കേരളത്തില്‍ പണിമുടക്ക് ഹര്‍ത്താലായി  മാറി 

കോഴിക്കോട്- രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു. പേര് ദേശീയ പണിമുടക്കെന്നാകിലും കേരളത്തില്‍ മാത്രമാണ് ഇതിന്റെ തീവ്രത കാണാനുള്ളു. നഗരങ്ങളില്‍ വാഹന ഗതാഗതം മുടങ്ങി. ഞായറാഴ്ചയും തുടര്‍ന്നുള്ള രണ്ടു ദിവസത്തെ പണിമുടക്കും മുന്നില്‍ കണ്ട് പലരും കര്‍ണാടക, തമിഴുനാട് സംസ്ഥാനങ്ങളിലേക്ക് മൂന്ന് ദിവസത്തെ പിക്‌നിക് സംഘടിപ്പിക്കുകയായിരുന്നു. കേരളത്തിലെ ടൂറിസം മേഖലയ്ക്ക് തുടര്‍ച്ചയായ ഹര്‍ത്താല്‍ കനത്ത തിരിച്ചടിയായി. മോഡി സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ തിരുത്തിക്കാനാണ് 
വിവിധ തൊഴിലാളി സംഘടനകള്‍ സംയുക്തമായി  പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നാളെ വൈകുന്നേരം ആറുമണിവരെയാണ് പണിമുടക്ക്. എല്‍ ഐസി ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതിനെതിരെയാണ് പണിമുടക്ക്. അവശ്യപ്രതിരോധസേവനനിയമം പിന്‍വലിക്കുക, കോവിഡ് കാലപ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ആദായനികുതിയില്ലാത്തവര്‍ക്ക് പ്രതിമാസം 7500 രൂപ നല്‍കുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യം. കൊച്ചി ബിപിസിഎല്ലിന്റെ പണിമുടക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി തടഞ്ഞെങ്കിലും പണിമുടക്കുമായി മുന്നോട്ടുപോകുമെന്നാണ് യൂണിയനുകള്‍ പറയുന്നത്. കോഴിക്കോട്ട് വിപണികള്‍ പലതും അടഞ്ഞു കിടന്നെങ്കിലും മീന്‍-മത്സ്യ മാര്‍ക്കറ്റുകള്‍ പതിവു പോലെ സജീവമായിരുന്നു. 
 

Latest News