സ്ഥലം മാറ്റം വേണമെങ്കില്‍ മേലുദ്യോഗസ്ഥന്റെ കൂടെ ഭാര്യയെ വിടണം, യുവാവ് ജീവനൊടുക്കി

ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം കാരണം വൈദ്യുതിവകുപ്പിലെ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. ലഖിംപൂരിലെ ജൂനിയര്‍ എഞ്ചിനീയറുടെ ഓഫീസിന് പുറത്താണ് 45 കാരനായ ഗോകുല്‍ പ്രസാദ് ദേഹത്ത് ഡീസല്‍ ഒഴിച്ച് തീകൊളുത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. സ്ഥലംമാറ്റം വേണമെങ്കില്‍ ഭാര്യയെ ഒരു രാത്രി അയക്കണമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആത്മഹത്യയെന്ന് പറയുന്നു.

ജൂനിയര്‍ എഞ്ചിനീയറും സഹായിയും തന്നെ പീഡിപ്പിക്കുകയാണെന്നും പോലീസിനെ സമീപിച്ചെങ്കിലും സഹായം ലഭിച്ചില്ലെന്നും മരിക്കുന്നതിന് ഗോകുല്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി മേലുദ്യോഗസ്ഥര്‍ ഗോകുലിനെ പീഡിപ്പിക്കുകയായിരുന്നുവെന്ന് മറ്റൊരു വീഡിയോയില്‍ ഭാര്യ ആരോപിക്കുന്നു. അദ്ദേഹം വിഷാദാവസ്ഥയിലായിരുന്നു. മരുന്ന് കഴിക്കാന്‍ തുടങ്ങിയിട്ടും അവര്‍ അദ്ദേഹത്തെ വെറുതെ വിട്ടില്ല. അലിഗഞ്ചിലേക്ക് മാറ്റി, യാത്രയ്ക്ക് ബുദ്ധിമുട്ടായതുകൊണ്ട് വീട്ടിനടുത്തേക്ക് ഒരു ട്രാന്‍സ്ഫര്‍ ആവശ്യപ്പെട്ടു. നിന്റെ ഭാര്യയെ ഞങ്ങളോടൊപ്പം കിടക്കാന്‍ വിട്ടാല്‍ ട്രാന്‍സ്ഫര്‍ മാറ്റാമെന്നാണ്് അവര്‍ പറഞ്ഞത്- ഭാര്യ വെളിപ്പെടുത്തുന്നു.
ആരോപണ വിധേയരായ ജൂനിയര്‍ എഞ്ചിനീയര്‍ നാഗേന്ദ്ര കുമാറിനെയും ഒരു ക്ലര്‍ക്കിനെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന്  പോലീസ് പറഞ്ഞു.

 

Latest News