Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബജറ്റ് ചർച്ചയിൽ വീണ്ടും ഇ.കെ-എ.പി തർക്ക രാഷ്ട്രീയം   

  • കീഴാറ്റൂർക്കാരുടെ കിളികളും മന്ത്രി സുധാകരൻ കണ്ട  കഴുകന്മാരും

തിരുവനന്തപുരം- പൂർവ്വാശ്രമമായ ലീഗിനെ തൊട്ടും തോണ്ടിയും തന്നെയായിരുന്നു  സി.പി.എം സ്വതന്ത്രൻ അഡ്വ.പി.ടി.എ റഹീമിന്റെയും   ധനാഭ്യർഥന പ്രസംഗം.  ലീഗിനൊപ്പം എന്നറിയപ്പെടുന്ന ഇ.കെ.സുന്നി വിഭാഗത്തിന്റെ അനാഥശാലാ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നിലപാട് ഒന്ന് മതി  ഇടതുപക്ഷ സർക്കാരിന്റെ ന്യൂനപക്ഷ സ്‌നേഹം മനസ്സിലാക്കാനെന്ന റഹീമിന്റെ പ്രശംസയുടെ ഉന്നം വ്യക്തം.

ലീഗ് കൊന്നവരുടെ ആളെണ്ണം കെ.ടി.ജലീൽ നിയമസഭയിൽ പറഞ്ഞിരുന്നു.  റഹിം ഒരാളെ കുടെ ആ ലിസ്റ്റിൽ ചേർത്തു- വയനാട്ടിലെ  കുട്ടാപ്പു. അതു കൂടി ചേരുമ്പോൾ മൊത്തം ലീഗ് കൊല 45. ഇത്രയൊക്കെ ലീഗിനെതിരെ പറഞ്ഞിട്ടും ആ ജലീലല്ലേ മന്ത്രി സ്ഥാനം അടിച്ചു മാറ്റിയതെന്ന് ലീഗിലെ പാറക്കൽ അബ്ദുല്ലയുടെ കുത്ത്. എത്ര കാലമായി റഹിം കാത്തിരിക്കുന്നു. എ.പി.സുന്നി വിഭാഗവും ഇ.കെ വിഭാഗവും തമ്മിൽ  വഖഫ് സ്വത്തിന്റെ കാര്യത്തിൽ നിലനിൽക്കുന്ന തർക്കം തീർക്കാൻ പ്രത്യേക അദാലത്ത് നടത്തുമെന്ന പ്രഖ്യാപനം, ചർച്ചക്ക് മറുപടി പറയവേ മന്ത്രി ഡോ. കെ.ടി ജലീലിൽ നിന്നു കൂടി കേട്ടതോടെ കേരള മുസ്‌ലിം രാഷ്ട്രീയത്തിന്റെ  സംഭവ പരിസരങ്ങളിൽ സി.പി.എം സംവിധാനം  ഉണർന്ന് തന്നെയിരിപ്പുണ്ടെന്ന്  വീണ്ടും ബോധ്യപ്പെട്ടു.
എക്‌സൈസ്, തൊഴിലും തൊഴിലാളി ക്ഷേമവും പ്രവാസി ക്ഷേമവും, പട്ടികജാതി പട്ടിക വർഗ മറ്റു പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവയുടെ ക്ഷേമം  എന്നീ വകുപ്പുകളിലുള്ള ധനാഭ്യർഥനയാണ് ഇന്നലെ സഭ ചർച്ച ചെയ്ത് പാസാക്കിയത്.
