ഒഴിഞ്ഞു പോകില്ല, ഓരോ നാലു മാസവും  കോവിഡിന്റെ പുതിയ വകഭേദം -യു.എന്‍ 

വാഷിംഗ്ടണ്‍-ഓരോ നാലു മാസത്തിനും പുതിയ വകഭേദങ്ങള്‍ രൂപപ്പെടുന്നതിനാല്‍ കോവിഡ് യൂറോപ്പിലും ഏഷ്യയിലും കടുത്ത ഭീഷണി ഉയര്‍ത്തുകയാണെന്ന് യുഎന്‍ മുന്നറിയിപ്പ്. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആണ് കോവിഡിന്റെ പുതിയ തരംഗത്തെക്കുറിച്ചു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.എല്ലായിടത്തും എല്ലാ വ്യക്തികള്‍ക്കും വാക്‌സിനുകള്‍ എത്തിക്കാന്‍ സര്‍ക്കാരുകളും മരുന്നു കമ്പനികളും കൈകോര്‍ത്തു പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഒരോ ദിവസവും 15 ലക്ഷം കോവിഡ് കേസുകളാണ് ലോകമെമ്പാടും  റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഏഷ്യയുടെ ചില ഭാഗങ്ങളില്‍ കോവിഡ് സ്‌ഫോടനങ്ങള്‍ തുടരുകയാണ്. അതേസമയം, യൂറോപ്പില്‍ ഉടനീളം പുതിയ തരംഗമാണ് കാണുന്നത്. ചില രാജ്യങ്ങളില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും കൂടിയ മരണ നിരക്കും ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. കോവിഡിന്റെ വ്യാപന ശേഷി എത്രത്തോളം വേഗമുള്ളതാകാമെന്നതിന്റെ സൂചനയാണ് ഒമിക്രോണ്‍ വകഭേദത്തിന്റെ വരവ്. മുന്‍ നിര രാജ്യങ്ങള്‍ രണ്ടാം ബൂസ്റ്റര്‍ ഡോസിനായി ഒരുങ്ങുമ്പോള്‍ മനുഷ്യരാശിയുടെ മൂന്നിലൊന്ന് ഇനിയും ഒറ്റ വാക്‌സിന്‍ പോലും എടുക്കാതെ തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 

Latest News