Sorry, you need to enable JavaScript to visit this website.

വിനു വി ജോണിനെതിരെ മുദ്രാവാക്യവുമായി ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് മാര്‍ച്ച്

തിരുവനന്തപുരം- അവതാരകന്‍ വിനു വി ജോണിനെതിരെ മുദ്രാവാക്യം മുഴക്കി ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ഓഫീസിലേക്ക് സംയുക്ത തൊഴിലാളി യൂണിയന്റെ പ്രതിഷേധ മാര്‍ച്ച്. ദേശീയ പണിമുടക്കിനെക്കുറിച്ചുള്ള ന്യൂസ് അവര്‍ ചര്‍ച്ചയില്‍ എളമരം കരീമിനെ ആക്രമിക്കാന്‍ ആഹ്വാനം നല്‍കുകയും പണിമുടക്കിയ തൊഴിലാളികളെ ആക്ഷേപിക്കുകയും ചെയ്തുവെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്.  നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുത്ത മാര്‍ച്ച്  ഫയര്‍സ്‌റ്റേഷന്‍ ആസ്ഥാനത്തിന് മുന്നില്‍ പോലീസ് തടഞ്ഞു.

സമരങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന മാധ്യമ പ്രവര്‍ത്തകരടക്കം മുഴുവന്‍ തൊളിലാളികളും ഈ പോരാട്ടത്തില്‍ അണിചേരേണ്ടിവരുമെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. വിനു വി ജോണിന്റെ ആഹ്വാനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് നടപടിയെടുക്കണം. ഈ രീതിയില്‍ മുന്നോട്ടുപോകാനാണ് തീരുമാനമെങ്കില്‍ തൊഴിലാളികളുടെ പ്രതിഷേധം വീണ്ടും ശക്തമാകുമെന്നും ആനത്തലവട്ടം പറഞ്ഞു.

ഒരു മാധ്യമ പ്രവര്‍ത്തകന്‍ അധപതിച്ച കാഴ്ചയാണ് കണ്ടതെന്ന് ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. ഇത് തൊഴിലാളിവര്‍ഗത്തോടുള്ള വെല്ലുവിളിയാണ്. എളമരം കരീമിനെപ്പോലെ ഉന്നത സ്ഥാനീയനായ ഒരു തൊഴിലാളി നേതാവിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കം വെച്ചു പൊറുപ്പിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

ദ്വിദിന പണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ചോ എന്ന വിഷയത്തില്‍ 28ന് രാത്രി എട്ടിന് ഏഷ്യാനെറ്റ് ന്യൂസ്ചാനല്‍ നടത്തിയ ചര്‍ച്ച നയിച്ച വിനു വി ജോണ്‍ എളമരം കരീം കുടുംബ സമേതം കാറില്‍ സഞ്ചരിക്കുമ്പോള്‍ തടഞ്ഞ് നിര്‍ത്തി കാര്‍ അടിച്ച് തകര്‍ക്കണമെന്നും കാറില്‍ നിന്ന് കുടുംബാംഗങ്ങളെ ഇറക്കിവിടണമെന്നും കരീമിന്റെ കരണകുറ്റി അടിച്ച് പൊട്ടിക്കണമെന്നും പറഞ്ഞതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. തിരുവനന്തപുരത്തിന് പുറമേ കൊച്ചിയിലേയും കോഴിക്കോട്ടേയും ഏഷ്യാനെറ്റ് ന്യൂസ് മേഖല ഓഫീസുകളിലേക്കും തൊഴിലാളി സംഘടനകള്‍ മാര്‍ച്ച് നടത്തി.

എളമരം കരീമിനെതിരെ വിനു.വി.ജോണ്‍ നടത്തിയ അക്രമണ ആഹ്വാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ജനാധിപത്യ സമൂഹത്തില്‍ അനിവാര്യമായ ഒന്നാണ് മാധ്യമങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം. ജനാധിപത്യപരമായ ഭാഷയില്‍ സംവാദങ്ങളുമായിരിക്കണം അതിന്റെ മുഖമുദ്ര. പരസ്പര ബഹുമാനത്തോടെ നടത്തുന്ന സംവാദങ്ങള്‍ ജനാധിപത്യ സമൂഹത്തെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നതാണ്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി മര്യാദയുടെ എല്ലാ സീമകളെയും ലംഘിച്ചുകൊണ്ടുള്ള സമീപനമാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ അവതാരകന്‍ വിനു.വി.ജോണിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

 

Latest News