ഈയിടെ പുറത്തുവന്ന യുപി, ബിഹാർ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ ഇന്ത്യൻ രാഷ്ട്രീയ കാലാവസ്ഥയെപ്പറ്റിയുള്ള ശുഭകരമായ മുന്നറിയിപ്പാണ്. അധികാരത്തിന്റെയും പണക്കൊഴുപ്പിന്റെയും പേശീബലത്തിന്റെയും പിന്തുണയോടെ ത്രിപുരയിൽ നേടിയ വിജയത്തിന്റെ ആഹ്ലാദാരവം ഒഴിച്ചുനിർത്തിയാൽ ഹിന്ദി ഹൃദയഭൂമികയിൽ നിന്നുവരുന്ന സൂചനകൾ ഒന്നുംതന്നെ ബിജെപിക്ക് സന്തുഷ്ടിക്ക് വക നൽകുന്നവയല്ല. തൊട്ടുമുമ്പ് രാജസ്ഥാനിലും മധ്യപ്രദേശിലും നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും മധ്യപ്രദേശിൽ നടന്ന മേയർ, നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പുഫലങ്ങളും ബിജെപിയുടെ കാൽച്ചുവട്ടിലെ മണ്ണ് ഒഴുകിനീങ്ങുന്നുവെന്ന സൂചനകൾ തന്നെയാണ് നൽകുന്നത്.
നാല് വർഷം മുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും കഴിഞ്ഞ വർഷം നടന്ന അസംബ്ലി തെരഞ്ഞെടുപ്പിലും ബിജെപിക്ക് മൃഗീയഭൂരിപക്ഷമാണ് ലഭിച്ചിരുന്നത്. ഗോരഖ്പൂർ, ഫുൽപൂർ മണ്ഡലങ്ങളിലെ ബിജെപിയുടെ പരാജയം ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ പോന്നവയാണ്. യുപി മുഖ്യമന്ത്രി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും മൂന്ന് ലക്ഷത്തിൽപരം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ച ലോക്‌സഭാ മണ്ഡലങ്ങളാണ് അവ. ഗോരഖ്പൂരാവട്ടെ കഴിഞ്ഞ അഞ്ച് തവണകളിൽ യോഗി ആദിത്യനാഥിനെ ലോക്‌സഭയിൽ എത്തിച്ചിരുന്ന മണ്ഡലം കൂടിയാണ്. കേന്ദ്രസംസ്ഥാന ഭരണങ്ങൾക്കെതിരെ യുപിയിൽ വളർന്നുവരുന്ന വൻ ജനരോഷത്തിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ കാൽനൂറ്റാണ്ടിലേറെയായി വിരുദ്ധ ചേരികളിൽ നിലയുറപ്പിച്ചിരുന്ന ബിഎസ്പിയും എസ്പിയും പരിമിതമായ ലക്ഷ്യത്തോടെയാണെങ്കിലും കൈകോർക്കാൻ തയാറായത് പൊതുശത്രുവിനെതിരായ സാധ്യതകളിലേക്കാണ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കണ്ണ് തുറപ്പിക്കുന്നത്. ബിഹാറിലെ അരാരിയ ആർജെഡിക്ക് മണ്ഡലം നിലനിർത്താനായത് ജെഡിയു- ബിജെപി അവസരവാദ കൂട്ടുകെട്ടിന് കനത്ത തിരിച്ചടിയായി.
അധികാരവും പണക്കൊഴുപ്പും പേശീബലവും ബിജെപിയെയും സംഘപരിവാറിനെയും ഇന്ത്യൻ ജനാധിപത്യ, മതനിരപേക്ഷത, ബഹുസ്വരതയുടെയും എല്ലാറ്റിലുമുപരി ഭരണഘടനയുടെ തന്നെയും കരുത്തുറ്റ പ്രതിയോഗിയാക്കി മാറ്റിയിരിക്കുന്നു. ഹിന്ദി ഹൃദയഭൂമിയിൽ നേരിടേണ്ടി വന്ന തിരിച്ചടികൾ 2019ലെ പൊതുതെരഞ്ഞെടുപ്പിനെ തീപാറുന്ന പോരാട്ടമാക്കി മാറ്റാൻ ബിജെപിയേയും സംഘ്പരിവാറിനേയും നിർബന്ധിതമാക്കും. ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥാ പ്രവചനങ്ങളെ തകിടംമറിക്കാൻ പോരുന്ന രാഷ്ട്രീയ പ്രതിക്രിയകൾക്ക് അവരെ പ്രേരിപ്പിക്കുന്ന മുന്നറിയിപ്പുകളാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ അവർക്ക് നൽകിയിരിക്കുന്നത്. എന്ത് വില നൽകിയും പൊതുതെരഞ്ഞെടുപ്പിൽ വിജയമുറപ്പിക്കാൻ അവർ ശ്രമിക്കുക തന്നെ ചെയ്യും. അത്തരമൊരു സാഹചര്യത്തെ പ്രതിരോധിക്കാൻ ജനാധിപത്യ, മതനിരപേക്ഷ ശക്തികൾ കരുതലോടെ കരുക്കൾ നീക്കേണ്ടതുണ്ട്.
