പാലക്കാട്-പാലക്കാട് എലപ്പുള്ളിയില്‍ കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ മൃതദേഹം ഇന്ന് കബറടക്കും. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമുണ്ട് എന്നുതന്നെയാണ് പോലീസിന്റെ നിഗമനം. ജില്ല െ്രെകംബ്രാഞ്ച് ഡി.വൈ.എസ്.പി ശംസുദ്ദീന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വഷണ ചുമതല.
എഫ്.ഐ.ആറിലും കൊലപാതകത്തിന് പിന്നിലെ രാഷ്ട്രീയ വൈരാഗ്യം പോലീസ് സ്ഥിരീകരിക്കുന്നുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഉച്ചക്ക് മുന്‍പെ തന്നെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വൈകീട്ടോടെ സംസ്‌കാര ചടങ്ങുകള്‍ നടക്കും.
പ്രതികളിലേക്ക് പോലീസ് എത്തുന്നതേ ഉള്ളുവെന്നാണ് സൂചന. കൃത്യം നടത്തിയതിന് ശേഷം ഇവര്‍ ഒരു വാഹനം ഉപേക്ഷിക്കുകയും മറ്റൊരു വാഹനത്തില്‍ കയറി തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ടുവെന്നാണ് പോലീസിന്റെ നിഗമനം. നേരത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതക സമയത്ത് പോലീസ് പ്രതികളിലേക്കെത്താന്‍ ഒരുപാട് സമയമെടുത്തിരുന്നു. ഇത് വലിയ വിമര്‍ശനത്തിനും കാരണമായിരുന്നു.
സംഭവ സ്ഥലത്ത് ഉപേക്ഷിച്ച കാറ് നവംബര്‍ 15 ന് കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. സഞ്ജിത്തിന്റെ കൊലപാതകത്തിന് മുന്‍പെ തന്നെ ഈ കാര്‍ വര്‍ക് ഷോപ്പില്‍ കൊടുത്തിരുന്നു എന്നാണ് സഞ്ജിത്തിന്റെ കുടുംബം പറയുന്നത്. ഈ കാര്‍ ഉപേക്ഷിച്ച ശേഷം ഒരു നീല വാഗണര്‍ കാറിലാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്നാണ് വിവരം.
കൊല്ലെപ്പെട്ട സുബൈറിന്റെ നീക്കങ്ങള്‍ ദിവസങ്ങളായി സംഘം നിരീക്ഷിച്ചതായാണ് വിവരം. അഞ്ച് മാസം മുമ്പ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നീളുന്നുണ്ട്. കൊലപാതകം രാഷ്ട്രീയ കാരണങ്ങളാലാണെന്ന സുബൈറിന്റെ പിതാവ് അബൂബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. സുബൈറിന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. രാഷ്ട്രീയ വിരോധം വെച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് എഫ്‌ഐആര്‍. മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള സംഘടിത ആക്രമണമാണ് നടന്നത്.
കൂടുതല്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറാതിരിക്കാനായി കനത്ത സുരക്ഷയാണ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്. നഗര പ്രദേശങ്ങളില്‍ ഉള്‍പ്പടെ നിരവധി പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പ് പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.