Sorry, you need to enable JavaScript to visit this website.

തൃശൂരില്‍ അച്ഛനേയും അമ്മയേയും  കൊലപ്പെടുത്തിയ  മുന്‍ പ്രവാസിയായ മകന്‍ അറസ്റ്റില്‍

തൃശൂര്‍- വീട്ടുമുറ്റത്ത് മാവിന്‍ തൈ നടുന്നതുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് അമ്മയേയും അച്ഛനേയും തൂമ്പകൊണ്ട് അടിച്ചും ഓടിച്ചിട്ട് നടുറോഡില്‍ വെച്ച് വെട്ടിയും കൊലപ്പെടുത്തിയ കേസില്‍ മകന്‍ അറസ്റ്റില്‍. മറ്റത്തൂര്‍ ഇഞ്ചക്കുണ്ടില്‍ അനീഷ്(38) ആണ് അറസ്റ്റിലായത്. അനീഷ് തിങ്കളാഴ്ച പുലര്‍ച്ചെ തൃശൂര്‍ കമ്മീഷണര്‍ ഓഫീസില്‍ എത്തി കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഞായറാഴ്ചയാണ് അനീഷ് അച്ഛന്‍ കുണ്ടില്‍ സുബ്രഹ്മണ്യനേയും (68) ഭാര്യ ചന്ദ്രികയേയും (63) കൊലപ്പെടുത്തിയത്. സംഭവ ശേഷം പ്രതി ബൈക്കില്‍ രക്ഷപ്പെട്ടിരുന്നുവെങ്കലും പോലീസ് ലുക്ക് ഔട്ട് നോട്ടീസ്  പുറത്തിറക്കിയിരുന്നു. തുടര്‍ന്നാണ് കീഴടങ്ങലും അറസ്റ്റും. ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വീട്ടുമുറ്റത്ത് ചെറിയ കുഴിയെടുത്ത് ചന്ദ്രിക മാവിന്‍തൈ നട്ടു. അതു കണ്ട് കുപിതനായി വന്ന അനീഷ് അത് പറിച്ചെറിഞ്ഞു. ഇതോടെ അമ്മയും മകനും തമ്മില്‍ വഴക്കായി. വഴക്ക് രൂക്ഷമാകുന്നത് തടയാന്‍ അച്ഛന്‍ സുബ്രഹ്മണ്യനും മുറ്റത്തെത്തി. ഇതോടെ കൂടുതല്‍ കുപിതനായ അനീഷ് അവിടെ കിടന്നിരുന്ന തൂമ്പയെടുത്ത് ഇരുവരുടെയും തലയ്ക്കടിച്ചു. പ്രാണരക്ഷാര്‍ഥം ഇരുവരും റോഡിലേക്ക് ഓടി. ഇതിനിടെ അനീഷ് വീട്ടില്‍ കയറി അവിടെനിന്ന് വലിയ വെട്ടുകത്തിയെടുത്ത് ഇവരെ പിന്തുടര്‍ന്നു. റോഡിലൂടെ ഓടുകയായിരുന്ന ഇരുവരെയും വെട്ടിവീഴ്ത്തി. ചന്ദ്രികയുടെ കഴുത്ത് അറ്റുപോകാറായ നിലയിലായിരുന്നു. സുബ്രഹ്മണ്യന്റെ ശരീരത്തില്‍ പലയിടങ്ങളില്‍ വെട്ടുണ്ട്. ഇരുവരും സംഭവസ്ഥലത്ത് മരിച്ചു.
മരണം ഉറപ്പാക്കിയ അനീഷ് കത്തി മുറ്റത്ത് ഉപേക്ഷിച്ച് വീട്ടില്‍ കയറി ഷര്‍ട്ടിട്ട് ബൈക്കില്‍ കയറി രക്ഷപ്പെട്ടു. വീടിന് അടുത്തുള്ള കാട്ടിലേക്കാണ് അനീഷ് പോയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് തിരച്ചില്‍ തുടങ്ങിയിരുന്നു. ടാപ്പിങ് തൊഴിലാളികളാണ് സുബ്രഹ്മണ്യനും ചന്ദ്രികയും. ബിരുദപഠനത്തിനുശേഷം കുറേവര്‍ഷം അനീഷ് വിദേശത്തായിരുന്നു. അഞ്ചുവര്‍ഷംമുമ്പാണ് തിരിച്ചെത്തിയത്. അതിനുശേഷം െ്രെഡവറായി ജോലിചെയ്തു. സ്വന്തമായി ടാക്‌സി സേവനവും നടത്തിയിരുന്നു. സുബ്രഹ്മണ്യന്റെയും ചന്ദ്രികയുടെയും മകള്‍ അഡ്വ. ആശ സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നു.
 

Latest News