കാവിക്കൊടി ദേശീയ പതാകയാകുമെന്ന് കര്‍ണാടക ആര്‍.എസ്.എസ് നേതാവ്

ബംഗളൂരു- ഇന്നല്ലെങ്കില്‍ നാളെ കാവിക്കൊടി ഇന്ത്യയുടെ ദേശീയ പതാകയാകുമെന്ന് കര്‍ണാടകയിലെ ആര്‍.എസ്.എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ട്.  
കോണ്‍ഗ്രസിന്റെ പ്രീണന നയം കാരണം ഇന്ത്യയുടെ പതാക ഇല്ലാതായി പോയത്. ആരാണ് ഈ ത്രിവര്‍ണ പതാക ഉണ്ടാക്കിയതെന്നും ഇതിന് മുമ്പ് ഏത് പതാകയാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം ചോദിച്ചു. നേരത്തെ ബ്രിട്ടീഷുകാരുടെ യൂണിയന്‍ ജാക്ക് ഉണ്ടായിരുന്നു. അതിനുമുമ്പ് ഒരു പച്ച നക്ഷത്രവും ചന്ദ്രനും ഉള്‍പ്പെടുന്നതായിരുന്നു രാജ്യത്തിന്റെ പതാകയെന്നും  പ്രഭാകര്‍ ഭട്ട് പറഞ്ഞു.
വിശ്വഹിന്ദു പരിഷത്തിന്റെ പദയാത്രയുടെ കുട്ടാറിലെ കൊറഗജ്ജ ക്ഷേത്രത്തില്‍ നടന്ന സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഭൂരിഭാഗം അംഗങ്ങള്‍  പാര്‍ലമെന്റിലും രാജ്യസഭയിലും വോട്ട് ചെയ്താല്‍ ദേശീയ പതാക മാറ്റാന്‍ കഴിയും. കാര്യങ്ങള്‍ ഇങ്ങനെ തുടര്‍ന്നാല്‍ ഹിന്ദു സമൂഹം ഒന്നിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂള്‍ സിലബസില്‍ ഭഗവദ് ഗീത ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് നേരത്തെ സ്വര്‍ണവല്ലി പറഞ്ഞപ്പോള്‍ പുരോഗമന ചിന്താഗതിക്കാരെന്ന് പറയുന്നവര്‍ ബഹളം സൃഷ്ടിക്കുകയായിരുന്നു.   ബൈബിളും ഖുര്‍ആനും വീടുകളില്‍ മതിയെന്നും എല്ലാ സ്‌കൂളുകളിലും വീടുകളിലും ഭഗവദ്ഗീത വായിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News