ജനതാദളിലെ സി.കെ.നാണു വലിയ പൊടിപ്പും തൊങ്ങലുമൊന്നുമില്ലാതെ  കേരള സമൂഹത്തിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ നേരിടുന്ന തൊഴിലില്ലായ്മയുടെ വർദ്ധിതാവസ്ഥ വിവരിച്ചു. ''എല്ലാ ദിവസവും രാവിലെ മുതൽ നിരവധി എഞ്ചിനീയറിംഗ് ബിരുദധാരികളും മറ്റ് ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരും തൊഴിൽ ലഭ്യമാക്കാൻ കത്ത് ചോദിച്ചു വരുന്നു.  ഈ കുട്ടികളോട് ഞാനെന്ത് പറയും ..''എന്നതായിരുന്നു നാണുവിന്റെ പ്രതിസന്ധി . കേരളത്തിൽ  വ്യാപകമായി ജോബ് ഫെയർ നടത്തി പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന് നാണുവിന്റെ പാർട്ടിക്കാരൻ കെ. കൃഷ്ണൻ കുട്ടിയുടെ നിർദ്ദേശം. സി.കെ.നാണുവിന്റെ പ്രദേശമായ വടകരയിലും മറ്റും  സമീപകാലത്തുണ്ടായ വിദ്യാഭ്യാസ ഉണർവ്വിന്റെ ഫലമായി പഠിച്ചിറ ങ്ങുന്നവരുടെ സമ്മർദമാണിപ്പോൾ അംഗവും  സർക്കാരും നേരിടുന്നത്. ജോബ് ഫെയർ കൊണ്ട് മാത്രം ഈ പ്രശ്‌നം പരിഹരിക്കാനാകുമെന്ന് ഇവരാരും കരുതുന്നില്ല. പിന്നെന്തു വഴി എന്ന ചോദ്യത്തിന്  മത്രം ആർക്കും ഉത്തരവുമില്ല. 
ആർ.രാജേഷ്, വി.പി.സജീന്ദ്രൻ, ചിറ്റയം ഗോപകുമാർ, ഒ.ആർ.കേളു, റോഷി അഗസ്റ്റിൻ , പി.സി.ജോർജ്,   ഐ.സി.ബാലകൃഷ്ണൻ, ഇ.കെ.വിജയൻ, സി.കെ.ശശീന്ദ്രൻ, എ.പി.അനിൽ കുമാർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. കേരളത്തിലെ ന്യൂനപക്ഷങ്ങളിൽ ഇത്രമാത്രം സുരക്ഷിത ബോധമില്ലാതായ  മറ്റൊരു കാലമില്ലെന്നാണ് ലീഗിലെ മഞ്ഞളാംകുഴി അലി പറയുന്നത്. നോക്കൂ. .. ക്രീമിലെയർ പരിധി ഉയർത്തണമെന്ന് കേന്ദ്ര സർക്കാർ പറഞ്ഞിട്ടും ഇവിടെയാരും കേട്ടില്ല. ഇക്കാര്യത്തിലൊക്കെ പുതിയ ദിശാബോധം നൽകിയ സർക്കാരായിരുന്നു തൊട്ട് മുമ്പ് കഴിഞ്ഞുപോയത്.
സി.പി.എം നോമിനേറ്റ് ചെയ്ത അംഗം ജോൺ ഫെർണാണ്ടസ് കോൺഗ്രസിലെ  ഒരു  നേതാവിന്റെ പേര് പറയാതെയാണ് വ്യക്തിപരമായ കഠിന വിമർശനമുന്നയിച്ചത്.  മദ്യത്തിനെതിരെ സംസാരിക്കുകയും  മദ്യമുതലാളിയുടെ വാഹനത്തിൽ സഞ്ചരിക്കുകയും ചെയ്യുന്ന നേതാവ് എന്ന ഫെർണാണ്ടസിന്റെ വി.എം സുധീര വിമർശം കേട്ട് കോൺഗ്രസിലെ  എൽദോസ് കുന്നപ്പിള്ളിൽ മാത്രം ക്ഷോഭിക്കുന്നതു കണ്ടു. ഉള്ളതു പറയുമ്പോൾ കള്ളിക്ക് തുള്ളൽ എന്നായിരുന്നു അപ്പോൾ ഫെർണാണ്ടസിന്റെ പരിഹാസം.
