മോസ്‌കോ-റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വ്ളാദ്മിർ പുട്ടിന് അനായാസ ജയം. എഴുപത്തിയാറു ശതമാനം വോട്ട് നേടി പുട്ടിൻ പ്രസിഡന്റ് സ്ഥാനമുറപ്പിച്ചു. ഇത് നാലാം തവണയാണ് പുട്ടിൻ പ്രസിഡന്റാവുന്നത്. ആറു വർഷക്കാലം പുട്ടിന് സ്ഥാനത്തു തുടരാം.
മോസ്‌കോയിൽ നടന്ന വിജയാഘോഷ റാലിയിൽ വെച്ച് വൻ വിജയം സമ്മാനിച്ച റഷ്യൻ ജനതക്ക് പുട്ടിൻ നന്ദി പറഞ്ഞു. കഴിഞ്ഞ വർഷത്തെ രാജ്യത്തിന്റെ നേട്ടങ്ങളെ ജനങ്ങൾ പരിഗണിച്ചെന്നും കൂടുതൽ ഉത്തരവാദിത്തതോടെ മുന്നോട്ടു പോകുമെന്നും പുട്ടിൻ ഉറപ്പു നൽകി.
ഉക്രൈയിനിൽ നിന്ന് അടുത്തിടെ ക്രീമിയയെ രാജ്യത്തോട് ചേർത്തതും സിറിയയിൽ നടത്തിയ ഇടപെടലും വഴി വൻ ശക്തി രാഷ്ട്രമെന്ന പദവിയിലേക്ക് റഷ്യയെ എത്തിക്കാൻ പുട്ടിന് സാധിച്ചത് വലിയ ജനപിന്തുണക്ക് കാരണമായി. പതിമൂന്ന് ശതമാനം വോട്ട് നേടിയ റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പവേൽ ഗ്രുഡിൻ രണ്ടാം സ്ഥാനത്തും ആറു ശതമാനം വോട്ട് നേടിയ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വഌദ്മിർ ഷിറിനോവ്‌സ്‌കി മൂന്നാം സ്ഥാനത്തും എത്തി. പുട്ടിന്റെ രാഷ്ട്രീയ ഗുരുവിന്റെ മകൾ സീനിയ സോബ്ചക് രണ്ട് ശതമാനവും കമ്യൂണിസ്റ്റ് ഓഫ് റഷ്യയുടെ മാക്‌സിം സുര്യാക്കിൻ 0.6 ശതമാനവും വോട്ടുകൾ നേടി. എട്ടു പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. അഭിപ്രായ സർവ്വേകളിലും ബഹുദൂരം മുന്നിലായിരുന്നു പുട്ടിൻ. 2012ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുണൈറ്റ് റഷ്യ പാർട്ടി സ്ഥാനാർഥിയായിരുന്ന പുട്ടിൻ ഇത്തവണ സ്വതന്ത്ര സ്ഥാനാർഥിയായാണ് മൽസരിച്ചത്. മത്സരിക്കാനാകാതെ പോയ പ്രതിപക്ഷ നേതാവ് അലെക്‌സി നവൽനി തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്തിരുന്നു. അഴിമതി ആരോപണമാണ് നവൽനിക്ക് വിനയായത്. 11 കോടിയോളം വോട്ടർമാരുള്ള റഷ്യയിൽ 50 ശതമാനത്തിലേറെ പോളിംഗ് രേഖപ്പെടുത്തിയിരുന്നു.