Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കാഴ്ചകളുടെ പുതുതുടിപ്പുമായി പാലക്കയവും പയ്യാമ്പലവും

മലബാർ ടൂറിസം വികസനത്തിന്റെ പാതയിലാണ്. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ബഹുമുഖ പദ്ധതികളിലൂടെ കണ്ണൂർ അടക്കമുള്ള വടക്കെ മലബാറിലെ ടൂറിസം കേന്ദ്രങ്ങളിൽ വികസനത്തിന്റെ വെളിച്ചം എത്തിയിരിക്കുന്നു. രാജ്യത്തിനു തന്നെ മാതൃകയായി മാറിയ കണ്ണൂർ വിമാനത്താവളം അവസരങ്ങളുടെയും വികസനത്തിന്റെയും പുതിയ വാതായനങ്ങളാണ് തുറന്നിടുന്നത്. ഇതിനു പുറമെ, നിരവധി പുതിയ പദ്ധതികൾ പൂർത്തീകരണത്തിന്റെ പാതയിലാണ്. കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ കണ്ണൂർ അടയാളപ്പെടുത്തപ്പെട്ടു കഴിഞ്ഞു. പയ്യാമ്പലവും പാലക്കയം തട്ടും റിവർ ക്രൂസ് പദ്ധതിയും അടക്കം പലതും പൂർത്തീകരണത്തിന്റെ പാതയിലാണ്. 

പാലക്കയം തട്ടിൽ ഹോളിഡേ ടെന്റ്

കണ്ണൂരിലെ മൂന്നാറാണ് പാലക്കയം തട്ട്. ഒരുപക്ഷേ മൂന്നാറിനേക്കാളും ഊട്ടിയേക്കാളും സുന്ദരി. കണ്ണൂരിലെ ഈ മലയോര ടൂറിസ്റ്റ് സങ്കേതത്തിലേക്കു ദിനംപ്രതി ആയിരക്കണക്കിനാളുകളാണ് എത്തുന്നത്. മലിനീകരിക്കപ്പെടാത്ത പ്രകൃതിയെ തൊട്ടറിയാമെന്നതാണ് പാലക്കയം തട്ടിന്റെ പ്രത്യേകത. ഇവിടുത്തെ കാറ്റിനും മഞ്ഞിനും പ്രത്യേക അനുഭൂതിയാണെന്ന് സഞ്ചാരികൾ. 
പാലക്കയം തട്ടിൽ ഇനി രാത്രികാലവും ആസ്വദിക്കാം. ഇതിനായി ഹോളി ഡേ ടെന്റ് ആണ് സജ്ജീകരിച്ചിരിക്കുന്നത്. സഞ്ചാരികൾക്കു ചുരുങ്ങിയ ചെലവിൽ പാലക്കയത്തിന്റെ ദൃശ്യഭംഗിയും കുളിരും ആസ്വദിച്ച് താമസിക്കുന്നതിനായി ആറ് ടെന്റുകളാണ് ഒരുക്കിയിരിക്കുന്നത്. വൈകിട്ട് അഞ്ചു മുതൽ രാവിലെ 11 വരെ താമസിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 12 മുതൽ 18 പേർക്കു വരെ ഇവിടെ താമസിക്കാം. ഒരു ടെന്റിൽ രണ്ട് വലിയ കിടക്കകളും ഒരുക്കിയിരിക്കുന്നു. മാത്രമല്ല, ഭക്ഷണം പാകം ചെയ്തു നൽകാനായി രണ്ട് ഷെഫുകളെയും ഏർപ്പടുത്തിയിട്ടുണ്ട്. പൂർണമായും പരിസ്ഥിതി സൗഹൃദ രീതിയിലാണ് നിർമാണം. ഏത് പ്രതികൂല കാലാവസ്ഥയിലും ഇവിടെ താമസിക്കാമെന്നതാണ് പ്രത്യേകത. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി സാഹസിക പാർക്കും രാത്രികാല വാന നിരീക്ഷണത്തിനും സൗകര്യമുണ്ട്. ഇതിനടുത്തുള്ള ഏഴരക്കുണ്ട് വെള്ളച്ചാട്ട വികസന പദ്ധതികൾ പൂർത്തിയാവുന്നതോടെ പാലക്കയത്തെത്തുന്ന സഞ്ചാരികൾക്കു മറ്റൊരു പുതിയ വിരുന്ന് കൂടിയാവും. കുടക്, ബംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു പോലും സഞ്ചാരികൾ കേട്ടറിഞ്ഞ് പാലക്കയത്തെത്തുന്നുണ്ട്. കണ്ണൂർ വിമാനത്താവളം, പറശ്ശനിക്കടവ് മുത്തപ്പൻ ക്ഷേത്രം, ഏഴിമല തുടങ്ങിയവയുടെ വിദൂര ദൃശ്യം പാലക്കയത്തെത്തുന്ന സഞ്ചാരികളുടെ മനം കുളിർപ്പിക്കുന്നതാണ്. 

