Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സീരിയൽ കാണുന്ന സ്ത്രീകൾ ഇഷ്ടപ്പെടുന്ന മന്ത്രി 

  • മിഠായി തെരുവിന്റെ വഴിയിൽ ചാല കമ്പോളത്തിനും പൈതൃക പദവി

തിരുവനന്തപുരം- മന്ത്രി എം.എം മണിയെ വല്ലാതെ ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തിലാണ് മുസ്‌ലിം ലീഗിലെ എൻ.ഷംസുദ്ദീൻ. അത് പക്ഷെ മണിയാശാന്റെ നിറഞ്ഞാടുന്ന, പകർന്നാടുന്ന പ്രസംഗത്തിന്റെ പേരിലാണ്. അല്ലാതെ പ്രവർത്തന മികവിന്റെ പേരിലൊന്നുമല്ല. ആരും ഇഷ്ടം കൂടിപ്പോകുന്നതാണ് ആ ആംഗ്യവും, ഭാവങ്ങളും.
വലിയ, വലിയ ഡിഗ്രിയും പത്രാസുമൊന്നുമല്ല പൊതു പ്രവർത്തകരെ സ്വീകാര്യരാക്കുന്നതെന്ന് ഇപ്പോൾ മനസ്സിലായല്ലോ - അതായിരുന്നു മന്ത്രി എം.എം മണിക്ക് ലഭിച്ച പൊതുസ്വീകാര്യതയെക്കുറിച്ച് പി.സി ജോർജിന് പറയാനുണ്ടായിരുന്നത്.  ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിച്ചാൽ എങ്ങിനെയാകും എന്നതിന് തെളിവാണ് ഞങ്ങളുടെ മണിയാശാൻ. കണ്ടില്ലെ സഭയിലെത്ര പേരാ മണിയുടെ ആളുകളായിട്ടുള്ളത്. ഇടതും വലതുമിരിക്കുന്ന കോവൂർ കുഞ്ഞുമോനും, ഇ.എസ് ബിജിമോളുമെല്ലാം മണി ഫാൻസാണത്രെ.  പിന്നെ മറ്റൊരു കാര്യം മന്ത്രി കടകംപള്ളി സുരേന്ദ്രൻ  മാർപ്പാപ്പയെ കാണാൻ പോയല്ലോ. അങ്ങോട്ട് കൊടുത്തത് ചെറിയ ആനക്കുട്ടിയെയാണെന്നറിഞ്ഞു. ഇങ്ങോട്ടെന്ത് കിട്ടി. ? ആ കയ്യൊന്ന് മുത്താനാണ്. ജോർജ് തനിക്കനുവദിച്ച പ്രസംഗം സമയമായ രണ്ട് മിനിറ്റ് പതിവ് പോലെ ഫലപ്രദമായി വിനിയോഗിച്ചു.
ലെനിനെതിരെ മിണ്ടിപ്പോയാൽ കമ്യൂണിസ്റ്റുകാർ വിടില്ലെന്നത് നൂറ് തരം. സി.പി.എമ്മിലെ വി.ജോയിയാണ് ഇന്നലെ വി.ടി ബൽറാമിനെതിരെ ചാടി വീണത്. ഇന്ദിരാഗാന്ധി ലെനിന്റെ പേരിൽ പോസ്റ്റൽ സ്റ്റാമ്പിറക്കിയിട്ടുണ്ട്. 1970 ലാണത്. ' ലെനിനെതിരെ സംസാരിച്ചയാളുടെ ജനന വർഷം ഞാൻ നോക്കി 1978 !'' ബൽറാമിന്റെ പേര് പറയാതെ മറ്റൊരു വിമർശവും ജോയി ഉന്നയിച്ചു. 'ചില ആളുകളുണ്ടിവിടെ സഖാവ് പിണറായി വിജയന്റെയൊക്കെ പേര് പറയുമ്പോൾ ബഹുമാനപ്പെട്ട പിണറായി എന്നൊന്നും ചേർക്കാതെ, കൊച്ചു കുഞ്ഞുങ്ങൾക്ക് മടിയിലിരുത്തി പേരിടുമ്പോൾ പറയുന്നതുപോലെ  പിണറായി, പിണറായി എന്നങ്ങ് ആവർത്തിക്കുകയാണ്. പ്രതിപക്ഷ നേതാവിന്റെ പേര് പറയുമ്പോഴും ബഹുമാനപദമൊക്കെ ചേർക്കണം.  ഓരോരുത്തരുടെ സംസ്‌കാരം വെളിപ്പെടുന്നതാണ് അവരുടെ സംസാര ഭാഷ.'. 
