കിടപ്പറയില്‍ മൃഗമാകാനുള്ള ലൈസന്‍സല്ല വിവഹം; ഭര്‍ത്താക്കന്മാരോട് ഹൈക്കോടതി

ബംഗളൂരു-ക്രൂരമായ മൃഗീയത കാണിക്കാനുള്ള  ലൈസന്‍സല്ല വിവാഹമെന്ന് ഭര്‍ത്താക്കന്മാരെ ഓര്‍മിപ്പിച്ച് കര്‍ണാടക ഹൈക്കോടതി. വൈവാഹിക ജീവിതത്തിലെ ബലാത്സംഗം സംബന്ധിച്ച കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഇങ്ങനെയുള്ള ക്രൂരത ഒരു പുരുഷന് ശിക്ഷാര്‍ഹമാണെങ്കില്‍ അത് ഭര്‍ത്താവായ പുരുഷനും ബാധകമാണ്. വിവാഹമാകുന്ന ലൈസന്‍സ് ഉണ്ടെന്നു കരുതി സ്ത്രീക്കെതിരെ മൃഗ്രീയമായ ക്രൂരത കാണിക്കാന്‍ അനുമതിയില്ല.
ഭര്‍ത്താവാണെങ്കിലും സ്ത്രീയുടെ സമ്മതമില്ലാതെ  ഭാര്യയെ ലൈംഗികമായി പീഡിപ്പിക്കുന്നത് ബലാത്സംഗമായി കണക്കാക്കണം. ലൈംഗികമായി ആക്രമിക്കുന്നത് ഭാര്യയുടെ മാനസികാവസ്ഥയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഭര്‍ത്താക്കന്മാരുടെ ഇത്തരം പ്രവൃത്തികള്‍ ഭാര്യമാരുടെ ആത്മാവിനാണ് മുറിവേല്‍പ്പിക്കുന്നതെന്നും ശബ്ദമില്ലാത്തവരുടെ ശബ്ദം കേള്‍ക്കാന്‍  നിയമനിര്‍മ്മാതാക്കള്‍ തയാറാകണമെന്നും ഉത്തരവില്‍ പറയുന്നു.
ഭാര്യമാരുടെ ശരീരവും മനസ്സും ആത്മാവുടക്കം എല്ലാറ്റിന്റേയും ഭരണാധികാരികളാണെന്ന പഴഞ്ചന്‍ ചിന്തയും പാരമ്പര്യവും ഇല്ലാതാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

 

Latest News