Sorry, you need to enable JavaScript to visit this website.

സിനിമ മേഖല ലൈംഗിക അതിക്രമങ്ങളെ പറ്റി ബോധവാന്‍മാരാകണം- റിമ കല്ലിങ്കല്‍

കൊച്ചി-സ്ത്രീകളുള്‍പ്പെടെ സിനിമ മേഖലയിലുള്ളവര്‍ എന്താണ് ലൈംഗിക അതിക്രമമെന്നു ബോധവാന്‍മാരാകണമെന്ന് റിമ കല്ലിങ്കല്‍. സിനിമ പ്രവര്‍ത്തകരില്‍ ബഹുഭൂരിപക്ഷവും ഈ വിഷയത്തില്‍ ബോധവാന്‍മാരല്ലെന്നും വിവിധ സിനിമ സംഘടനകള്‍ ഈ പ്രശ്‌നം പരിഹരിക്കുവാന്‍ മുന്‍കൈയെടുക്കണമെന്നും അവര്‍ പറഞ്ഞു. 'മലയാള സിനിമയില്‍ ഇന്റേണല്‍ കമ്മിറ്റി നിര്‍വഹണം' എന്ന വിഷയത്തില്‍ കൊച്ചി പ്രാദേശിക ചലച്ചിത്ര മേളയില്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
മലയാള സിനിമ മേഖലയില്‍ അടിയന്തരമായി ഇന്റേണല്‍ കമ്മിറ്റി രൂപീകരണം അനിവാര്യമാണെന്നും ചലച്ചിത്ര അക്കാദമിയുടെയും സര്‍ക്കാരിന്റെയും പൂര്‍ണ്ണ പിന്തുണയുണ്ടെന്നും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍ പറഞ്ഞു. സ്ത്രീക്കും പുരുഷനും തുല്യവും നീതി പൂര്‍ണ്ണവുമായ തൊഴിലിടം ഭരണഘടന ഉറപ്പുനല്കുന്നതാണെന്നും ഇത് പ്രാവര്‍ത്തികമാകാത്തത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
അഭിഭാഷകയും സാമൂഹ്യപ്രവര്‍ത്തകയുമായ അഡ്വ. മായ കൃഷ്ണന്‍ ഇന്റേണല്‍ കമ്മിറ്റിയുടെ സാങ്കേതിക വശങ്ങള്‍ വിശദീകരിച്ചു. കമ്മിറ്റി രൂപീകരണത്തിന് പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും എന്നാല്‍ ഇതുമായി ബന്ധപെട്ടു നിലനില്‍ക്കുന്ന സംശയങ്ങള്‍ ദൂരീകരിക്കണമെന്നും നിര്‍മാതാവ് അനില്‍ തോമസ് ആവശ്യപ്പെട്ടു. സാമൂഹ്യ പ്രവര്‍ത്തക രേഖാ രാജ്, നിര്‍മാതാവ് വിഷ്ണു വേണു, ചലച്ചിത്ര പ്രവര്‍ത്തകന്‍ സന്തോഷ് കീഴാറ്റൂര്‍ എന്നിവര്‍ സംസാരിച്ചു.
ചലചിത്രമേളയുടെ നാലാം ദിവസമായ ഇന്നലെ  ഉറുഗ്വന്‍ ചിത്രം ദി എംപ്ലോയര്‍ ആന്‍ഡ് ദി എംപ്ലോയീ,  ദിന അമര്‍ സംവിധാനം ചെയ്ത യു റിസ്സമ്പിള്‍ മി, പെഡ്രോ അല്‍മൊഡോവര്‍ സംവിധാനം ചെയ്ത സ്പാനിഷ് ചിത്രം പാരലല്‍ മദേഴ്സ് എന്നീ ചിത്രങ്ങള്‍ കൊച്ചി പ്രാദേശിക രാജ്യാന്തര ചലച്ചിത്ര മേളയുടെ നാലാം ദിനം പ്രേക്ഷക പ്രീതി നേടി. മേളയില്‍ ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക പങ്കാളിത്തമാണ് ലഭിച്ചത്.

 

 

Latest News