എം.എം മണിയെക്കുറിച്ച് ഷംസുദ്ദീന്റെ അഭിപ്രായമല്ല കോൺഗ്രസിലെ കെ.എസ്. ശബരീനാഥിന്. അദ്ദേഹം നിയമ സഭയിലെത്തിയപ്പോൾ ആളുമാറിപ്പോയി.  അധ്യാപകന്റെ വഴക്ക് കേട്ട കുട്ടിയുടെ മട്ടിലാണ് സഭയിലെ ഇരിപ്പ്. ഒന്നും സംസാരിക്കില്ല. കൈയ്യും കുത്തി ഒറ്റ ഇരിപ്പാണ്. കാരണം യു.ഡി.എഫ് കൊണ്ടുവന്നതല്ലാത്ത ഒരു വൈദ്യുത പദ്ധതിയെക്കുറിച്ചും ആൾക്ക് പറയാനില്ല. അതു തന്നെകാരണം.
എം.എം മണിയെ കേരളത്തിലെ വീട്ടമ്മമാർ മനസിൽ കൊണ്ടു നടക്കുമെന്ന കാര്യത്തിൽ സി.പി.എമ്മിലെ എൻ.ഷംസീറിന് ഒരു സംശയവുമില്ല. കാരണം പവർ കട്ടില്ലാത്തതിനാൽ എല്ലാ സീരിയലും മുടങ്ങാതെ കാണാൻ പറ്റുന്നു. സീരിയലുകളുടെ പേരിലേക്കും ഷംസീർ കടന്നു. കറുത്തമുത്ത്, വാനമ്പാടി,പരസ്പരം....
രാഹുൽ ഗാന്ധി പക്ഷെ ഷംസീറിന് ആ പഴയസിനിമയിലെ ജൂനിയർ മാൻഡ്രേക്ക് പ്രതിമയാണ്. ആ പ്രതിമ കൈയ്യിൽ കിടന്നപ്പോൾ അനുഭവിച്ച ദുരിതം പോലെയാണ് യു.പിയിലെ അഖിലേഷ് യാദവും  മറ്റും രാഹുലിനെക്കൊണ്ട് ബുദ്ധി മുട്ടിയത്. തൊട്ടു മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പിൽ അഖിലേഷ് രാഹുൽ പ്രതിമ താഴെവെച്ചപ്പോൾ രക്ഷപ്പെട്ടു- ഷംസീറിന്റെ കാരാട്ട് ലൈൻ കനത്തു. എന്തിനധികം പറയുന്നു നെഹ്‌റു തന്നെ വന്ന് നയിച്ചാലും കോൺഗ്രസ് രക്ഷപ്പെടാൻ പോകുന്നില്ല. കഴിഞ്ഞ ദിവസം നടന്നത് എ.ഐ.സി.സിയാണെന്നൊന്നും ഷംസീർ പറയില്ല. അത് വെറും പൊക്കൽ സമ്മേളനം.  കമ്യൂണിസ്റ്റുകാർ ഉള്ള സ്ഥലങ്ങളിൽ മുസ്‌ലിംകൾ സുരക്ഷിതരല്ല എന്ന് പറഞ്ഞ കെ.എം ഷാജിക്ക് ലീഗിന്റെ അഖിലേന്ത്യാ നേതാവ് ഖാദർമൊയ്തീന്റെ ഖത്തർ പ്രസംഗം ഉദ്ധരിച്ചായിരുന്നു മറുപടി. ഇനിയെന്തായാലും ഖദർ മൊയ്തീനെ ലീഗ് പുറത്താക്കുമായിരിക്കും. 
