സമാധാന ചര്‍ച്ചയ്ക്കു ശ്രമിച്ച റഷ്യന്‍ ധനികനും യുക്രൈന്‍ മധ്യസ്ഥര്‍ക്കും വിഷബാധയേറ്റു

മോസ്‌കോ- യുക്രൈന്‍ ആക്രമണം അവസാനിപ്പിക്കാന്‍ സമാധാന ചര്‍ച്ചയ്ക്കു ശ്രമം നടത്തിയ റഷ്യന്‍ ധനികനും, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ചെല്‍സി എഫ് സിയുടെ ഉടമയുമായ റോമന്‍ അബ്രമോവിചിനും യുക്രൈന്‍കാരായ മധ്യസ്ഥര്‍ക്കും വിഷബാധയേറ്റിരുന്നതായി വോള്‍ സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട് ചെയ്തു. മാര്‍ച്ച് ആദ്യത്തിലാണ് കീവില്‍ ഇവര്‍ കൂടിക്കാഴ്ച നടത്തിയത്. റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കാന്‍ സഹായിക്കണമെന്ന യുക്രൈന്‍ അധികൃതരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് അബ്രമോവിച് ചര്‍ച്ചകള്‍ക്ക് തുനിഞ്ഞത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി അടുപ്പമുള്ളതിന്റെ പേരില്‍ ബ്രിട്ടന്‍ അബ്രമോവിചിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

അബ്രമോവിചിനൊപ്പം രണ്ട് യുക്രൈന്‍ സംഘത്തിലെ മുതിര്‍ന്ന രണ്ടു പേര്‍ക്കും വിഷബാധയേറ്റതായാണ് റിപോര്‍ട്ട്. ഇവരില്‍ ഒരാള്‍ യുക്രൈന്‍ പാര്‍ലമെന്റംഗം റുസ്തം ഉമറോവ് ആണെന്നും റിപോര്‍ട്ടുണ്ട്. വിഷബാധനയുടെ പല ലക്ഷണങ്ങളും പ്രകടമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജീവന്‍ അപകടാവസ്ഥയിലല്ലെന്നും ഈ സംഭവത്തെ കുറിച്ചുള്ള അറിയുന്ന വ്യക്തിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു.

Latest News