Sorry, you need to enable JavaScript to visit this website.

ബാങ്കുവിളിക്കെതിരായ രാജ് താക്കറെയുടെ പ്രചാരണം ഏറ്റുപിടിച്ച് ബിജെപിയും; ക്ഷേത്രങ്ങള്‍ക്ക് ഉച്ചഭാഷിണി സൗജന്യമായി നല്‍കുമെന്ന്

മുംബൈ- മുസ്ലിം പള്ളികളില്‍ ഉച്ചഭാഷിണി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തുടക്കമിട്ട വിദ്വേഷ പ്രചരണം ഏറ്റുപിടിച്ച് ബിജെപിയും. പള്ളികളിലെ ഉച്ചഭാഷണി വിലക്കിയില്ലെങ്കില്‍ ഉച്ചഭാഷിണിയില്‍ ഹനുമാന്‍ ഭജന ചൊല്ലുമെന്നായിരുന്നു രാജ് താക്കറെയുള്ള മുന്നറിയിപ്പ്. ഈ അവസരം മുതലെടുക്കാന്‍ ബിജെപി നേതാവും രംഗത്തെത്തി. ഉച്ചഭാഷണി ആവശ്യമുള്ള ക്ഷേത്രങ്ങള്‍ക്ക് അത് സൗജന്യമായി നല്‍കുമെന്ന് ബിജെപി നേതാവും അതിസമ്പന്നനുമായ മോഹിത് കംബോജി പ്രഖ്യാപിച്ചു. ക്ഷേത്രത്തില്‍ ഉച്ചഭാഷിണി ആവശ്യമുള്ളവര്‍ ചോദിച്ചാല്‍ മതി, സൗജന്യമായി നല്‍കും. എല്ലാ ഹിന്ദുക്കള്‍ക്കും ഒറ്റസ്വരമായിരിക്കണം- ഇതായിരുന്നു കംബോജിയുടെ ട്വീറ്റ്. 

പള്ളികളിലെ ബാങ്കു വിളി തടയുന്നതിന് എംഎന്‍എസിന്റെ നേതൃത്വത്തില്‍ പുതിയൊരു വിദ്വേഷ പ്രചരണത്തിന് മഹാരാഷ്ട്രയില്‍ തുടക്കമിട്ടിരിക്കുകയാണ്. രാജ് താക്കറെയുടെ ആഹ്വാനത്തിനു പിന്നാലെ മഹാരാഷ്ട്രയില്‍ പലയിടത്തും എംഎന്‍എസ് പ്രവര്‍ത്തകര്‍ പൊതുസ്ഥലങ്ങളില്‍ ഉച്ചഭാഷിണിയില്‍ ഹനുമാന്‍ ചാലിസ ചൊല്ലിയുടെ പ്രകടനം നടത്തി വരുന്നുണ്ട്. 

മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പു അടുത്തതോടെയാണ് കൂടുതല്‍ വിദ്വേഷപരമായ പ്രചരണങ്ങള്‍ക്ക് ചൂടുപിടിച്ചത്. ഈ വിവാദത്തിലൂടെ ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ശിവ സേന, എന്‍സിപി, കോണ്‍ഗ്രസ് സഖ്യത്തെ ഒതുക്കാന്‍ എംഎന്‍എസിലും ബിജെപിക്കും കഴിയുമെന്നാണ് കണക്കുകൂട്ടല്‍. ഉദ്ധവ് താക്കറെയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ശിവ സേന വിട്ട രാജ് താക്കറെ 2005ലാണ് എംഎന്‍എസ് സ്ഥാപിച്ചത്. തീവ്ര ഹിന്ദുത്വ നിലപാടുമായാണ് രാജ് മുന്നോട്ടു പോകുന്നത്. 

ഈ പുതിയ വിദ്വേഷ പ്രചരണം സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുമെന്നും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദിലിപ് വല്‍സെ പാട്ടീലും എന്‍സിപിയും വിമര്‍ശിച്ചിരുന്നു. 

Latest News