പയ്യാമ്പലം ബീച്ചിനു പുതിയ മുഖം

ചരിത്രമുറങ്ങുന്ന കണ്ണൂർ പയ്യാമ്പലം ബീച്ചിനു ഇനി പുതിയ മുഖം. ഇരുട്ടിനോടും സാമൂഹ്യ വിരുദ്ധരോടും 'നോ' പറഞ്ഞ് പയ്യാമ്പലത്തിന്റെ രാത്രി വീഥികളിൽ വെളിച്ചം വീണുകഴിഞ്ഞു. 
രാത്രി ഏറെ വൈകിയും കടൽത്തിരകളാസ്വദിക്കാനെത്തുന്ന സന്ദർശകരാലും ഫുട്ബോൾ, വോളിബോൾ കളികളാലും സജീവമാണ് പയ്യാമ്പലത്തിന്റെ മണൽപരപ്പുകളിന്ന്. കടൽക്കാറ്റിന്റെ കുളിരേറ്റ് നടക്കാൻ നീളൻ നടപ്പാത, വെളിച്ചമേകാൻ സോളാർ വിളക്കുകൾ, ബീച്ച് ജിം, റെയിൻ ഷെൽട്ടറുകൾ, ബാംബൂ കഫേ, ഫോട്ടോ ഫ്രെയിം. എല്ലാം കൊണ്ടും ആകർഷകമാണ് കണ്ണൂർ നഗരത്തിൽ നിന്നും രണ്ട് കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന പയ്യാമ്പലം ബീച്ച്. ഇരുട്ടും കാടുപിടിച്ച പരിസരവും പയ്യാമ്പലത്തെ സാമൂഹ്യ വിരുദ്ധരുടെ ഇടത്താവളമാക്കി മാറ്റിയിരുന്നു. ബീച്ചിൽ രാത്രികാലങ്ങളിൽ വിളക്ക് തെളിഞ്ഞതോടെ സ്ഥിതി മാറി. വെളിച്ചം വന്നതോടെ ഇരുട്ടിന്റെ ശക്തികളും അപ്രത്യക്ഷരായി. ഇതോടെ രാത്രി ഏറെ വൈകിയും സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ സന്ദർശകർ ഒഴുകിയെത്തി. വിദേശികൾ ഉൾപ്പെടെ നിരവധി പേരാണ് ബീച്ചിലെ രാത്രി സൗന്ദര്യം ആസ്വദിക്കാൻ ഇപ്പോൾ വന്നെത്തുന്നത്.
