റിയാദ് - ജനുവരി മുതൽ വിദേശികൾക്ക് നടപ്പാക്കിയ ലെവി പുനഃപരിശോധിക്കാൻ ആലോചനയില്ലെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ അറിയിച്ചു. സ്വകാര്യമേഖലയിൽ നിന്നുള്ള പരാതികളെ തുടർന്ന് ലെവി പിൻവലിക്കാൻ തീരുമാനമെടുത്തിട്ടില്ലെന്ന് ബ്ലൂംബർഗിനനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഭാഗമായി നേരത്തെ ആരംഭിച്ച ഒരു പദ്ധതിയും പിൻവലിക്കാൻ നീക്കമില്ല. സാമ്പത്തിക സന്തുലിതാവസ്ഥ കൈവരിക്കുന്നത് വരെ വർഷങ്ങളോളം അത് തുടരേണ്ടിവരും. ലെവിയടക്കമുള്ള സാമ്പത്തിക പരിഷ്‌കരണങ്ങളൊന്നും എണ്ണ വിലയുടെ താഴ്ചയും ഉയർച്ചയുമായി ബന്ധപ്പെട്ടതല്ല. എണ്ണ വില ഇപ്പോൾ ഉയർന്നു കൊണ്ടിരിക്കുകയാണ്. അതോടൊപ്പം വിലയിൽ സ്ഥിരത കൈവരിക്കാൻ രാജ്യം ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.