അവിശ്വാസ വോട്ടെടുപ്പിനു മുമ്പ് രാജിവെക്കില്ലെന്ന് വ്യക്തമാക്കി ഇംറാന്‍ ഖാന്‍

ഇസ്ലാമാബാദ്- ഏപ്രില്‍ മൂന്നിന് നടക്കാനിരിക്കുന്ന അവിശ്വാസവോട്ടെടുപ്പിന് മുമ്പായി താന്‍ രാജിവെക്കില്ലെന്ന് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യം അതിന്റെ ചരിത്രത്തിലെ നിര്‍ണ്ണായക സന്ദര്‍ഭത്തില്‍ എത്തിയിരിക്കയാണെന്ന് തത്സമയം സംപ്രേഷണം ചെയ്ത പ്രസംഗത്തില്‍ ഇംറാന്‍ ഖാന്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ പ്രവേശിക്കുമ്പോള്‍ തനിക്ക്  മൂന്ന് ലക്ഷ്യങ്ങളുണ്ടായിരുന്നു  നീതി, മനുഷ്യത്വം, സ്വാശ്രയത്വം എന്നിവ ഉറപ്പാക്കുക- പാകിസ്ഥാന്‍ പ്രധാനമന്ത്രി പറഞ്ഞു.
അധോസഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട പ്രധാനമന്ത്രി ഇംറാന്‍ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയത്തില്‍ ഉടന്‍ വോട്ടെടുപ്പ് നടത്തണമെന്ന്  പ്രതിപക്ഷ അംംഗങ്ങള്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പാകിസ്ഥാന്‍ ദേശീയ അസംബ്ലി സമ്മേളനം വ്യാഴാഴ്ച വരെ നിര്‍ത്തിവെച്ചിരിക്കയാണ്.
പാര്‍ലമെന്റ് ഹൗസില്‍ ദേശീയ അസംബ്ലി സമ്മേളനം ആരംഭിച്ചയുടന്‍, ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി അജണ്ടയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിയമനിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടു.
എന്നാല്‍, പ്രധാനമന്ത്രിക്കെതിരായ അവിശ്വാസ പ്രമേയത്തില്‍ ഉടന്‍ വോട്ടെടുപ്പ് നടത്തണമെന്ന് പ്രതിപക്ഷ എംപിമാര്‍ ആവശ്യപ്പെട്ടു.
പ്രതിപക്ഷ നിയമസഭാംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കര്‍ സൂരി സഭ ഞായറാഴ്ച രാവിലെ 11 വരെ നിര്‍ത്തിവച്ചു.
പ്രധാനമന്ത്രിക്കെതിരായ പ്രമേയം മാര്‍ച്ച് 28 ന് ദേശീയ അസംബ്ലിയിലെ പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ശരീഫാണ് അവതരിപ്പിച്ചത്.

 

Latest News