ഹുബ്ബള്ളി- പ്രകോപനമുണ്ടാക്കിയ സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ കർണാടകയിലെ ഹുബ്ബള്ളിയിൽ സംഘർഷം. പഴയ പട്ടണത്തിൽ നിരവധി പോലീസ് വാഹനങ്ങൾക്കും ആശുപത്രിക്കും ഹനുമാൻ ക്ഷേത്രത്തിനും കേടുവരുത്തിയതായും ഡ്യട്ടിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും പോലീസ് പറഞ്ഞു.
ഹുബ്ബള്ളി നഗരത്തിൽ സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. എഫ്.ഐ.ആറുകൾ രജിസ്റ്റര് ചെയ്ത്
40 ഓളം പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന പന്ത്രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും ഏതാനും പോലീസ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും പോലീസ് പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാമുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും നിയമം കൈയിലെടുക്കുന്നവരെ വെറുതെ വിടില്ലെന്നും ഹുബ്ബള്ളി-ധാർവാഡ് പോലീസ് കമ്മീഷണർ ലാഭു റാം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സോഷ്യൽ മീഡിയയിലെ വിവാദ പോസ്റ്റിനെതിരായ പരാതിയിൽ കേസെടുത്ത് ഒരാളെ അറസ്റ്റ് ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പോലീസ് നടപടിയിൽ തൃപ്തരാകാതെ ഒരു സംഘം ആളുകൾ പോലീസ് സ്റ്റേഷനു ചുറ്റും തടിച്ചുകൂടിയിരുന്നു. ഇവരെ അനുനയിപ്പിച്ച് പിരിച്ചുവിട്ടെങ്കിലും അർധരാത്രിയോടെ വീണ്ടും പോലീസ് സ്റ്റേഷന് ചുറ്റും തടിച്ചുകൂടിയവരാണ് അക്രമാസക്തരായതെന്നും പോലീസുകാർക്കുനേരെ കല്ലെറിഞ്ഞതെന്നും ലാഭു റാം പറഞ്ഞു.