പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഒഴിവാക്കാം; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

ന്യൂദല്‍ഹി- രാജ്യത്ത് പൊതുസ്ഥലങ്ങളില്‍ ഇനി മാസ്‌ക് നിര്‍ബന്ധമില്ല. കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധത്തിനായി 2005 ലെ ദുരന്ത നിവാരണ നിയമ പ്രകാരം ഏര്‍പ്പെടുത്തിയിരുന്ന നടപടികള്‍ പിന്‍വലിക്കാമെന്ന്് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.
പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനും സാമൂഹ്യ അകലം പാലിക്കാത്തിനും കേസ് എടുക്കരുതെന്ന് നിര്‍ദേശത്തില്‍ പറയുന്നു. ഇതിനായി സംസ്ഥാനങ്ങള്‍ പുതിയ ഉത്തരവിറക്കണം.

മാസ്‌ക്, ആള്‍കൂട്ടം, കോവിഡ് നിയന്ത്രണ ലംഘനം എന്നിവയ്ക്ക് കേസുകള്‍ ഒഴിവാക്കാവുന്നതാണെന്ന് കേന്ദ്രം അറിയിച്ചു. ഭാവിയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ സംസ്ഥാനങ്ങള്‍ക്ക് ഉചിതമായ നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും സംസ്ഥാന ചീഫ് സെക്രടറിമാര്‍ക്ക് അയച്ച കത്തില്‍ ആഭ്യന്തര സെക്രടറി അജയ് ഭല്ല വ്യക്തമാക്കി.

കോവിഡ് മുന്‍കരുതല്‍ എന്ന നിലയില്‍ വ്യക്തികള്‍ക്ക് സ്വമേധയാ മാസ്‌ക് ധരിക്കുകയോ, ആള്‍കൂട്ടത്തില്‍ നിന്ന് അകന്നു നില്‍ക്കുകയോ ചെയ്യാം. അതല്ലാതെ പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ല എന്നതിനാല്‍ കേസെടുക്കുന്നത് അവസാനിപ്പിക്കണമെന്നാണ് കേന്ദ്രം നിര്‍ദേശിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് നിലവില്‍ പോലീസ് ആക്ടും ദുരന്ത നിവാരണ നിയമപ്രകാരവുമുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്. മാസ്‌ക് ധരിക്കാതിരിക്കല്‍, ആളുകള്‍ കൂട്ടം ചേരല്‍, കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കല്‍ തുടങ്ങിയവയ്ക്ക് കേസെടുക്കുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു. ആറുമാസം വരെ തടവുശിക്ഷ വരെ ലഭിക്കാവുന്ന കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.   നിയന്ത്രണം കര്‍ശനമായി നടപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെയും നോഡല്‍ ഓഫീസര്‍മാരെയും നിയോഗിച്ചിരുന്നു.

 

Latest News