കാര്‍ത്തി ചിദംബരത്തിനു ജാമ്യം അനുവദിച്ചു 

ന്യൂദല്‍ഹി- ഐഎന്‍എക്‌സ് മീഡിയ ഇടപാട് കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് ദല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസില്‍ കാര്‍ത്തി തെളിവ് നശിപ്പിച്ചെന്ന് ആരോപിച്ച് സിബിഐ ഹൈക്കോടതിയില്‍ ജാമ്യത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ അഴിമതി വിരുദ്ധ നിയമപ്രകാരം കാര്‍ത്തിക്കെതിരെ കേസ് എടുത്തിട്ടില്ലെന്ന് കാര്‍ത്തിയുടെ അഭിഭാഷകന്‍ വാദിച്ചു. 
10 ലക്ഷം രൂപ കെട്ടിവെച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. 
ഫെബ്രുവരി 28നാണ് കാര്‍ത്തി ചിദംബരത്തെ ചെന്നൈ വിമാനത്താവളത്തില്‍നിന്ന് സിബിഐ അറസ്റ്റു ചെയ്തത്. 2007ല്‍ ഐഎന്‍എക്‌സ് മീഡിയക്ക് 305 കോടിയുടെ വിദേശ നിക്ഷേപത്തിന് ചട്ടങ്ങള്‍ മറികടന്ന് അനുമതി തരപ്പെടുത്തിയെന്നാണ് കാര്‍ത്തിക്കെതിരായ ആരോപണം. പി. ചിദംബരം കേന്ദ്ര ധനമന്ത്രിയായിരുന്ന കാലത്താണ് വിദേശ നിക്ഷേപ അനുമതി ലഭിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി ചിദംബരത്തിന്റേയും കാര്‍ത്തി ചിദംബരത്തിന്റെയും ചെന്നൈയിലെ വീടുകളിലും ഓഫീസുകളിലും സിബിഐ നേരത്തെ പരിശോധന നടത്തിയിരുന്നു.

Latest News