Sorry, you need to enable JavaScript to visit this website.

ദമാം പ്രവാസി സാംസ്‌കാരിക വേദി വനിതാ വിഭാഗം ടേബിൾ ടോക്

ദമാം- അതിദേശീയത, മാധ്യമങ്ങൾ, വ്യക്തിസ്വാതന്ത്ര്യം, ജുഡീഷ്യറി തുടങ്ങിയവക്ക് മേലുള്ള കടന്നുകയറ്റം, പ്രതികരിക്കുന്നവരെ അടിച്ചമർത്തൽ ഇതെല്ലാം ഫാസിസത്തിന്റെ പ്രധാന ലക്ഷണങ്ങളാണെന്ന്  എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും അധ്യാപികയുമായ ഡോ. സിന്ധു ബിനു അഭിപ്രായപ്പെട്ടു. ജനാധിപത്യം, സ്ത്രീ സ്വാതന്ത്ര്യം, ഹിജാബ്: ഫാസിസ്റ്റ് ചിന്തകൾ എന്ന വിഷയത്തിൽ പ്രവാസി സാംസ്‌കാരിക വേദി വനിതാ വിഭാഗം നടത്തിയ ടേബിൾ ടോക്കിൽ സംസാരിക്കുകയായിരുന്നു അവർ. നിശ്ശബ്ദരാക്കുമ്പോഴാണ് ശബ്ദങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുന്നത് എന്നും അതുകൊണ്ട് ഈ കാലഘട്ടത്തിൽ അടിച്ചമർത്തലുകൾക്കെതിരെ സ്ത്രീ ശബ്ദമുയർത്തി പ്രതികരിക്കണമെന്നും അവർ ഉണർത്തിച്ചു. 
സ്ത്രീകളുടെ ശബ്ദം ശരിയായ രീതിയിൽ ജനങ്ങളിൽ എത്തിക്കണമെങ്കിൽ സ്ത്രീ രാഷ്ട്രീയമായും നേതൃപരമായും ഉയരങ്ങളിലെത്തണമെന്നും സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് ഭാവി തലമുറക്ക് കൂടി വേണ്ടിയാണെന്നും അധ്യാപികയും സാമൂഹിക പ്രവർത്തകയുമായ  ലീന ഉണ്ണികൃഷ്ണൻ പറഞ്ഞു. ഹിജാബിന് എതിരായ കോടതി വിധിക്കു ശേഷം ഒരുമിച്ചിരുന്ന് പഠിച്ചിരുന്ന സഹപാഠികൾ പോലും വിദ്വേഷ മനോഭാവത്തോടെ നോക്കുന്നത് വളരെയധികം വേദനാജനകമാണെന്നും വിദ്യാർത്ഥികളിൽ പരസ്പരം ഉണ്ടാകേണ്ടത് ജാതി മതങ്ങൾക്ക് അതീതമായ മനുഷ്യത്വവും പരസ്പര സ്‌നേഹവും ആണെന്നും ചാർട്ടേഡ് അക്കൗണ്ടന്റ് വിദ്യാർഥിനിയായ സേബ അലി പറഞ്ഞു. പാഠപുസ്തകങ്ങളിൽ നിന്ന്  ജനാധിപത്യത്തെയും മതേതരത്വത്തെയും  കുറിച്ചുള്ള പാഠഭാഗങ്ങൾ വെട്ടിമാറ്റപ്പെടുന്നതിലെ ആശങ്ക ചർച്ചയിൽ പങ്കെടുത്ത ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിനിയായ ശ്രീലക്ഷ്മി പങ്കുവെച്ചു. ഇന്ത്യൻ സ്‌കൂൾ അധ്യാപിക അനീസ ഷാനവാസ്, തനിമ വനിതാ വിഭാഗം മുൻ വനിതാ പ്രസിഡന്റും അധ്യാപികയുമായ ശബ്‌ന അസീസ് തുടങ്ങിയവർ സംസാരിച്ചു. പ്രവാസി വനിതാ വിഭാഗം പ്രസിഡന്റ് സുനില സലിം വിഷയം അവതരിപ്പിച്ചു. അനീസ മെഹബൂബ് മോഡറേറ്ററായിരുന്നു. നജ്‌ല ഹാരിസ് സ്വാഗതവും റഷീദ അലി നന്ദിയും പറഞ്ഞു. സജ്‌ന ഷക്കീർ, മുഫീദ സ്വാലിഹ്, സോഫിയ മുഹമ്മദ്, അലീമ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഫാത്തിമ ഹാഷിം അവതാരകയായിരുന്നു.
 

Latest News