കോണ്‍ഗ്രസിന് ബദലാകാനുള്ള നീക്കവുമായി തൃണമൂല്‍; അസമില്‍ റുപൂണ്‍ ബോറയും തൃണമൂലിലേക്കെന്ന് സൂചന

ദിസ്പൂര്‍-  അസം മന്ത്രിയും കോണ്‍ഗ്രസ് സംസ്ഥാന മുന്‍ പ്രസിഡന്റുമായിരുന്ന റുപുണ്‍ ബോറ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതോടെ അദ്ദേഹം പാര്‍ട്ടിയുടെ പ്രാദേശിക ചുമതലകളില്‍ നിന്നും ഒഴിഞ്ഞിരുന്നു. രാജ്യസഭാ തെരഞ്ഞടുപ്പിലും റുപുണ്‍ ബോറയ്ക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.
എന്നാല്‍ കോണ്‍ഗ്രോ തൃണമൂല്‍ കോണ്‍ഗ്രസോ റുപണ്‍ ബോറയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ബദലായി ദേശീയതലത്തിലേക്ക് ഉയര്‍ന്നുവാരാനുള്ള നീക്കമാണ് തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്നത്. പശ്ചിമ ബംഗാളില്‍ ഭരണം നിലനിര്‍ത്തിയതോടെ പാര്‍ട്ടി അസം, ത്രിപുര, മേഘാലയ എന്നീ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളാണ് ലക്ഷ്യമിടുന്നത്. അതിന്റെ ആദ്യ പടിയായി അസമില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫീസ് അടുത്ത ആഴ്ച തുറക്കും. തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ അംഗം സുഷ്മിത ദേവിന്റെ നേതൃത്വത്തില്‍ അസമിലെ സില്‍ച്ചാര്‍, കച്ചാര്‍ മേഖലകളില്‍ പാര്‍ട്ടി പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്. റുപുണ്‍ ബോറ കൂടി തൃണമൂലിന്റെ ഭാഗമായാല്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
ബി ജെ പിക്കെതിരെ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് ബദലാകുക എന്ന ലക്ഷ്യമിട്ടാണ് തൃണമൂല്‍ പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഭാഗമായി നിരവധി കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയുമാിയ അടുപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് മാത്രമല്ല നിരവധി പേരുമായി ആശയവിനിമയവും നടക്കുന്നുണ്ട്.

Latest News