റിയാദ് - വിദേശികളുമായുള്ള സൗദി വനിതകളുടെ വിവാഹത്തിന് ആഭ്യന്തര മന്ത്രാലയം പുതിയ വ്യവസ്ഥ ബാധകമാക്കി. വിദേശികളെ വിവാഹം ചെയ്യുന്നതിന് ആഗ്രഹിക്കുന്ന സൗദി വനിതകളുടെ പ്രായം 50 ൽ കൂടാൻ പാടില്ല എന്ന വ്യവസ്ഥയാണ് പുതുതായി ബാധകമാക്കിയിരിക്കുന്നത്. വിദേശികളെ വിവാഹം ചെയ്യുന്നതിന് ആഗ്രഹിക്കുന്ന സൗദി വനിതകൾക്കുള്ള കുറഞ്ഞ പ്രായ വ്യവസ്ഥ നേരത്തെ തന്നെ മന്ത്രാലയം ബാധകമാക്കിയിരുന്നു. കൂടിയ പ്രായ പരിധി നേരത്തെ നിശ്ചയിച്ചിരുന്നില്ല. കൂടിയ പ്രായപരിധി ബാധകമാക്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. ഇതനുസരിച്ച് 50 ൽ കൂടുതൽ പ്രായമുള്ള സൗദി വനിതകൾക്ക് വിദേശികളെ വിവാഹം ചെയ്യുന്നതിന് സാധിക്കില്ല. പ്രതിശ്രുത വരനും സൗദി വനിതയും തമ്മിലുള്ള പ്രായ വ്യത്യാസം 15 വയസിൽ കൂടാൻ പാടില്ല എന്ന വ്യവസ്ഥയും പുതുതായി ബാധകമാക്കിയിട്ടുണ്ട്.
വിദേശികളെ വിവാഹം ചെയ്യുന്ന സൗദി വനിതകളുടെ പ്രായം 25 ൽ കുറവാകാൻ പാടില്ല എന്ന വ്യവസ്ഥ നേരത്തെ മുതൽ നിലവിലുണ്ട്. എന്നാൽ പ്രതിശ്രുത വരന്റെ പിതൃസഹോദര പുത്രിയോ അമ്മാവന്റെ മകളോ ആണെങ്കിൽ ഇതിൽ ഇളവുണ്ട്. ഇത്തരക്കാരുടെ കുറഞ്ഞ പ്രായപരിധി 21 വയസാണ്.