സൗമ്യ സാന്നിധ്യം എന്ന വിശേഷണം മന്ത്രി ടി.പി രാമകൃഷ്ണൻ ഇന്നലെയും കേട്ടു. 
നിലപാടുകളിലെ ഉറപ്പിന്റെ കാഠിന്യം മുഖ്യമന്ത്രി പിണറായി വിജയനെ മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിർത്തുന്ന ഘടകമാണ്. കണ്ണൂർ കീഴാറ്റൂരിലെ വയൽക്കിളി സമരത്തോട് സ്വീകരിച്ച നിലപാടിലും  അത് പ്രകടമായി.  വി.ഡി.സതീശന്റെ അടിയന്തര പ്രമേയ നോട്ടീസിന്മേൽ സംസാരിക്കവേ മുഖ്യമന്ത്രി പ്രഖ്യാപിച്ചു ' സിംഗൂരും നന്ദിഗ്രാമുമല്ല കീഴാറ്റൂർ. സമരത്തിന് കീഴടങ്ങുന്ന പ്രശ്‌നമില്ല. ഒരു സംശയവും വേണ്ട, ദേശീയ പാത ബൈപ്പാസ് കീഴാറ്റൂരിലൂടെ തന്നെ പോകും.  -ഒരു വെട്ട് രണ്ട് കഷ്ണം സമീപനത്തിൽ പിണറായി വിജയന്റെ പ്രഖ്യാപനം. ~ വയൽകിളികളല്ല വയൽ കഴുകന്മാരാണ് സമരം നടത്തുന്നതെന്ന മന്ത്രി ജി സുധാകരനും  മുഖ്യമന്ത്രിയുടെ പക്ഷം ചേർന്നു.
വികസന വിരുദ്ധ മാരീചൻമാരെ കണ്ട് മോഹിക്കരുത്. ഇവർ  വയൽകിളികളല്ല.  കഴുകൻമാരാണ്,  കഴുകന്മാർ.  ഒരിക്കൽ പോലും  വയലിൽ പോകാത്തവരാണവർ. വയലിന്റെ  അരികത്ത് പോലും പോകാത്തവർ.  ആ പ്രദേശത്തുള്ളവരല്ല അവരൊന്നും -മന്ത്രി സുധാകരന്റെ വാക്കുകൾക്ക് രൂക്ഷത വർദ്ധിച്ചു വന്നു.  കീഴാറ്റൂരിലെ വയൽ ഉടമകളായ 60 പേരിൽ 56 പേരും സമ്മതപത്രം നൽകിയതായി തളിപ്പറമ്പ് എം.എൽ.എ ജയിംസ് മാത്യുവും പാർട്ടി പക്ഷത്തായി. സാധാരണക്കാരുടെ
ഭാഗത്ത് നിന്ന് വല്ലാതെ മാറിപ്പോകുന്ന സി.പി.എം നിലപാട് കാണുമ്പോൾ കോൺഗ്രസിലെ വി.ഡി സതീശനുണ്ടാകുന്ന വികാരം ഭയമാണ്. വല്ലാത്ത ഭയം. 
ഇത്രയധികം രൂക്ഷമായ  വിഷയത്തിൽ ഇറങ്ങിപ്പോക്ക് പ്രസംഗം നടത്തിയപ്പോഴും    കെ.എം.മാണിയിൽനിന്ന്  സമദൂരത്തിന്റെ മൃദുസ്വരം തന്നെ കേട്ടു. പ്രസംഗത്തിന് സ്പീക്കർ ശ്രീരാമകൃഷ്ണന്റെ പ്രശംസയും കിട്ടി -മാതൃകാപരമായ ഇറങ്ങിപ്പോക്ക് പ്രസംഗം. സ്പീക്കറുടെ പ്രശംസ.
