രണ്ട് എ.ഡി.ജി.പിമാരുടെ സ്ഥാനക്കയറ്റ ശുപാര്‍ശ കേന്ദ്രം തള്ളി

തിരുവനന്തപുരം - മുതിര്‍ന്ന എ.ഡി.ജി.പിമാരായ എസ്. ആനന്ദകൃഷ്ണന്‍, കെ. പദ്മകുമാര്‍ എന്നിവരെ ഡി.ജി.പിമാരാക്കണമെന്ന സംസ്ഥാനത്തിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തള്ളി. രണ്ട് എക്സ് കേഡര്‍ തസ്തിക സൃഷ്ടിച്ച് ഇരുവരെയും ഡി.ജി.പിമാരാക്കണമെന്നാണ് ചീഫ് സെക്രട്ടറി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍, സംസ്ഥാനത്തിനായി നാല് ഡി.ജി.പി തസ്തിക മാത്രമേ അനുവദിച്ചിട്ടുള്ളൂവെന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം ആവശ്യം നിരാകരിച്ചത്.

സംസ്ഥാന പോലീസ് മേധാവിയായ അനില്‍കാന്തിന്റെ വിരമിക്കല്‍ കാലാവധി സംസ്ഥാനം നീട്ടിയതോടെയാണ് സ്ഥാനക്കയറ്റത്തില്‍ പ്രതിസന്ധിയുണ്ടായത്. അനില്‍ കാന്ത് ഇക്കഴിഞ്ഞ ജനുവരി 31 ന് വിരമിക്കേണ്ടതായിരുന്നു. അദ്ദേഹത്തിന്റെ കാലാവധി രണ്ടുവര്‍ഷത്തേക്കു നീട്ടിയതോടെ തൊട്ടുപിന്നാലെയുള്ള സ്ഥാനക്കയറ്റങ്ങള്‍ പ്രതിസന്ധിയിലായി. അനില്‍ കാന്ത് വിരമിക്കുന്ന ഒഴിവിലാണ് എസ്. ആനന്ദകൃഷ്ണന് സ്ഥാനക്കയറ്റം ലഭിക്കേണ്ടിയിരുന്നത്.

ഇതു പരിഹരിക്കാന്‍ രണ്ട് എക്സ് കേഡര്‍ തസ്തിക സൃഷ്ടിക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. ഇരുവരുടെയും ശമ്പളനിരക്കും ഡി.ജി.പി തസ്തികക്കു സമാനമായതും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വിജിലന്‍സ് ഡയറക്ടറായ എസ്. സുദേഷ് കുമാര്‍ സെപ്റ്റംബറില്‍ വിരമിക്കുന്ന ഒഴിവില്‍മാത്രമേ ഇനി ആനന്ദകൃഷ്ണന് ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിക്കൂ. അഗ്നിരക്ഷാ സേനാ മേധാവി ബി. സന്ധ്യ വിരമിക്കുന്ന ഒഴിവിലാകും പദ്മകുമാര്‍ ഡി.ജി.പിയാവുക.

 

Latest News