ കുത്താനാകാതെ വന്നതോടെ പ്രതിയെ പിടികൂടി. ഘാന സ്വദേശിയായ ഭാര്യയും രണ്ടു മക്കളുമായി ഫ്‌ലാറ്റില്‍ താമസിക്കുകയാണ് എനുക എന്നും ഇന്ത്യക്കാരുടെ അക്കൗണ്ടുകള്‍ ഉപയോഗിച്ച് പണം സ്വീകരിച്ച്, അപ്പോള്‍ത്തന്നെ തുക നൈജീരിയന്‍ അക്കൗണ്ടിലേക്കു മാറ്റുകയായിരുന്നു ഇയാളെന്നും ജില്ലാ പോലീസ് മേധാവി ജി.ജയ്‌ദേവ് പറഞ്ഞു. പ്രതിയെ ഇന്ന് ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കും.
 

Latest News