Sorry, you need to enable JavaScript to visit this website.

 സുരഭി ലക്ഷ്മി വഴിയരികില്‍നിന്ന്  രക്ഷിച്ച മുസ്തഫ് മരിച്ചു

കോവൂര്‍-  സിനിമാതാരം സുരഭി ലക്ഷ്മി കോഴിക്കോട്ടെ വഴിയരികില്‍നിന്ന് രക്ഷിച്ച മുസ്തഫയെന്ന യുവാവ് മരിച്ചു. ഭാര്യയെയും കുഞ്ഞിനെയും അന്വേഷിച്ച് ജീപ്പോടിച്ച് കോഴിക്കോട്ടേ്ക്ക് വന്ന മുസ്തഫ തൊണ്ടയാട് മേല്‍പ്പാലത്തിന് ചുവട്ടില്‍ വച്ച് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പത്ത് മണിക്ക് കുഴഞ്ഞു വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ക്കും വാഹനം ഓടിക്കാനും അറിയില്ലായിരുന്നു. അതു വഴി വന്ന സുരഭിയാണ് കാറില്‍ കയറ്റി മുസ്തഫയെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് പോലീസില്‍ വിവരമറിക്കുകയും ചെയ്തു. കാണാതായ ഭാര്യയെയും കുഞ്ഞിനെയും കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് കണ്ടെത്തിയിരുന്നു.
ഏപ്രില്‍ 12നാണ് സുരഭി യുവാവിനെ ആശുപത്രിയിലാക്കിയത്. മാനസികാസ്വാസ്ഥ്യമുള്ള ഭാര്യയേയും അന്വേഷിച്ച് ഇറങ്ങിയതായിരുന്നു യുവാവ്. ഭാര്യ കുഞ്ഞിനെയുമെടുത്ത് രാത്രി പുറത്ത് പോയതായിരുന്നു. ഏറെ നേരത്തെ അന്വേഷണത്തിനൊടുവില്‍ പോലീസില്‍ പരാതി നല്‍കി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഭാര്യയെ കണ്ടെത്തിയെന്ന് പറഞ്ഞ് യുവാവിന് പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഫോണ്‍ വന്നു. രണ്ട് കൂട്ടുകാരെയും ഇളയ കുട്ടിയേയും കൂട്ടി യുവാവ് ഉടന്‍ പോലീസ് സ്‌റ്റേഷനിലേക്ക് തിരിച്ചു. എന്നാല്‍ യാത്രാ മധ്യേ യുവാവിന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഡ്രൈവിംഗ് അറിയാത്ത സുഹൃത്തുക്കള്‍ ഉടന്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി സഹായത്തിന് അഭ്യര്‍ത്ഥിച്ചുവെങ്കിലും അതുവഴി പോയ വാഹനങ്ങളൊന്നും നിര്‍ത്തിയില്ല. തുടര്‍ന്ന് അതുവഴി പോയ സുരഭി ലക്ഷ്മിയുടെ ശ്രദ്ധയില്‍ ഇവര്‍ പെടുകയും താരം വണ്ടി നിര്‍ത്തി പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് യുവാവിനേയും സുഹൃത്തുക്കളേയും കൂട്ടി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോയി. യുവാവിനെ ആശുപത്രിയിലാക്കിയ ശേഷം കുഞ്ഞിനേയും കൊണ്ട് സുരഭി പോലീസ് സ്‌റ്റേഷനിലെത്തി കുട്ടിയേയും സുരക്ഷിതയാക്കിയിരുന്നു.
 

Latest News