Sorry, you need to enable JavaScript to visit this website.

സിപിഎം നേതാവ് സൗദിയില്‍ നഴ്‌സായ ഇതര മതസ്ഥയായ യുവതിക്കൊപ്പം ഒളിച്ചോടി

കോഴിക്കോട് - കോടഞ്ചേരിയില്‍ സിപിഎം പ്രാദേശിക നേതാവ് ഇതരമതസ്ഥയായ പെണ്‍കുട്ടിക്കൊപ്പം ഒളിച്ചോടിയതിനെച്ചൊല്ലി വിവാദം. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ വില്ലേജ് സെക്രട്ടറിയുമായ ഷെജിന്‍ എംഎസാണ് വിദേശത്ത് നഴ്‌സായി ജോലി ചെയ്തിരുന്ന പെണ്‍കുട്ടിക്കൊപ്പം ഒളിച്ചോടിയത്. പെണ്‍കുട്ടിയെ കണ്ടെത്താന്‍ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും കോടഞ്ചേരി പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. അതിനിടെ, സ്വന്തം ഇഷ്ടമനുസരിച്ചാണ് ഷെജിനൊപ്പം പോയതെന്നും തങ്ങള്‍ വിവാഹിതരായെന്നും വ്യക്തമാക്കിക്കൊണ്ടുളള പെണ്‍കുട്ടിയുടെ വീഡിയോ പുറത്ത് വന്നു.
ശനിയാഴ്ച വൈകീട്ടാണ് കോടഞ്ചേരി നൂറാംതോട് സ്വദേശിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷെജിന്‍ എംഎസ് കോടഞ്ചേരി തെയ്യപ്പാറ സ്വദേശിയും നഴ്‌സുമായ ജ്യോത്സ്‌ന ജോസഫിനൊപ്പം ഒളിച്ചോടിയത്. സൗദിയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന ജ്യോത്സ്‌ന മറ്റൊരാളുമായുളള വിവാഹ നിശ്ചയത്തിനായി രണ്ടാഴ്ച മുമ്പായിരുന്നു നാട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെ പുറത്ത് പോയ പെണ്‍കുട്ടി തിരികെ എത്താഞ്ഞതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കോടഞ്ചേരി പോലീസില്‍ പരാതി നല്‍കി. മൂന്ന് ദിവസമായിട്ടും പെണ്‍കുട്ടിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ചാണ് ബന്ധുക്കളും നാട്ടുകാരും കോടഞ്ചേരി പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്.
എന്നാല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ജ്യോത്സ്‌ന ഇങ്ങനെ പറയുന്നതെന്നും പാര്‍ട്ടി നേതാക്കളുടെ പിന്തുണയോടെയാണ് ഷെജിന്‍ ജ്യോത്സനയുമായി ഒളിവില്‍ കഴിയുന്നതെന്നും ജ്യോത്സനയുടെ കുടുംബം ആരോപിച്ചു. അതേസമയം, ഷെജിന്റെ നടപടിയെ സിപിഎം തളളിപ്പറയുകയാണ്. ഇരുവരെയും ഉടന്‍ കണ്ടെത്തണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടതായും പെണ്‍കുട്ടിയുമായി സംസാരിക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യത്തിനൊപ്പമാണ് പാര്‍ട്ടിയെന്നും തിരുവമ്പാടി മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ ജോര്‍ജ്ജ് എം തോമസ് പറഞ്ഞു.പെണ്‍കുട്ടിയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയില്‍ കേസ് എടുത്ത് അന്വേഷണം തുടങ്ങിയതായി കോടഞ്ചേരി പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജ്ജി സമര്‍പ്പിച്ചിട്ടുമുണ്ട്.
 

Latest News