കോൺഗ്രസിന്റെ പ്ലീനറി സമ്മേളനത്തിൽ സാമ്പത്തിക നയത്തെ അനുകൂലിച്ച് പ്രസംഗിച്ചതിന്റെ ആവേശത്തിലാണ് വി.ഡി സതീശൻ സഭയിലെത്തിയത്. ഷംസീർ കോൺഗ്രസിനെതിരെ പറഞ്ഞവാക്കുകൾ കാരാട്ടിനൊപ്പം ചേർന്നുള്ള ബി.ജെ.പി പക്ഷം ചേരലാണെന്നകാര്യത്തിൽ സതീശന് അൽപ്പം പോലും സംശയമില്ല. 
''  പുത്തൻ സാമ്പത്തിക നയം വഴി ലഭിച്ച പണം ജനങ്ങളിലെത്തിച്ച പാർട്ടിയാണ് കോൺഗ്രസ്. നാല് കോടി കർഷകരുടെ  7200 കോടിയുടെ കാർഷിക കടം എഴുതിതള്ളിയവരാണ് ഞങ്ങൾ.''  സതീശനിലെ കോൺഗ്രസ് ആവേശം അണപൊട്ടിയൊഴുകി.  മറ്റൊരു കാര്യവും സതീശൻ ഉറപ്പിച്ചു പറഞ്ഞു ; സ്വിസ് ബാങ്കിൽ കള്ളപ്പണം നിക്ഷേപിക്കുന്നതു പോലെ തന്നെയാണ്  സഹകരണ ബാങ്കുകളിൽ കള്ളപ്പണം നിക്ഷേപിക്കുന്നതും. രണ്ടും പിടി കൂടണം.'' കേരളത്തിലെ ഏത് പാർട്ടിയെയാണ് ഉന്നം വെക്കുന്നതെന്ന് വ്യക്തം. 
വൈക്കത്ത് നടപ്പാക്കുന്ന ടൂറിസം പദ്ധതിയെപ്പറ്റി പറയുമ്പോൾ സി. പി.ഐയിലെ സി.കെ.ആശക്ക്  വാക്കുകൾ ഇല്ലാതാകുന്നു. അത്രക്ക്  മനോഹരമാണ് ആശയുടെ നാടായ വൈക്കത്ത്  നടപ്പാക്കി വരുന്ന പെപ്പർ ടൂറിസം  പദ്ധതി. നാടിന്റെ ഭക്ഷണരുചി ഉൾപ്പെടെ ലോകത്തിന് മുന്നിലവതരിപ്പിക്കാനുതകുന്നതാണ് ഈ പദ്ധതി. 
'സഹകരണം, വൈദ്യുത പദ്ധതികൾ, വിനോദസഞ്ചാര വകുപ്പുകളിന്മേലുള്ള ധനാഭ്യർഥന ചർച്ചയാണ് ഇന്നലെ നടന്നത്. ബി ഡി. ദേവസി,  കെ.കൃഷ്ണൻ കുട്ടി, ആന്റണി ജോൺ, എസ്. രാജേന്ദ്രൻ, ഇ.എസ്.ബിജിമോൾ, എന്നിവരും  ചർച്ചയിൽ പങ്കെടുത്തു. 
