മുംബൈ- മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അടുത്ത ബന്ധുവിന്റെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. 6.45 കോടിയുടെ സ്വത്തുക്കളാണ് മരവിപ്പിച്ചത്. താക്കറെയുടെ സഹോദരി ഭർത്താവിന്റെ സ്വത്തുക്കളാണ് മരവിപ്പിച്ചത്. ഉദ്ധവ് താക്കറെയുടെ മകന്റെ അടുത്ത സുഹൃത്തുക്കളുടെ സ്ഥാപനങ്ങളിൽ കഴിഞ്ഞയാഴ്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. രാഷ്ട്രീയ സമ്മർദ്ദം കാരണമാണ് എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തുന്നതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ രാഷ്ട്രീയ നേട്ടം ലക്ഷ്യം വെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ കീഴിൽ ഇല്ലാത്ത മുഴുവൻ സംസ്ഥാനങ്ങളിലും ഇതാണ് അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര എജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്ന് എൻ.സി.പി നേതാവ് ശരദ് പവാർ ആരോപിച്ചു.