സഹകരണ ബാങ്കുകളിൽ ഏകീകൃത സോഫ്റ്റ് വെയർ ഏർപ്പെടുത്താനായി തെരഞ്ഞെടുത്ത ഇഫ്താസ് എന്ന കമ്പനിയുമായി ബന്ധപ്പെടുത്തി തനിക്കെതിരെ വന്ന ആരോപണത്തിന് മറുപടി പറഞ്ഞ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസംഗം നീണ്ടപ്പോൾ പ്രതിപക്ഷം പ്രതിഷേധിച്ചു. അപ്പോൾ മന്ത്രി പറഞ്ഞ വാക്കുകൾ പ്രശ്‌നം അദ്ദേഹത്തെ വ്യക്തിപരമായി എത്ര മാത്രം ബാധിച്ചുവെന്ന് വ്യക്തമാക്കുന്നതായി. ' ഇതെന്റെ ജീവിതത്തെ ബാധിക്കുന്ന പ്രശ്‌നമാണ്.' മന്ത്രിയുടെ വാക്കുകളിൽ  ആരോപണം കേട്ടതിന്റെ അസ്വസ്ഥത. ഈ പ്രശ്‌നം ഇനിയും സഭയിൽ ഉയരുമെന്ന സൂചന പ്രതിപക്ഷം നൽകിയിട്ടുണ്ട്.
അപരാഹ്ന സമ്മേളനം ചേർന്നാണ് സഭ ബില്ലുകൾ ചർച്ച ചെയ്തത്. ബിൽ ചർച്ചയിലും കഥയും, കവിതയും രാഷ്ട്രീയവുമൊക്കെ നിറഞ്ഞാടി. ലീഗിലെ അഡ്വ.കെ.എൻ.എ ഖാദറായിരുന്നു പതിവ് പോലെ ഏറ്റവുമധികം കവിതകൾ ഉദ്ധരിച്ചത്. ഇന്നലത്തെ കവിതകളുടെ പ്രത്യേകത അത് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെതായിരുന്നു എന്നതാണ്. സ്‌കൂളുകളിലോ, സർവ്വകലാശാലയിലോ തന്റെ കവിത പഠിപ്പിക്കരുതെന്ന് കവി ആവശ്യപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. നിയമസഭയിൽ തന്റെ  കവിത ചൊല്ലാൻ പാടില്ലെന്ന് കവി പറയാത്തതിനാലാണ് അതിവിടെ ഉദ്ധരിക്കുന്നതെന്ന മുഖവുരയോടെയായിരുന്നു ഖാദറിന്റെ കവിതാലാപനം. ചൊല്ലിയത് നിയമ സഭക്കകത്തായതിനാൽ കേസിനും സാധ്യത കുറവ്.
എം.എൽ.എമാരുടെ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കാനുള്ള ബില്ലും വൈകുന്നേരം പരിഗണിക്കപ്പെട്ടവയിൽ ഉണ്ടായിരുന്നു. സാമാജികരുടെ ആനുകൂല്യ വർദ്ധനക്കെതിരെ  ചാനലുകളിൽ വന്നിരുന്ന് സംസാരിക്കുന്ന അരാഷ്ട്രീയ നാട്യക്കാർക്കെതിരെ സി.പി.എമ്മിലെ ആയിഷ പോറ്റി ചർച്ചക്കിടയിൽ രോഷം കൊള്ളുന്നുണ്ടായിരുന്നു. വലിയ തോതിലുള്ള ശമ്പള വർദ്ധനയുടെ ആനുകൂല്യങ്ങളൊക്കെ വാങ്ങി കീശയിലിട്ട ശേഷം  വലിയ വർത്തമാനം പറയുന്നവരെ ഐഷാപോറ്റിക്ക് പുച്ഛമാണ്. മറ്റാരരേക്കാൾ രാപ്പകൽ ജോലി ചെയ്യുന്നവരാണ് എല്ലാ വിഭാഗം രാഷ്ട്രീയക്കാരുമെന്നോർമ്മ വേണം - ഒരു നിമിഷം അവർ എല്ലാ രാഷ്ട്രീയക്കാരുടെയും നാവായി.

 

Latest News