       ഹാർബർ എൻജിനീയറിംഗ് വകുപ്പ് മുഖേന ആറ് കോടി രൂപ ചെലവിൽ നിർമിക്കുന്ന നടപ്പാതയുടെ പ്രവൃത്തി പൂർത്തിയായി ക്കഴിഞ്ഞു. പ്രവേശന കവാടത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ബീച്ച് ജിം ആണ് മറ്റൊരു ആകർഷക  ഘടകം. സംസ്ഥാനത്തെ ബീച്ചുകളിൽ സ്ഥിതി ചെയ്യുന്ന ആദ്യത്തെ സമ്പൂർണ ജിംനേഷ്യമാണ്  പയ്യാമ്പലത്തേത്. പുഷ് അപ് ബാർ, പുൾ അപ് ബാർ, പാരലൽ ബാർ, സിറ്റ് അപ് ബെഞ്ച്, ബാർ ക്ലൈംബർ, എക്സൈസ് സൈക്കിൾ, ലെഗ് സ്ട്രെച്ചർ, സ്പിന്നർ, അബ്ഡൊമിനൽ ബോർഡ് തുടങ്ങിയ ഉപകരണങ്ങളാണ് ഓപൺ ജിമ്മിലുള്ളത്. 
ബീച്ചിലെത്തുന്ന സഞ്ചാരികൾക്ക് ലഘുഭക്ഷണത്തിനുള്ള സൗകര്യമൊരുക്കി ബാംബൂ കഫേയും പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. പയ്യാമ്പലം നടപ്പാലത്തിന്റെ ഇടത് വശത്ത് രണ്ട് നിലകളിലായാണ് കഫേ പ്രവർത്തിക്കുന്നത്. വാച്ച് ടവറിന്റെ ആകൃതിയിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ മുകൾതട്ടിലിരുന്ന് ലഘുഭക്ഷണം കഴിക്കുന്നതിനൊപ്പം കടൽ കാഴ്ചകൾ ആസ്വദിക്കാനും കഴിയും. സാഹസിക വിനോദ പദ്ധതിയുടെ ആദ്യഘട്ടമെന്നോണം പയ്യാമ്പലത്ത് അഡ്വഞ്ചർ പാർക്ക് സ്ഥാപിക്കാനും അനുമതി ലഭിച്ചിട്ടുണ്ട്. സ്വിപ് ബൈക്ക്, റോപ് സൈക്കിൾ തുടങ്ങിയവ അഡ്വഞ്ചർ പാർക്കിന്റെ ഭാഗമായി ഒരുക്കും. ഇതിന് പുറമെ കുട്ടികൾക്കുള്ള റോക്ക് ക്ലൈംബിംഗ് മതിലുകളും. കടൽക്കാഴ്ച പകർത്താൻ സാധിക്കുന്ന ഫോട്ടോ ഫ്രെയിം സംവിധാനം 'കണ്ണൂർ ഐ'യും പയ്യാമ്പലത്തുണ്ട്. 


