കൊൽക്കത്ത-കേന്ദ്ര ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നതിന് എതിരെ ഒറ്റക്കെട്ടായി മുന്നേറാൽ അഭ്യർത്ഥിച്ച് പ്രതിപക്ഷ നേതാക്കൾക്ക് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ കത്ത്. എല്ലാവരുടെയും സൗകര്യത്തിന് അനുസൃതമായി ഒരു സ്ഥലത്ത് ഒന്നിച്ചു ചേർന്ന് മുന്നോട്ടുള്ള വഴിയെക്കുറിച്ച് ആലോചിക്കാൻ എല്ലാവരും ഒത്തുചേരണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും ഈ രാജ്യത്തെ എല്ലാ പുരോഗമന ശക്തികളും ഒന്നിച്ച് ഈ അടിച്ചമർത്തൽ ശക്തിക്കെതിരെ പോരാടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മമത ബാനർജ കത്തിൽ ആവശ്യപ്പെട്ടു. ഇ.ഡി, സി.ബി.ഐ, കേന്ദ്ര വിജിലൻസ് കമ്മീഷൻ, ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റ് തുടങ്ങിയ ഏജൻസികൾ പ്രതിപക്ഷ പാർട്ടികളെ വേട്ടയാടുകയാണെന്നും ഇതിന് എതിരെ യോജിക്കണമെന്നും മമത ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാക്കളെ അടിച്ചമർത്തുക എന്ന ഉദ്ദേശ്യത്തോടെ ഈ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യാനുള്ള ഭരണകക്ഷിയായ ബി.ജെ.പിയുടെ ഉദ്ദേശ്യത്തെ നാമെല്ലാവരും ചെറുക്കണം. തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ കേന്ദ്ര ഏജൻസികൾ നടപടിയെടുക്കുന്നു. പക്ഷപാതപരമായ രാഷ്ട്രീയ ഇടപെടലുകൾ കാരണം ജനങ്ങൾക്ക് നീതി ലഭിക്കുന്നില്ല.
എനിക്ക് ജുഡീഷ്യറിയോട് വലിയ ബഹുമാനമുണ്ട്. എന്നാൽ ഇപ്പോൾ ചില പക്ഷപാതപരമായ രാഷ്ട്രീയ ഇടപെടലുകൾ കാരണം ആളുകൾക്ക് നീതി ലഭിക്കുന്നില്ല, ഇത് നമ്മുടെ ജനാധിപത്യത്തിലെ അപകടകരമായ പ്രവണതയാണ്. നമ്മുടെ ജനാധിപത്യ സംവിധാനത്തിൽ, ജുഡീഷ്യറി, മാധ്യമങ്ങൾ, പൊതുജനങ്ങൾ എന്നിവയാണ് പ്രധാന സ്തംഭങ്ങളെന്നും മമത പറഞ്ഞു.