പത്തനംതിട്ട-: 2018ലെ പ്രളയം പിന്നീട് കോവിഡ് എന്നിവ മൂലം കടം കയറി എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ ഒപ്പം കൃഷി നാശം.ഇതോടെ അപ്പർകുട്ടനാട്ടിലെ തിരുവല്ല നിരണത്ത് നെൽക്കർഷകൻ ആത്മഹത്യ ചെയ്തു. നിരണം വടക്കുംഭാഗം കാണാത്രപറമ്പ് വീട്ടിൽ രാജീവനെയാണ് പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന പാടശേഖരത്തിന് സമീപത്തെ പുരയിടത്തിലെ മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൃഷി ആവശ്യത്തിനായി നിരണം ഇന്ത്യൻ ബാങ്ക്, തിരുവല്ല കാർഷിക വികസന ബാങ്ക്, നവോദയ പുരുഷ സ്വയംസഹായ സംഘം എന്നിവിടങ്ങളിൽ നിന്നായി വായ്പ എടുത്തിരുന്നു. പത്തേക്കറിലാണ് ഇദ്ദേഹം കൃഷി ചെയ്തിരുന്നത്. ഇതിൽ മൂന്നേക്കർ സ്വന്തവും ബാക്കി പാട്ടത്തിന് എടുത്തതുമായിരുന്നു.
ശനിയാഴ്ച അയൽക്കൂട്ടത്തിൽ പലിശയിനത്തിൽ നാൽപതിനായിരം രൂപ അടക്കേണ്ടിയിരുന്നു. ഇതിന് കഴിഞ്ഞില്ല. രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ കൊയ്ത്ത് മുടങ്ങി എല്ലാം നശിച്ചു. സ്വന്തമായുള്ളമൂന്നേക്കറിലും സബാക്കി പാട്ടത്തിന് എടുത്തതുമായിരുന്നു കൃഷി. കഴിഞ്ഞ വർഷത്തെ വേനൽ മഴ മൂലം കൃഷി നശിച്ച് രാജീവിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായിരുന്നു. സർക്കാർ ധനസഹായമായി നാമമാത്രമായ തുക മാത്രമാണ് ലഭിച്ചത്. ഇതിനെതിരെ പത്ത് കർഷകർ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. ഇതിൽ രാജീവും ഉൾപ്പെട്ടിരുന്നു. ഈ വർഷവും 10 ഏക്കറോളം നെൽവയൽ പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചെങ്കിലും ഇക്കുറിയും മഴ ചതിച്ചു. വായ്പ്പതുക തിരിച്ചടയ്ക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ആത്മഹത്യയെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ജില്ലയിലെ മുഴുവൻ കർഷകരും കടുത്ത സാമ്പത്തീക പ്രതിസന്ധിയിലാണ്. സർക്കാർ സംവിധാനങ്ങൾ അടിയന്തിര നടപടി സ്വീകരിച്ചില്ലങ്കിൽ കൂടുതൽ കുടുംബങ്ങൾ അരക്ഷിതത്വത്തിലാവും.