Sorry, you need to enable JavaScript to visit this website.

പ്രവാസികൾക്ക് നോർക്ക റൂട്ട്‌സ് വഴി ഇരുപത് ലക്ഷത്തിന്റെ വായ്പ ഇന്നു മുതൽ

കൊല്ലം-  പ്രവാസികൾക്കായി നോർക്ക റൂട്ട്‌സുമായി ചേർന്ന് 20 ലക്ഷം രൂപ വരെ വായ്പ നൽകുന്ന പദ്ധതി ഇന്നു മുതൽ സംസ്ഥാനത്ത് തുടങ്ങുമെന്ന് പിന്നോക്ക പട്ടികജാതി പട്ടികവർഗ ക്ഷേമ മന്ത്രി എ. കെ. ബാലൻ പറഞ്ഞു. സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷന്റെ കൊല്ലം ജില്ലാ ഓഫീസ് മന്ദിരത്തിന് ശിലയിടുകയായിരുന്നു അദ്ദേഹം. പ്രവാസ ജീവിതം കഴിഞ്ഞ് മടങ്ങിയെത്തുന്നവർക്ക് പരമാവധി വായ്പയായി നൽകുന്ന 20 ലക്ഷം രൂപക്ക് മൂന്ന് ലക്ഷം രൂപ സബ്‌സ്ഡി നൽകും. 17 ലക്ഷം രൂപക്ക് 6 മുതൽ എട്ടു ശതമാനം വരെ പലിശ നൽകിയാൽ മതിയാകും. 
ഓരോ സി.ഡി.എസ് നും ഗ്യാരന്റി ഇല്ലാതെ തന്നെ ഒരു കോടി രൂപ വീതമാണ് വായ്പ നൽകുന്നത്. അയൽക്കൂട്ടം ഓരോന്നിനും 10 ലക്ഷം രൂപവരെ ലഭ്യമാക്കുന്ന സാഹചര്യമാണ് ഇതുവഴി ഉണ്ടാവുക. 
കുടുംബശ്രീയുടെ സാമ്പത്തിക ഭദ്രത ലക്ഷ്യമാക്കി മൈക്രോ ഫിനാൻസിലൂടെ 245 കോടി രൂപ ഇതിനകം നൽകി. 1,80,000 വനിതകൾക്ക് രണ്ടര മുതൽ മൂന്ന് ശതമാനം വരെ മാത്രം പലിശയ്ക്കാണ് വായ്പ ലഭ്യമാക്കിയത്. രാജ്യത്തും വിദേശത്തും പഠിക്കുന്ന കുട്ടികൾക്കും വായ്പ ലഭ്യമാക്കി വരുന്നു. വിദേശ പഠനത്തിന് 20 ലക്ഷം രൂപവരെയാണ് നൽകുന്നത്. ന്യൂനപക്ഷങ്ങൾക്കായി നാലു ശതമാനം മാത്രം പലിശയ്ക്കാണ് വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നത്. വിദ്യാഭ്യാസ പദ്ധതി വായ്പ തിരിച്ചടവിനായി 175 കോടി രൂപ സർക്കാർ അനുവദിച്ചു കഴിഞ്ഞു. അഭിഭാഷകരുടെ ക്ഷേമപദ്ധതിയിലെ തോത് ഉയർത്തി 20 ലക്ഷം രൂപയാക്കി. ചികിത്സാ ആനുകൂല്യം ഒരു ലക്ഷം രൂപയായി വർധിപ്പിച്ചു. അന്തരിച്ച എഴുത്തുകാരൻ എം. സുകുമാരന്റെ ഭാര്യക്ക് 3000 രൂപ പ്രതിമാസ പെൻഷൻ അനുവദിച്ചു. അവശകലാകാര പെൻഷൻ 1500 രൂപയായി ഉയർത്തി. മഹാത്മാഗാന്ധിയുടെ സന്ദേശങ്ങൾ എല്ലായിടത്തുമെത്തിക്കാനായി പ്രത്യേക പരിപാടികൾ നടത്തും. ബ്‌ളോക്ക് അടിസ്ഥാനത്തിലുള്ള പരിപാടികൾ ഒക്‌ടോബർ രണ്ടിന് ആരംഭിച്ച് ഒരു വർഷക്കാലം നീണ്ടു നിൽക്കും. 
 

Latest News