ഉക്രൈന് അമേരിക്കയുടെ 30 കോടി ഡോളറിന്റെ സുരക്ഷാസഹായം

വാഷിംഗ്ടണ്‍- ഉക്രൈന് 30 കോടി ഡോളറിന്റെ സുരക്ഷാസഹായം പ്രഖ്യാപിച്ച് അമേരിക്ക. ഫെബ്രുവരി അവസാനം റഷ്യന്‍ അധിനിവേശം നടന്നതിന് പിന്നാലെ അമേരിക്ക നല്‍കിയ 160 കോടി ഡോളറിന്റെ സഹായത്തിന് പുറമെയാണ് രാജ്യത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനായി ഉക്രൈന് 30 കോടി ഡോളര്‍ 'സുരക്ഷാ സഹായം' അനുവദിക്കുന്നതായി യു.എസ് പ്രതിരോധ വകുപ്പ് അറിയിച്ചത്.

30 കോടി ഡോളറിന്റെ പാക്കേജില്‍ ലേസര്‍ ഗൈഡഡ് റോക്കറ്റ് സംവിധാനങ്ങള്‍, ഡ്രോണുകള്‍, വെടിമരുന്ന്, നൈറ്റ് വിഷന്‍ ഉപകരണങ്ങള്‍, തന്ത്രപരമായ ആശയവിനിമയ സംവിധാനങ്ങള്‍, മെഡിക്കല്‍ സപ്ലൈസ്, സ്പെയര്‍ പാര്‍ട്സ് എന്നിവ ഉള്‍പ്പെടുന്നു.

'റഷ്യയുടെ യുദ്ധത്തെ ചെറുക്കാനുള്ള ഉക്രൈനിന്റെ വീരോചിതമായ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി ഉക്രൈന്‍ പരമാധികാരത്തോടും പ്രാദേശിക സമഗ്രതയോടുമുള്ള അമേരിക്കയുടെ അചഞ്ചലമായ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നതാണ് ഈ തീരുമാനം'- പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പ്രസ്താവനയില്‍ പറഞ്ഞു.

 

Latest News