റമദാനെത്തി; ഹറമുകളിലേക്ക് വിശ്വാസികളുടെ ഒഴുക്ക് തുടങ്ങി

റിയാദ് - മാസപ്പിറവി ദൃശ്യമായി റമദാനിന്റെ പുണ്യ ദിനരാത്രങ്ങളിലേക്ക് പ്രവേശിച്ചതോടെ മസ്ജിദുല്‍ ഹറാമിലേക്കും മസ്ജിദുന്നബവിയിലേക്കും വിശ്വാസികളുടെ ഒഴുക്ക് തുടങ്ങി. കോവിഡ് കാരണം കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ കനത്ത നിയന്ത്രങ്ങളുണ്ടായിരുന്നുവെങ്കിലും ഈ വര്‍ഷം അയവ് വരുത്തിയതോടെയാണ് ഉംറക്കും നമസ്‌കാരത്തിനും ഇഅ്തികാഫിനുമായി സൗദിയില്‍ നിന്നും വിദേശത്ത് നിന്നും വിശ്വാസികള്‍ ഒഴുകി വരുന്നത്.
ഉംറ കര്‍മ്മത്തിന് തവക്കല്‍നാ ആപ്ലിക്കേഷന്‍ വഴി പെര്‍മിറ്റ് എടുക്കണമെന്ന വ്യവസ്ഥയുണ്ടെങ്കിലും ഹറമിലെയും മുറ്റത്തെയും നമസ്‌കാരത്തിന് ആവശ്യമില്ല. ഇഅ്തികാഫിന് ഹറമൈന്‍ വിഭാഗത്തിന്റെ സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം.
മാസപ്പിറവി ദൃശ്യമായതോടെ തന്നെ മഗ്‌രിബ്, ഇശാ നിസ്‌കാരത്തിനും തറാവീഹിനും വന്‍ ജനാവലിയുണ്ടായിരുന്നു. ശനിയാഴ്ച പുലര്‍ച്ച മുതല്‍ മതാഫിലും നല്ല തിരക്കനുഭവപ്പെട്ടു. കഅ്ബയെയോ ഹജറുല്‍ അസ്‌വദിനെയോ റുക്‌നുല്‍ യമാനിയെയോ സ്പര്‍ശിക്കാന്‍ ഇപ്പോഴും അവസരമില്ല. ആ ഭാഗങ്ങളിലെല്ലാം നേരത്തെ സ്ഥാപിച്ച ബാരിക്കേഡുകള്‍ തുടരുന്നുണ്ട്. ലോകാടിസ്ഥാനത്തില്‍ കോവിഡ് മുക്തി കൈവരിച്ചാല്‍ മാത്രമേ ഈ നിയന്ത്രണം നീക്കുകയുള്ളൂവെന്നാണ് വിവരം. നമസ്‌കാര സമയത്ത് മാസ്‌ക് നിര്‍ബന്ധമാണ്.

 

 

Latest News