സഹകരണ ബാങ്കുകൾക്കായി ഏകീകൃത സോഫ്റ്റ് വെയർ സംവിധാനം നിർമ്മിക്കുന്നതിന് സ്വകാര്യ കമ്പനിക്ക് ചട്ടം മറികടന്ന് കരാർ നൽകിയെന്ന ആരോപണം ഉയർന്ന് വന്നത് പെട്ടെന്നായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മറുപടിയിൽ തൃപ്തരാകാതെ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്.
മിഠായി തെരുവ് മാതൃകയിൽ തിരുവനന്തപുരത്തെ ചാലകമ്പോളവും പൈതൃകസിറ്റിയാക്കുമെന്ന് മന്ത്രിയുടെ പ്രഖ്യാപനം. 
'' അങ്ങ് ആ മൈക്കവിടെ വെച്ചിട്ട് പോയാൽ മതി.. '' ഇതാ ഇപ്പോൾ പൊട്ടുമെന്ന ഗൗരവഭാവം പൂണ്ട് നിൽക്കുന്ന സഭാന്തരീക്ഷത്തിലേക്ക് ചിരിപ്പൊട്ടായി സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ വാക്കുകൾ . ബാറുടമകളുമായി അവിശുദ്ധ കൂട്ടുകെട്ടുള്ള എൽ.ഡി.എഫ് സർക്കാർ സംസ്ഥാനത്ത് മദ്യം ഒഴുക്കാൻ ശ്രമിക്കുന്നുവെന്നാരോപിക്കുന്ന അടിയന്തര പ്രമേയത്തിൽ ഇറങ്ങി പോകുമ്പോൾ  കെ.എം മാണിയുടെ ചെവിയിൽ കുടുങ്ങിക്കിടന്ന ഹെഡ്‌സെറ്റായിരുന്നു  സ്പീക്കറുടെ ഉന്നം. ഇറങ്ങിപ്പോകാൻ എഴുന്നേറ്റപ്പോൾ മാണി ചെവിയിൽ നിന്ന് സെറ്റ് എടുത്തുമാറ്റാൻ മറന്നിരുന്നു. 
മദ്യവ്യാപനത്തിനെതിരെ ക്രിസ്ത്യൻ പുരോഹിതന്മാരുൾപ്പെടെ സമരമുന്നേറ്റങ്ങൾ നടത്തുന്ന സാഹചര്യമാണിപ്പോൾ കേരളത്തിൽ. ഈ വിഷയത്തിൽ ഇറങ്ങി പോകും മുമ്പ് നടത്തിയ പ്രസംഗത്തിലെ കെ.എം. മാണിയുടെ വാക്കുകൾ പക്ഷെ അദ്ദേഹത്തിന്റെ പാർട്ടിപിന്തുടരുന്ന സമദൂര സിദ്ധാന്തത്തിന്റെ വെളിപ്പെടലായത് സ്വാഭാവികം. കെ.എം മാണിയുടെ മൃദുഭാഷണം ഇങ്ങിനെ; സർക്കാരിന് ഉദ്ദേശ്യം കാണില്ല. പക്ഷെ ഫലത്തിൽ സംഭവിക്കുന്നത് മദ്യ വ്യാപനമാണ്. 