    
സ്വദേശി ദർശൻ യാഥാർഥ്യമാവുന്നു

ഉത്തര മലബാറിന്റെ ടൂറിസം മേഖലക്ക് പുത്തനുണർവേകുന്ന മലനാട് - മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയായ സ്വദേശി ദർശന്റെ ഭാഗമായി പഴയങ്ങാടി, കുപ്പം, പഴശ്ശി തുടങ്ങി 14 സ്ഥലങ്ങളിലെ പുഴയോരങ്ങളിൽ ബോട്ട് ടെർമിനലിന്റെ പ്രവൃത്തി നടന്നു വരികയാണ്. ഇതിൽ ചിലത് പൂർത്തിയായി. 
ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ മേൽനോട്ടത്തിലാണ് ബോട്ട് ടെർമിനലിന്റെ നിർമാണം നടക്കുന്നത്. വിനോദ സഞ്ചാര വികസനത്തിൽ വൻ കുതിപ്പിന് വഴിയൊരുക്കുന്ന പദ്ധതിക്ക് വളപട്ടണം, പഴയങ്ങാടി പുഴകളിലൂടെയുള്ള ബോട്ട് ഗതാഗതം സുഗമമാക്കുന്നതിനും ടൂറിസം വികസനത്തിനുമായി 3 കോടി രൂപയാണ് ടൂറിസം വകുപ്പിൽ നിന്ന് അനുവദിച്ചത്. 100 മീറ്റർ നീളത്തിൽ നിർമിക്കുന്ന ബോട്ട് ടെർമിനലിൽ 40 മീറ്ററിൽ നടപ്പാതയും 60 മീറ്ററിൽ 4 ബോട്ടുകൾ അടുപ്പിക്കുന്നതിനുള്ള സൗകര്യവുമുണ്ടാകും. സൗരോർജ വിളക്കുകളും ഇരിപ്പിടവും ഒരുക്കി.  
സഞ്ചാരികൾക്ക് പുഴയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനോടൊപ്പം പഴയങ്ങാടി പുഴയിൽ ബോട്ടിംഗ് നടത്തുന്നതിനും സാധിക്കും. പഴയങ്ങാടി മുട്ടുകണ്ടി റോഡിൽ 90 ലക്ഷം രൂപ ഉപയോഗിച്ച് നിർമിക്കുന്ന പഴയങ്ങാടി റിവർ വ്യൂ പാർക്കും പൂർത്തിയായിക്കഴിഞ്ഞു.  
നൂറിലധികം പേർക്ക് നിൽക്കാവുന്ന പബ്ലിക് സ്പേസ് വള്ളംകളി പവിലിയൻ, റെയിൻ ഷെൽട്ടറുകൾ, കോഫി ഷോപ്പുകൾ, ഹൈമാസ്റ്റ്, മിനി മാസ്റ്റ്, ഡിസൈൻ വിളക്കുകൾ, പരിസ്ഥിതി സൗഹൃദ ടോയ്ലറ്റുകൾ എന്നിവയും പദ്ധതിയുടെ ഭാഗമായി ഉണ്ടാകും. പൊതുമേഖലാ സ്ഥാപനമായ സിൽക്കിനാണ് നിർമാണ ചുമതല. മലബാറിന്റെ സാംസ്‌കാരിക കലാരൂപങ്ങളായ തെയ്യം, ഒപ്പന, കോൽക്കളി, പൂരക്കളി, യക്ഷഗാനം മുതലായവ ഉൾപ്പെടുത്തിക്കൊണ്ടും മലബാറിന്റെ ചരിത്രപരമായ സവിശേഷതകൾ ഉൾപ്പെടുത്തിയും പ്രമേയാധിഷ്ഠിതമായ ടൂറിസം സർക്യൂട്ടുകൾ വികസിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

സാഹസിക വിനോദ സാധ്യതയും തുറക്കുന്നു

കണ്ണൂർ വിമാനത്താവളം തുറന്നിടുന്ന ടൂറിസം സാധ്യതകൾ കൂടി മുന്നിൽക്കണ്ട്  ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ സൗന്ദര്യവത്കരണ പ്രവൃത്തികൾ ദ്രുതഗതിയിലാണ് പൂർത്തിയാവുന്നത്. വിനോദ സഞ്ചാര വകുപ്പ്, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, കണ്ണൂർ  കോർപറേഷൻ എന്നിവയുടെ നേതൃത്വത്തിലാണ് പ്രവൃത്തികൾ പുരോഗമിക്കുന്നത്. സാഹസിക വിനോദത്തിന്റെ ഭാഗമായി എല്ലാ വിഭാഗക്കാർക്കും ഉതകുന്ന രീതിയിലുള്ള പദ്ധതിയും ആസൂത്രണം ചെയ്യുന്നുണ്ട്. കാട്ടാമ്പള്ളി, ധർമ്മടം, പാലക്കയംതട്ട് എന്നിവിടങ്ങളിലാണ് സാഹസിക വിനോദങ്ങൾ നിലവിലുള്ളത്. ഇത്തരത്തിൽ ധർമ്മടം തുരുത്ത്, മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്, പയ്യാമ്പലം ബീച്ച് എന്നിവയെ ബന്ധിപ്പിച്ച് സാഹസിക വിനോദ പദ്ധതിയും നടപ്പാക്കും.

Latest News