റിയാദ് - സ്വർണാഭരണങ്ങൾക്കുള്ള മൂല്യവർധിത നികുതി നിരക്കിൽ മാറ്റം വരുത്തില്ലെന്ന് സക്കാത്ത്, നികുതി അതോറിറ്റി അറിയിച്ചു. ആഭരണങ്ങളുടെ പണിക്കൂലിയിൽ മാത്രമായി വാറ്റ് പരിമിതപ്പെടുത്തണമെന്നും ആഭരണത്തിലെ സ്വർണത്തെ മൂല്യവർധിത നികുതിയിൽനിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സിനു കീഴിലെ ദേശീയ ജ്വല്ലറി കമ്മിറ്റി നേരത്തെ അതോറിറ്റിക്ക് അപേക്ഷ സമർപ്പിച്ചിരുന്നു.
ആഭരണങ്ങളുടെ വിലയിൽ 80 മുതൽ 90 ശതമാനം വരെ സ്വർണത്തിന്റെ വിലയാണ്. ആഭരണത്തിലെ സ്വർണത്തിനു കൂടി മൂല്യവർധിത നികുതി ബാധകമാക്കുന്നത് സൗദിയിൽ സ്വർണ വില ഉയരുന്നതിന് ഇടയാക്കുകയാണെന്നും ഇത് ആഭരണ വ്യവസായ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും ദേശീയ ജ്വല്ലറി കമ്മിറ്റി പറയുന്നു.
ആഭരണത്തിന്റെ മൊത്തം ബിൽ തുകയിലാണ് മൂല്യവർധിത നികുതി കണക്കാക്കുന്നതെന്നും സ്വർണാഭരണത്തിനുള്ള വാറ്റ് നിരക്കിൽ ഒരുവിധ മാറ്റവും വരുത്തില്ലെന്നും സക്കാത്ത്, നികുതി അതോറിറ്റിയിലെ വാറ്റ് വിഭാഗം മേധാവി ഹമൂദ് അൽഹർബി പറഞ്ഞു.
99 ശതമാനത്തിൽ കുറയാത്ത പരിശുദ്ധിയുള്ള സ്വർണ ബിസ്‌കറ്റുകൾക്ക് വാറ്റ് ബാധകമല്ല. ആഭരണങ്ങൾ പോലെ പരിശുദ്ധി 99 ശതമാനത്തിൽ കുറഞ്ഞ സ്വർണത്തിന് അഞ്ചു ശതമാനം മൂല്യവർധിത നികുതി ബാധകമാണ്. ഇത് സ്വർണത്തിനും വെള്ളി, പ്ലാറ്റിനം ആഭരണങ്ങൾക്കും ബാധകമാണെന്ന് ഹമൂദ് അൽഹർബി പറഞ്ഞു. മൂല്യവർധിത നികുതി അയൽ രാജ്യങ്ങളിലെ സ്വർണ വിപണികളുമായി മത്സരിക്കുന്നതിനുള്ള സൗദി സ്വർണാഭരണ ഫാക്ടറികളുടെയും ജ്വല്ലറികളുടെയും ശേഷി ഇല്ലാതാക്കിയതായി ദേശീയ ജ്വല്ലറി കമ്മിറ്റി അംഗം മുഹമ്മദ് അസ്സൂസ് പറഞ്ഞു.