മദ്യ വ്യാപനം  ഏത് വിധത്തിൽ സാമൂഹ്യ വിരുദ്ധമായി വളരുന്നു എന്നതിന് ലീഗിലെ ഡോ. എം.കെ.മുനീറിന്റെ വാക്കുകൾ കേൾക്കാം '' കേരളം മുഴുവൻ മദ്യശാലയാക്കുകയാണ്. സ്‌കൂൾ അസംബ്ലികളുടെ ക്യൂവിന് സമാന്തരമായി ,തൊട്ടപ്പുറം മദ്യഷാപ്പിലേക്കുള്ളനിര രൂപപ്പെടുന്ന അവസ്ഥപരിതാപകരമാണ്. വീട്ട് മുറ്റത്ത് ഒരു ബാർ എന്നതാണ് ഇന്നത്തെ കേരളത്തിലെ  അവസ്ഥ.   മദ്യവും  മയക്കുമരുന്നും പിശാചിന്റെ രണ്ടു കരങ്ങളാണെന്ന് യങ് ഇന്ത്യയിൽ എഴുതിയ ഗാന്ധിജിയുടെ വാക്കുകൾ ഉദ്ധരിച്ചാണ്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇറങ്ങി പോകുംമുമ്പ് സംസാരിച്ചത്. 'അങ്ങൊരു പാവമാണ്. ഈ രംഗത്ത് നടക്കുന്നകാര്യങ്ങളുടെ അരുതായ്മകളൊന്നും താങ്കൾ അറിയുന്നുണ്ടാകില്ല. എൽ.ഡി.എഫ് സർക്കാർ കൗശലപൂർവം നുണ പറയുകയാണ്.  പുതിയ അഞ്ച് വൻകിട ബാറുകൾക്ക് എൽ.ഡി.എഫ് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.' മന്ത്രി  ടി.പി.രാമകൃഷ്ണന്   പ്രതിപക്ഷ നേതാവിന്റെ സാന്ത്വനം, സർക്കാറിന് വിമർശം.  മദ്യം നൽകാൻ കാണിക്കുന്ന ധൃതി ശുദ്ധജലം കൊടുക്കാൻ കാണിച്ചെങ്കിൽ എത്ര നന്നായിരുന്നു. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും   മാറ്റിവെച്ച് ജനങ്ങൾ മദ്യവ്യാപനത്തെ എതിർക്കുന്ന കാര്യം എടുത്ത് പറഞ്ഞാണ് ബി.ജെ.പി.അംഗം ഒ.രാജഗോപാൽ ഇറങ്ങി പോക്കിൽപങ്കാളിയായത്. 'മതസമൂഹങ്ങളെല്ലാം മദ്യനയത്തെ എതിർക്കുകയാണ്. സുന്നികളും , മുജാഹിദുകളും ഒറ്റക്കെട്ടായാണ് തെറ്റായ മദ്യനയത്തിനെതിരെ രംഗത്ത് വരുന്നത്. '' രാജഗോപാൽ തന്റെ മദ്യവിരുദ്ധ നിലപാടിന്  ഈ വിധം അടിവരയിട്ടു.   സംസ്ഥാനത്ത് പുതിയ മദ്യഷാപ്പുകൾ തുറക്കില്ലെന്ന് തന്നെയാണ് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ ഉറപ്പിച്ച് പറഞ്ഞത്.  ബാറുകൾക്ക് അനുകൂലമായി സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിട്ടില്ല.
ചിരട്ടപ്പാൽ, ചണ്ടി റബ്ബർ എന്നൊക്കെ അറിയപ്പെടുന്ന ഗുണനിലവാരം കുറഞ്ഞ ഇനം ഇറക്കുമതി ചെയ്ത് റബ്ബർ രംഗത്തെ തകർക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ കേരള കോൺഗ്രസിലെ പി.ജെ.ജോസഫവതരിപ്പിച്ച സബ്മിഷന് ചെറുതല്ലാത്ത രാഷ്ട്രീയ പ്രാധാന്യം. റബ്ബർ കർഷക സംരക്ഷണക്കാര്യത്തിലെ കേന്ദ്ര സർക്കാർആത്മാർഥതയില്ലായ്മ ആവേശ  പൂർവ്വം വിവരിച്ച സി.പി.ഐക്കാരനായ മന്ത്രി വി.എസ് സുനിൽ കുമാറും ഈ വിഷയത്തിൽ ജോസഫിനോട് ചേർന്നു നിന്നു. 
കേരള കോൺഗ്രസ് രാഷ്ട്രീയത്തിന്റെ നവ കാലത്ത് ഇത്തരം ചലനങ്ങൾക്കെല്ലാം ചെറുതും വലുതുമായ പ്രാധാന്യം.  

Latest News