ക്ഷേത്രം നിര്‍മിക്കുമെന്ന ഗാനവുമായി ചാര്‍മിനാറിനു സമീപം ഹനുമാന്‍ ജയന്തി ഘോഷയാത്ര

ഹൈദരാബാദ്-വിവിധ സംസ്ഥാനങ്ങളില്‍ രാമനവമി റാലി വര്‍ഗീയ കലാപത്തില്‍ കലാശിച്ച പശ്ചാത്തലത്തില്‍ നഗരത്തില്‍ ആശങ്ക ഉയര്‍ത്തിയിരുന്ന ഹനുമാന്‍ ജയന്തി ഘോഷയാത്ര അനിഷ്ടസംഭവങ്ങളില്ലാതെ നടന്നു.
കഴിഞ്ഞ ഞായറാഴ്ച രാമനവമി റാലിക്കിടെ വിവിധ സംസ്ഥാനങ്ങളില്‍ അക്രമങ്ങളുണ്ടായതിനെ തുടര്‍ന്ന് ഹനുമാന്‍ ജയന്തി ഘോഷയാത്ര കണക്കിലെടുത്തി  കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.  
ഓള്‍ഡ് സിറ്റിയിലെ ഗൗളുഗുഡയില്‍ നിന്ന് ആരംഭിച്ച് സെക്കന്തരാബാദിലെ തഡ്ബണ്ടില്‍ അവസാനിച്ച ഹനുമാന്‍ ശോഭാ യാത്രയില്‍ ഉച്ചഭാഷണികളില്‍ ജയ് ശ്രീറാം മുദ്രാവാക്യങ്ങളും  ബനായേംഗേ മന്ദിര്‍ തുടങ്ങിയ ഗാനങ്ങളും ആലപിച്ചു. ചാര്‍മിനാിറിനു സമീപമാണ് ബനായേംഗ മന്ദിര്‍ ഗാനം ആലപിച്ചത്.  
രാമനവമി ദിനത്തില്‍ ബി.ജെ.പിയുടെ ഗോഷാമഹല്‍ എംഎല്‍എ രാജാ സിംഗ് നടത്തിയ മുസ്ലിം വിദ്വേഷ പ്രസംഗവും പ്രകോപനപരമായ ഗാനങ്ങളും ഹൈദരാബാദ് നഗരത്തിലും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു.  
സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട വീഡിയോകളെ തുടര്‍ന്ന് വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം സിറ്റി പോലീസ് കേസെടുത്തിരുന്നു.
ഹൈദരാബാദ് സിറ്റി കമ്മീഷണറും മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഘോഷയാത്ര കടന്നുപോകുന്ന 12 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റൂട്ട് കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു.

 

Latest News