സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഹൈക്കോടതി പണി കൊടുത്തു, സന്തോഷത്തോടെ അഭിഭാഷകന്‍

തിരുവനന്തപുരം- സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന ഹൈക്കോടതി ഉത്തരവില്‍ അതിയായ സന്തോഷമുണ്ടെന്ന് ഇതിനായി കോടതിയെ സമീപിച്ച തിരുവനന്തപുരം പള്ളിപ്പുറം ശങ്കരമംഗലം വീട്ടില്‍ അഡ്വ. എസ് ചന്ദ്രചൂഡന്‍ പ്രതികരിച്ചു.  ഇദ്ദേഹം ഫയല്‍ ചെയ്ത പൊതു താല്‍പര്യ ഹരജിയിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയത്.

പൊതുജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കികൊണ്ട് നടത്തുന്ന പണിമുടക്ക് പൊതുജനങ്ങളുടെ ഭരണഘടനാവകാശങ്ങളുടെ ലംഘനമാണെന്നും, അത്തരം പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കുന്നത് കേരള സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും, സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ശമ്പളം നല്‍കാതിരിക്കുന്നതുള്‍പ്പെടെയുള്ള അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് എസ് ചന്ദ്രചൂഡന്‍ ഹരജി ഫയല്‍ ചെയ്തിരുന്നത്.

 കേരള സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പെരുമാറ്റച്ചട്ടം (1960) അനുസരിച്ച്, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ ജീവനക്കാരനോ ജീവനക്കാരോ സമരം നടത്തുന്നത് കര്‍ശന നടപടികള്‍ക്ക് ഇടയാക്കുമെന്നും പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു. പണിമുടക്കിയാല്‍ ജീവനക്കാരുടെ ശമ്പളം പിടിച്ചുവെക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇതെല്ലാം മറികടന്നതാണ് ഹൈക്കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള സര്‍വ്വീസ് ചട്ടപ്രകാരം സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ സമരം ചെയ്യാനോ, പണിമുടക്കാനോ ജീവനക്കാര്‍ക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി പണിമുടക്ക് തടഞ്ഞത്. സര്‍വ്വീസ് ചട്ടത്തിലെ റൂള്‍ 86 പ്രകാരം പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ചൂണ്ടികാട്ടി. ഈ സാഹചര്യത്തില്‍ പണിമുടക്കിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കാണിച്ച് ഉത്തരവിറക്കിണം. പണിമുടക്കുടക്കിന് ഡയസ്‌നോണ്‍ പ്രഖ്യാപിക്കാത്ത നടപടിയിലും കോടതി അതൃപ്തി രേഖപ്പെടുത്തി. പണിമുടക്കിന് ശേഷം നടപടിയുണ്ടാകുമെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം.

സര്‍ക്കാര്‍ ജീവനക്കാരന്‍ ഏതെങ്കിലും സമരത്തിലോ സമരത്തിനുള്ള പ്രേരണയിലോ അല്ലെങ്കില്‍ സമാനപ്രവര്‍ത്തനത്തിലോ സ്വയം ഏര്‍പ്പെടാന്‍ പാടില്ലെന്ന് പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ ഒന്നിച്ചു കൂടിയാലോചിച്ച്, സര്‍ക്കാര്‍ ജോലി മന്ദഗതിയിലാക്കുന്നതിനോ അല്ലെങ്കില്‍ സര്‍ക്കാര്‍ ജോലിയുടെ ന്യായമായ കാര്യക്ഷമതയെയും സത്വരമായ നടത്തിപ്പിനെയും തടസ്സപ്പെടുത്തുന്ന പ്രവണതയുള്ള ഏതെങ്കിലും പ്രവര്‍ത്തനത്തിലോ സ്വയം ഏര്‍പ്പെടാന്‍ പാടില്ലെന്നും പെരുമാറ്റച്ചട്ടത്തിലുണ്ട്.

 

Latest News