ബംഗളൂരു- ഹിജാബ്, ഹലാല്‍ മാംസം, മുസ്്‌ലിം വ്യാപാരികള്‍, ഇപ്പോള്‍ ബാങ്ക് വിളി. കര്‍ണാടകയിലെ ഭരണകക്ഷിയായ ബി.ജെ.പി സംസ്ഥാനത്തിന്റെ ഏറ്റവും പുതിയ 'ബുദ്ധിമുട്ട്' ചൊവ്വാഴ്ച തിരിച്ചറിഞ്ഞു, മുതിര്‍ന്ന പാര്‍ട്ടി നേതാവും പഞ്ചായത്ത് രാജ് മന്ത്രിയുമായ കെ.എസ്. ഈശ്വരപ്പ ബാങ്ക് വിളിയെക്കുറിച്ചുള്ള വിവാദം അയല്‍രാജ്യമായ മഹാരാഷ്ട്രയില്‍നിന്നാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്.
'ലൗഡ് സ്പീക്കറുകളിലൂടെയുള്ള ബാങ്ക് വിളി വിദ്യാര്‍ഥികളെ ശല്യപ്പെടുത്തുന്നുവെന്ന് ഞാന്‍ കരുതുന്നു. ഉച്ചഭാഷിണി ഉപയോഗിച്ച് പ്രാര്‍ഥനക്ക്് വിളിക്കുന്ന പാരമ്പര്യം ഇവര്‍ പണ്ടേ പിന്തുടരുന്നതാണ്. ഇത് അവരുടെ സ്വന്തം കുട്ടികളുടെ പഠനത്തിന്‌പോലും പ്രശ്‌നമാണ്- ഈശ്വരപ്പ കാര്‍വാറില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'ലൗഡ് സ്പീക്കറുകള്‍ നിരോധിക്കുന്നതിനെക്കുറിച്ച എന്റെ കാഴ്ചപ്പാടാണിത്. ഇത് മുസ്്‌ലിംകള്‍ ഉച്ചഭാഷിണിയിലൂടെ പ്രാര്‍ത്ഥനക്ക് വിളിക്കുന്നതും ഹിന്ദുക്കള്‍ ഹനുമാന്‍ ചാലിസ ചൊല്ലുന്നതും തമ്മിലുള്ള മത്സരമല്ല. ബാങ്ക് വിളി കാരണം വിദ്യാര്‍ഥികള്‍ക്കും രോഗികള്‍ക്കും പ്രായമായവര്‍ക്കും ബുദ്ധിമുട്ട് നേരിടുന്നതായി അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക് ഖാര്‍ഗെയുടെ പ്രസ്താവനക്ക് മറുപടിയായിട്ടാണ് ഈശ്വരപ്പ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 'ഇസ്ലാമിക രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന പെട്രോളും ഡീസലും ഉപയോഗിക്കുന്നത് എല്ലാ ബി.ജെ.പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരും നിര്‍ത്തട്ടെ. നിങ്ങളുടെ യഥാര്‍ഥ ഹിന്ദുത്വം ഇവിടെ കാണിക്കൂ. ഉച്ചഭാഷിണി ഉപയോഗത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് മാനദണ്ഡങ്ങളും സുപ്രീം കോടതി ഉത്തരവുകളും ഉണ്ട്. അവര്‍ അത് നടപ്പിലാക്കട്ടെ, ക്ഷേത്രങ്ങളും മസ്ജിദുകളും പള്ളികളും എന്തുചെയ്യണമെന്ന് അതില്‍ പറയുന്നുണ്ട്.
മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മഹാരാഷ്ട്രയില്‍ ബാങ്ക വിളിയെക്കുറിച്ചുള്ള തര്‍ക്കം ആളിക്കത്തിയിരുന്നു. മറാഠി പുതുവത്സര ഉത്സവമായ ഗുഡി പദ്വയുടെ ഭാഗമായി മുംബൈയില്‍ നടന്ന റാലിയില്‍ രാജ് താക്കറെയുടെ ആഹ്വാനത്തെത്തുടര്‍ന്ന് മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലും എം.എന്‍.എസ് നേതാക്കള്‍ ഉച്ചഭാഷിണി ഉപയോഗിച്ച് ഹനുമാന്‍ ചാലിസ വായിക്കാന്‍ തുടങ്ങി.
സംസ്ഥാനത്തെ ഒരു ബി.ജെ.പി നേതാവ് പൊതുസ്ഥലങ്ങളില്‍ ഹനുമാന്‍ ചാലിസ വായിക്കാന്‍ ഉച്ചഭാഷിണികള്‍ വാഗ്ദാനം ചെയ്തു. ഈ വിവാദമാണ് കര്‍ണാടക മന്ത്രി ഏറ്റുപിടിച്ചിരിക്കുന്നത്.