സര്‍ക്കാരിനെതിരെ ചങ്ങനാശ്ശേരി അതിരൂപത, പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നത്  ശരിയല്ല

കോട്ടയം- കെ റെയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ചങ്ങനാശ്ശേരി അതിരൂപത രംഗത്ത്. സര്‍ക്കാര്‍ ജനങ്ങളുടെ വികാരം മറക്കുന്നു എന്നാണ് ആരോപണം. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ നോക്കുന്നത് ശരിയല്ല. പ്രതിഷേധങ്ങളെ അധികാരവും ശക്തിയും ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതാണ് സ്ഥിതി കൂടുതല്‍ വഷളാക്കുന്നതെന്നും അതിരൂപത പറയുന്നു.
മതസമുദായ നേതാക്കള്‍ സമരക്കാരെ സന്ദര്‍ശിക്കുന്നത് വിമര്‍ശിക്കുന്നതും രാഷ്ട്രീയം കലര്‍ത്തി വ്യാഖ്യാനിക്കുന്നതും പ്രതിഷേധാര്‍ഹമാണ്. കെ റെയിലിന്റെ തണലില്‍ രാഷ്ട്രീയലാഭം കൊയ്യാനാണ് വിമര്‍ശിക്കുന്നവരുടെ ശ്രമം എന്നും ചങ്ങനാശ്ശേരി അതിരൂപത കുറ്റപ്പെടുത്തുന്നു.
അതേസമയം, സംസ്ഥാനത്ത് ഇന്നും കെ റെയില്‍ കല്ലിടല്‍ തുടരും. എറണാകുളം ജില്ലയില്‍ കല്ലിടല്‍ ചോറ്റാനിക്കര പിറവ0 കേന്ദ്രീകരിച്ച് തുടരും. ജനവാസമേഖലയിലാണ് കല്ലിടല്‍ തുടരേണ്ടത് എന്നതിനാല്‍ പ്രതിരോധിക്കാന്‍ ഉറച്ച് തന്നെയാണ് സമരസമിതി. കോണ്‍ഗ്രസ് അണിനിരന്നതിന് പിന്നാലെ ബിജെപിയും ഇന്നു മുതല്‍ ചോറ്റാനിക്കരയില്‍ പ്രതിഷേധ സമരം ശക്തമാക്കു0. ഡിവൈഎഫ്‌ഐ ജനസഭ എന്ന പേരില്‍ കെ റെയില്‍ അനുകൂല പരിപാടി ചോറ്റാനിക്കരയില്‍ നടത്തുന്നുണ്ട്. ഡിവൈഎഫ്‌ഐ സ0സ്ഥാന പ്രസിഡന്റ് എസ് സതീഷ് ആണ് ഉദ്ഘാടകന്‍.
ചെങ്ങന്നൂരിലെ കെ. റെയില്‍ പ്രതിഷേധങ്ങള്‍ക്കിടെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഇന്ന് ചേരും. മന്ത്രി സജി ചെറിയാനും യോഗത്തില്‍ പങ്കെടുക്കും. യുഡിഎഫും ബിജെപിയും സമരം ശക്തമാക്കുമ്പോള്‍ അതിനെ കൂടുതല്‍ പ്രതിരോധിക്കാനുള്ള നീക്കങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ആയേക്കും. 
 

Latest News