വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ മാർക്കറ്റിൽ വീണ്ടും നിക്ഷേപത്തിന് താൽപര്യം കാണിച്ചു. അഞ്ച് മാസമായി തുടർച്ചയായി വിൽപനയിൽ മാത്രം ശ്രദ്ധയൂന്നിയ അവരുടെ മനംമാറ്റം ഏറെ പ്രതീക്ഷയോടെയാണ് വിപണി ഉറ്റുനോക്കുന്നത്. നാലു ദിവസം കൊണ്ട് മൂന്ന് ശതമാനം ഓഹരി സൂചിക ഉയർന്നു.
വെളളിയാഴ്ച ഹോളി പ്രമാണിച്ച് അവധിയായിരുന്നു. ബോംബെ സെൻസെക്‌സ് 2314 പോയന്റും നിഫ്റ്റി 657 പോയന്റും വർധിച്ചു. വിദേശ ഓപറേറ്റർമാരുടെ ചുവടുമാറ്റം വിരൽ ചൂണ്ടുന്നത് സെൻസെക്‌സ് 60,000 ത്തിലേക്കും നിഫ്റ്റിയെ 19,000 പോയന്റിലേക്കും സഞ്ചരിക്കുമെന്നാണ്. അമേരിക്ക പലിശ പുതുക്കിയത് ആഗോള ഓഹരി ഇൻഡക്‌സുകളെ പിടിച്ച് ഉലയ്ക്കുമെന്ന് നിക്ഷേപ മേഖല ഭയപ്പെട്ടെങ്കിലും ഫെഡ് നീക്കം പ്രത്യാഘാതങ്ങൾക്ക് ഇടയാക്കിയില്ല.
നിഫ്റ്റി സൂചിക ഒടുവിൽ 17,024 ന് മുകളിൽ ഇടം കണ്ടത്തി. ഓപണിങ് വേളയിൽ 15,630 ൽ നിന്ന് 15,583 ലേക്ക് തളർന്നതിനിടയിൽ ഫണ്ടുകളിൽ നിന്നുള്ള വാങ്ങൽ താൽപര്യത്തിൽ 17,344 വരെ മുന്നേറിയ ശേഷം ക്ലോസിങിൽ 17,287 പോയന്റിലാണ്. ഈ വാരം 17,559 ലെ പ്രതിരോധം തകർക്കാനായാൽ 17,832 വരെ ഉയരാമെങ്കിലും ഇതിനിടയിൽ ലാഭമെടുപ്പിന് നീക്കം നടക്കാം. വിപണിയുടെ താങ്ങ് 16,798 പോയന്റിലാണ്. നിഫ്റ്റിക്ക് അതിന്റെ 200 ആഴ്ചകളിലെ ശരാശരിക്ക് മുകളിലേക്ക് തിരിച്ചുവരവിന് അവസരം ലഭിച്ചത് രംഗത്ത് നിന്ന് വിട്ടുനിന്ന ഒരു വിഭാഗം നിക്ഷേപകരെ ആകർഷിക്കും.
ബോംബെ സൂചിക 55,550 ൽനിന്നും തുടക്കത്തിൽ അൽപം തളർന്നെങ്കിലും പിന്നീട് സൂചിക ശക്തമായ കുതിപ്പിൽ 58,095 പോയന്റ് വരെ ഉയർന്നു. വാരാന്ത്യം സെൻസെക്‌സ് 57,863 പോയന്റിലാണ്. ഈ വാരം സെൻസെക്‌സ് 56,189 ലെ താങ്ങ് നിലനിർത്തി 58,816 ലേക്ക് ഉയരാൻ ശ്രമം നടത്താം.
മുൻനിര ഓഹരികളായ എച്ച് ഡി എഫ് സി, എച്ച് ഡി എഫ് സി ബാങ്ക്, എസ് ബി ഐ, ഐ സി ഐ സി ഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, സൺ ഫാർമ, ഡോ. റെഡീസ്, ആർ ഐ എൽ, ഇൻഫോസീസ്, വിപ്രോ, എച്ച് സി എൽ, റ്റി സി എസ്, എച്ച് യു എൽ, എം ആന്റ് എം തുടങ്ങിയവയിൽ നിക്ഷേപകർ താൽപര്യം കാണിച്ചു.
വിദേശ ഫണ്ടുകൾ ഇന്ത്യയിലെ വിൽപന കുറച്ച് വാങ്ങലിലേക്ക് തിരിഞ്ഞു. വാരാരംഭത്തിൽ 1427 കോടി രൂപയുടെ ഓഹരികൾ വിറ്റ അവർ ഇടപാടുകളുടെ അവസാന രണ്ട് ദിവസങ്ങളിൽ 3100 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഇതിനിടയിൽ ആഭ്യന്തര ഫണ്ടുകൾ വിൽപനക്കാരായി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവർ 678 കോടിയുടെ ഓഹരികൾ വിറ്റു. വാരാരംഭത്തിൽ അവർ 1970 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. ഫോറെക്‌സ് മാർക്കറ്റിലെ ചലനങ്ങൾ പ്രവാസികളെ സംബന്ധിച്ച് അത്ര ശുഭകരമാകാൻ ഇടയില്ല. ഒരാഴ്ച മുൻപ് 77.40 ലേക്ക് ഇടിഞ്ഞ രൂപയുടെ മുല്യം വാരാന്ത്യം 76.02 ലാണ്. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ ഏപ്രിൽ, മേയിൽ രൂപ 74.03 നെ ഉറ്റുനോക്കാം, അത്തരം ഒരു സാഹചര്യം ജൂണിന് ശേഷം രൂപയെ 73 ലേക്കും ശക്തിപ്പെടുത്താം.
റഷ്യയുമായി ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് ഇന്ത്യ പുതിയ കരാറുകളിൽ ഏർപ്പെട്ടത് വിനിമയ വിപണിയിൽ രൂപക്ക് നേട്ടം പകരാം. താഴ്ന്ന വിലക്ക് എണ്ണ ഇറക്കുമതിക്ക് അവസരമുണ്ടായാൽ പണപ്പെരുപ്പം നിയന്ത്രിക്കാനാവുമെന്ന നിഗനമത്തിലാണ് ധനമന്ത്രാലയം. അതു വഴി പലിശ നിരക്ക് ഉയർത്തുന്നതിനെയും താൽക്കാലികമായി തടയാനാവും.
മാസാരംഭത്തിൽ ബാരലിന് 132 ഡോളർ വരെ കത്തിക്കയറിയ എണ്ണവില പോയ വാരം 97 ഡോളറിലേക്ക് താഴ്ന്ന ശേഷം ക്ലോസിങിൽ 108 ഡോളറിലാണ്. റഷ്യ ഉക്രൈൻ സംഘർഷാവസ്ഥ അവസാനിക്കുന്നതോടെ ക്രൂഡ് ഓയിൽ 85 ഡോളറിലേക്കും വർഷത്തിന്റെ രണ്ടാം പകുതിയിൽ 77 ഡോളറിലേക്കും സാങ്കേതിക തിരുത്തലിന് നീക്കം നടത്താം.