ദല്‍ഹിയില്‍ കോവിഡ് കേസുകള്‍ വ്യാപിക്കുന്നു

ന്യൂദല്‍ഹി- കോവിഡ് നാലാം തരംഗ ഭീഷണിക്കിടെ ദല്‍ഹിയില്‍ കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു. ഫെബ്രുവരി-മാര്‍ച്ച് മാസത്തില്‍ കേസുകള്‍ ഗണ്യമായി കുറഞ്ഞിരുന്നുവെങ്കിലും ഏപ്രിലില്‍ കേസുകള്‍ കൂടുകയാണ്.
ഗാസിയാബാദിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥികളായ പത്തോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നോയിഡയില്‍ ഒരു സ്‌കൂളിലെ മൂന്ന് അധ്യാപകര്‍ക്കും പതിനഞ്ച് വിദ്യാര്‍ഥികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് കേസുകള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇന്ദിരപുരത്തെ ഒരു സ്‌കൂള്‍ മൂന്ന് ദിവസത്തേക്ക് അടച്ചിട്ടു. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ മാത്രമാവും ഒരാഴ്ച ഉണ്ടാവുക.

അതേസമയം ദല്‍ഹിയില്‍ വിദ്യാര്‍ഥികളില്‍ വ്യാപിക്കുന്നത് കോവിഡ് എക്‌സ്.ഇ വകഭേദമാണോ എന്നത് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ പറയാനാവൂ എന്നാണ് ഗാസിയാബാദ് മെഡിക്കല്‍ ഓഫീസര്‍ പറയുന്നത്. നാലാം തരംഗത്തിന്റെ ഭീതി നിലനില്‍ക്കുന്നതില്‍ രോഗവ്യാപനം തടയുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായാണ് അധികൃതര്‍ പറയുന്നത്. പ്രതിദിനം 150 കേസുകള്‍ വരെയാണ് ദല്‍ഹിയില്‍ സ്ഥിരീകരിക്കുന്നത്. പ്രതിദിന രോഗസ്ഥിരീകരണ നിരക്കിലും വര്‍ധനവുണ്ട്.

 

Latest News