സാമ്പത്തിക നയപരിപാടികൾക്കും ആശയഭിന്നതകൾക്കും അപ്പുറം ഭരണഘടനാ മൂല്യങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിനാണ് അരങ്ങൊരുങ്ങുന്നത്. ആ തിരിച്ചറിവിന്റെ മിന്നലൊളി ശത്രുപാളയങ്ങളിൽ നിലയുറപ്പിച്ചിരുന്ന ബിഎസ്പി - എസ്പി പാർട്ടികളുടെ താൽക്കാലികമെങ്കിലും ഇപ്പോഴത്തെ ഉപതെരഞ്ഞെടുപ്പിൽ ഉണ്ടായ യോജിച്ച പ്രവർത്തനത്തിൽ ദർശിക്കാനാവും. 2014 പൊതുതെരഞ്ഞെടുപ്പിൽ ഇരുപാർട്ടികൾക്കും കൂടി ഗോരഖ്പൂരിൽ ലഭിച്ചത് 39 ശതമാനം വോട്ടുകൾ മാത്രമായിരുന്നു. ബിജെപിക്ക് ഒറ്റക്ക് 52 ശതമാനം വോട്ട് നേടാൻ കഴിഞ്ഞിരുന്നു. എന്നാൽ ഇരുപാർട്ടികളും ഉപതെരഞ്ഞെടുപ്പിൽ കാഴ്ചവച്ച രാഷ്ട്രീയ പക്വത ജനരോഷത്തെ സമന്വയിപ്പിച്ച് ആവിഷ്‌കരിക്കുന്നതിൽ വിജയിച്ചുവെന്നതാണ് തെരഞ്ഞെടുപ്പ് ഫലം കാണിച്ചുതരുന്നത്. ആ യോജിപ്പിന് മതേതര- ഇടതുപക്ഷമടക്കം ഇതര പ്രതിപക്ഷ പാർട്ടികളുടെ വോട്ടുകളെയും ആകർഷിക്കാനായി. ഈ വസ്തുത മറ്റാരെക്കാളും നന്നായി തിരിച്ചറിയുന്നത് ബി ജെ പിയും സംഘ്പരിവാറുമാണ്. അതുകൊണ്ടുതന്നെ വർഗീയതയിലൂന്നിയുള്ള തങ്ങളുടെ വിധ്വംസക പ്രവർത്തനങ്ങളിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള തന്ത്രം അവർ കൂടുതൽ തീവ്രതയോടെ തുടരുക തന്നെ ചെയ്യും.
ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ മതേതര രാഷ്ട്രമെന്ന സങ്കൽപം തന്നെയാണ് വെല്ലുവിളിക്കപ്പെടുന്നത്. ആ സങ്കൽപത്തെ തകർത്തു മാത്രമേ ബിജെപിക്കും അവരുടെ പ്രതിലോമ പ്രത്യയശാസ്ത്ര പദ്ധതികൾക്കും നിലനിൽക്കാനാവു. അങ്ങനെ വന്നാൽ വിശാല ജനവിഭാഗങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവുമായ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾക്കുള്ള ഇടം പോലും നമ്മുടെ രാഷ്ട്രഭൂമികയിൽ നിന്നും തുടച്ചുമാറ്റപ്പെടും. രാഷ്ട്രത്തിനാകെ ബാധകമായ ഒരു സാർവത്രിക പ്രതിരോധനിര ഇന്നത്തെ സാഹചര്യത്തിൽ അസാധ്യമാണെന്നിരിക്കെ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടേയും പുരോഗതിയുടെയും ശക്തികൾ പരസ്പരം ഏറ്റുമുട്ടി ഛിന്നഭിന്നമാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക എന്നതിനായിരിക്കണം ഊന്നൽ നൽകേണ്ടത്. പരസ്പരം പൊരുതിയിരുന്ന എസ്പിക്കും ബിഎസ്പിക്കും സാധ്യമായ ആ തിരിച്ചറിവ് രാജ്യത്തെ ഇതര രാഷ്ട്രീയ ശക്തികൾക്കും ഭാവിയിൽ മാതൃകയാക്കാവുന്നതാണ്. സെക്യുലർ ഇന്ത്യയുടെ നിലനിൽപ് എന്നതാണ് പരമപ്രധാനം.